ADVERTISEMENT

തിരുവനന്തപുരം∙ കമ്മിഷനിങ്ങിന് തയാറെടുക്കുന്ന രാജ്യാന്തര തുറമുഖത്തെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ വിഴിഞ്ഞത്തെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി തുറമുഖത്ത് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖ കമ്മിഷനങ്ങിനായി മേയ് 2ന് വിഴിഞ്ഞത്ത് എത്തുന്നതിനു മുന്നോടിയായാണ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി എത്തിയത്. സംഘാടക സമിതി മുഖ്യ രക്ഷാധികാരി കൂടിയായ മുഖ്യമന്ത്രി, അവലോകനയോഗത്തിലും പങ്കെടുത്തു. യോഗത്തിനു ശേഷം തുറമുഖവും പുലിമുട്ടും മുഖ്യമന്ത്രി സന്ദർശിച്ചു. 3 കിലോമീറ്റർ ദൈർഘ്യമുള്ള പുലിമുട്ടിലെ 10 മീറ്റർ വീതിയുള്ള പാതയിൽ മുനമ്പുവരെ സഞ്ചരിക്കാനാകും.

തുറമുഖ കമ്മിഷനിങ്ങിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി തുറമുഖത്തിനുള്ളിൽ 3 ഹെലിപാഡുകൾ പരിഗണിക്കുന്നുണ്ട്. തുറമുഖ ഓഫിസ് മന്ദിരത്തിന് സമീപമാണ് പ്രധാന ഹെലിപാഡ് നിർദേശിച്ചിരിക്കുന്നത്. ഇതിനു സാങ്കേതിക തടസ്സമുണ്ടെങ്കിൽ പ്രവേശന കവാടത്തിനു സമീപത്തും അടിയന്തര ലാൻഡിങ് ആവശ്യമായി വന്നാൽ ഉപയോഗിക്കാൻ വലിയ കടപ്പുറത്തെ ഫുട്‌ബോൾ ഗ്രൗണ്ടും പരിഗണിക്കുന്നുണ്ട്. എസ്പിജിയുടെ അനുമതി ലഭിച്ച ശേഷമാണ് ഇതിൽ തീരുമാനമെടുക്കുക. മേയ് ഒന്നിന് രാജ്ഭവനിൽ എത്തുന്ന പ്രധാനമന്ത്രി ഇവിടെ തങ്ങി, 2ന് വിഴിഞ്ഞത്ത് എത്തുമെന്നാണു വിവരം.

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചപ്പോൾ (Photo Special Arrangement)
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചപ്പോൾ (Photo Special Arrangement)

രാജ്യാന്തര തുറമുഖത്തെ പുലിമുട്ടിനോടനുബന്ധിച്ചു ലിക്വിഡ് ബർത്തുകളും ഇതോടനുബന്ധിച്ച് കരയിൽ ടാങ്ക് ഫാമുകളും വരും. കരയിൽ ഇന്ധന സംഭരണവും ഇവിടെ നിന്നു കപ്പലുകളിലേക്കടക്കം ഇന്ധനം നിറക്കുന്നതിനുമാണ് ഇവയൊരുക്കുന്നത്. 250 മീറ്റർ നീളമുള്ള ലിക്വിഡ് ബർത്തുകളാണ് പണിയുന്നത്. ഇതിലൂടെ പമ്പു ചെയ്യുന്ന ഇന്ധനം മുല്ലൂർ തോട്ടം ഭാഗത്തെ വിശാല സ്ഥലത്തെ ടാങ്ക് ഫാമിലെ സംഭരണികളിൽ ശേഖരിക്കും. ഉയരമേറിയ ഭാഗത്താണ് ടാങ്ക് ഫാം എന്നതിനാൽ താഴെ ബെർത്തിൽ അടുക്കുന്ന കപ്പലുകളിലേക്ക് വാൽവ് സംവിധാനത്തിലൂടെ ഇന്ധനം നിറക്കാനാകും.

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചപ്പോൾ (Photo Special Arrangement)
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിഴിഞ്ഞം തുറമുഖം സന്ദർശിച്ചപ്പോൾ (Photo Special Arrangement)
English Summary:

CM Pinarayi Vijayan visited Vizhinjam International Port: Vizhinjam Port commissioning preparations are underway. Chief Minister Pinarayi Vijayan's visit to assess the site included an inspection of the port and its new facilities, including liquid berths and helipad locations for Prime Minister Narendra Modi's upcoming arrival.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com