ഇറാൻ തുറമുഖത്ത് വൻസ്ഫോടനം; 5 മരണം, എഴുന്നൂറിലേറെപ്പേർക്ക് പരുക്ക്; മിസൈൽ ഇന്ധനഘടകം പൊട്ടിത്തെറിച്ചു?

Mail This Article
ടെഹ്‍റാൻ ∙ തെക്കൻ ഇറാനിലെ തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ 5 പേർ മരിച്ചു. 700ൽ ഏറെ പേർക്ക് പരുക്കേറ്റു. ഹൊർമോസ്ഗൻ പ്രവിശ്യയിലെ ബന്ദർ അബ്ബാസിനു തെക്കുപടിഞ്ഞാറുള്ള ഷഹീദ് റജയി തുറമുഖത്താണ് സ്ഫോടനമുണ്ടായത്. മിസൈൽ ഇന്ധനഘടകം കൈകാര്യം ചെയ്യുന്നതിനിടെയാണ് സുരക്ഷാ പിഴവു മൂലം പൊട്ടിത്തെറിയുണ്ടായതെന്ന് റിപ്പോർട്ടുണ്ട്. സ്ഫോടനത്തിന് പിന്നാലെ വലിയ രീതിയിൽ തീപടരുകയും ചെയ്തിരുന്നു.
കണ്ടെയ്നർ ചരക്കുനീക്കത്തിനുള്ള ഇറാനിലെ ഏറ്റവും വലിയ തുറമുഖമാണിത്. അപകടത്തിന് പിന്നാലെ തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചു. സ്ഫോടനത്തിൽ ഒട്ടേറെ കെട്ടിടങ്ങൾക്ക് സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വലിയ ഒരു പ്രദേശം മുഴുവൻ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണ്. പരുക്കേറ്റവരെ സ്ഥലത്തുനിന്നു ഒഴിപ്പിക്കുകയും ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.
ഇറാൻ, യുഎസ് പ്രതിനിധികൾ തമ്മിൽ ഒമാനിൽ ആണവചർച്ച നടക്കുന്നതിനിടെയാണ് സ്ഫോടനം. സുരക്ഷാജാഗ്രത ശക്തമാക്കിയതായി ഇറാൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ ഷഹീദ് റജയി തുറമുഖത്ത് ചൈനയിൽനിന്നുള്ള റോക്കറ്റ് ഇന്ധനം ഇറക്കിയിരുന്നു.