മനോജ് ഏബ്രഹാം അഗ്നിരക്ഷാസേനാ മേധാവി; ഡിജിപിയായി സ്ഥാനക്കയറ്റം

Mail This Article
തിരുവനന്തപുരം ∙ മനോജ് ഏബ്രഹാം അഗ്നിരക്ഷാസേനാ മേധാവി. ലോ ആൻഡ് ഓഡർ എഡിജിപി ആയിരുന്ന മനോജ് ഏബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയാണ് നിയമനം. അഗ്നിരക്ഷാസേനാ മേധാവിയായിരുന്ന കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
1994 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് ഏബ്രഹാം അടൂർ, കാസർകോട് എന്നിവിടങ്ങളിൽ എഎസ്പി ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് പത്തനംതിട്ട, കൊല്ലം, കണ്ണൂർ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചു. തുടർന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സിറ്റി പൊലീസ് കമ്മിഷണർ ആയി ഏഴ് വർഷം പ്രവർത്തിച്ചു. കമ്യൂണിറ്റി പൊലീസ്, ജനമൈത്രി പൊലീസ് എന്നിവ അദ്ദേഹത്തിന്റെ ആശയങ്ങളായിരുന്നു. മനോജ് ഏബ്രഹാം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്നപ്പോഴാണ് 2009ൽ ഇന്റർനാഷനൽ കമ്യൂണിറ്റി പൊലീസിങ് അവാർഡ് ലഭിച്ചത്.
2011ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടി. 2012 ഇൻസ്പെക്ടർ ജനൽ (ഐജി) ആയ ലഭിച്ച അദ്ദേഹം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലും തുടർന്ന് തിരുവനന്തപുരം റെയ്ഞ്ച് ഐജി ആയും പ്രവർത്തിച്ചു. ഈകാലഘട്ടത്തിൽ ട്രാഫിക് ഐജിയുടെ അധിക ചുമതലയും വഹിച്ചു. മനോജ് ഏബ്രഹാം ഐജി ആയിരുന്നപ്പോഴാണ് കേരള പൊലീസ് സൈബർ ഡോം ആരംഭിച്ചത്.
2019ൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ എഡിജിപി ആയും തുടർന്ന് വിജിലൻസ് ഡയറക്ടറായും പ്രവർത്തിച്ചു. പിന്നീട് ഇന്റലിജൻസ് എഡിജിപി ആയി പ്രവർത്തിക്കുന്നതിന് ഇടയിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ആകുന്നത്. അവിടെ നിന്നാണ് ഡിജിപി റാങ്കിലേക്ക് ഉയർന്ന് അഗ്നിരക്ഷാ സേനയുടെ തലപ്പത്തേക്ക് എത്തുന്നതും. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൈബർ കോൺഫറൻസായ കൊക്കൂൺ, ലഹരിയുടെ ഉപയോഗം തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ ഡീഹണ്ട്, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയുള്ള ഓപ്പറേഷൻ പി ഹണ്ട് എന്നിവ ആരംഭിച്ചതിന് പിന്നിൽ പ്രവർത്തിച്ചതും മനോജ് ഏബ്രഹാം ആണ്.
ചെങ്ങന്നൂർ സ്വദേശിയായ മനോജ് ഏബ്രഹാമിന്റെ വിദ്യാഭ്യാസം ഹൈദരാബാദിൽ ആയിരുന്നു പഠനം. നെടുമങ്ങാട് സർക്കാർ ആശുപത്രിയിലെ ഡെന്റൽ സർജൻ ആയ ഡോ. ഷൈനോ മനോജ് ആണ് ഭാര്യ. തിരുവനന്തപുരം എൻജിനീയറിങ് കോളജ് വിദ്യാർഥി ജോഹാൻ, ക്രൈസ്റ്റ് നഗർ സ്കൂൾ വിദ്യാർഥികളായ ആയ നിഹാൻ, നതാൻ എന്നിവരാണ് മക്കൾ.