‘മണ്ണിൽ ചവിട്ടി നടന്ന മനുഷ്യൻ’; ജീവിതങ്ങളുടെ ചരിത്രം കാച്ചിക്കുറുക്കി എംജിഎസ് മടങ്ങി

Mail This Article
കോഴിക്കോട് ∙ സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി ജീവിച്ച എം.ജി.എസ്. നാരായണൻ മടങ്ങി, ഏറ്റവും സാധാരണമായി. മാവൂർ റോഡ് പൊതു ശ്മശാനത്തിൽ വൈകുന്നേരം നാല് മണിക്കായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. ഏറെ നാളായി അസുഖ ബാധിതനായിക്കഴിയുകയായിരുന്നു. ഇടയ്ക്ക് ആശുപത്രിയിലായിരുന്നെങ്കിലും പിന്നീട് വീട്ടിലേക്ക് മാറ്റി. അസാധാരണത്വം ഒന്നുമില്ലാതിരുന്ന ജീവിതം പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മടക്കവും. പൊതുദർശനം വേണ്ടെന്നും റീത്ത് വയ്ക്കരുതെന്നും മരണത്തിന് മുൻപ് തന്നെ എംജിഎസ് പറഞ്ഞുവച്ചിരുന്നു. പൊതുദർശനം ഇല്ലാത്തതിനാൽ എംജിഎസിനെ അവസാനമായി ഒരു നോക്കുകാണാൻ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രമുഖർ മലാപ്പറമ്പിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തുകയായിരുന്നു.
ചരിത്ര ഗവേഷണ ലോകത്ത് വ്യാപരിക്കുമ്പോഴും സാധാരണക്കാർക്കൊപ്പം മണ്ണിൽ ചവിട്ടിയായിരുന്നു അദ്ദേഹം ജീവിച്ചത്. വെള്ളിമാടുകുന്ന് –മാനാഞ്ചിറ റോഡ് നവീകരണത്തിനു വേണ്ടിയുള്ള സമരങ്ങളുടെ മുൻപന്തിയിൽ എംജിഎസ് ഉണ്ടായിരുന്നു. മറ്റു പല ജനകീയ പ്രതിഷേധങ്ങളിലും സമരങ്ങളിലും അദ്ദേഹത്തെ കാണാമായിരുന്നു. മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ അയൽക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു എംജിഎസ്.
തെളിഞ്ഞ മനുഷ്യൻ
നാട്യങ്ങളില്ലാത്ത തെളിഞ്ഞ മനുഷ്യനായിരുന്നു എംജിഎസ്. അദ്ദേഹത്തിന്റെ നിലപാടുകളിലും അതേ തെളിമ അദ്ദേഹം കാത്തു സൂക്ഷിച്ചു. ബൗദ്ധികമായ തെളിമയും ജീവിതത്തിലെ തെളിമയും ഒരുമിച്ചു ചേർന്ന മനുഷ്യനായിരുന്നു എംജിഎസ്. ഇടത്– വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോടെല്ലാം അടുക്കുകയും തന്റേതല്ലാത്ത നിലപാടിൽ നിന്ന് മാറി സഞ്ചരിക്കേണ്ടി വരുന്ന ഘട്ടത്തിൽ രാഷ്ട്രീയക്കാരോട് നമസ്കാരം പറഞ്ഞ് മാറി നിൽക്കുകയും ചെയ്തു. അദ്ദേഹം വെറുമൊരു ചരിത്ര പണ്ഡിതനായിരുന്നില്ല, മറിച്ച് മനുഷ്യരുടെ ജീവിതങ്ങളുടെ ചരിത്രം കാച്ചിക്കുറുക്കിയെടുക്കുന്നതിലും വിദഗ്ധനായിരുന്നു. അതുകൊണ്ടാണ് ജനപക്ഷത്തു നിൽക്കുകയും അതിനുവേണ്ടി രാഷ്ട്രീയ പക്ഷത്തെ പലപ്പോഴും തള്ളേണ്ടിയും വന്നത്.
കാലത്തിന് പിന്നിലേക്കും മുന്നിലേക്കും
ചരിത്രം തേടി നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കുമ്പോഴും എംജിഎസ് നൂതന സാങ്കേതിക വിദ്യകളിൽ ആരെക്കാളും മുൻപേ അറിവ് നേടിയിരുന്നു. മൂന്നു പതിറ്റാണ്ടോളം മുൻപ് കോഴിക്കോട് ഇന്റർനെറ്റ് ഉണ്ടായിരുന്നത് എംജിഎസിന്റെ വീട്ടിൽ മാത്രമായിരുന്നു. വലിയ ടെലിവിഷനോളം വലിപ്പമുള്ള കംപ്യൂട്ടറായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഏറെക്കാലം ഇംഗ്ലണ്ടിലായിരുന്ന എംജിഎസ് അവിടെവച്ചാണ് ഇന്റർനെറ്റ് സാങ്കേതിക വിദ്യകളെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. സാങ്കേതിക വിദ്യയിലെ അറിവും മറ്റുരാജ്യങ്ങളിലെ ചരിത്ര ഗവേഷകരുമായുള്ള ബന്ധവും എംജിഎസിന്റെ ഗവണേഷണത്തിന് വലിയ മുതൽക്കൂട്ടായി മാറി. ഊഹങ്ങൾക്കും കെട്ടുകഥകൾക്കും പിന്നാലെ പോകാതെ ചരിത്രരചനയെ കണിശമായി പിന്തുടർന്ന അദ്ദേഹം കേരളത്തിലെ ചരിത്രപഠനശാഖയെ പുറംനാട്ടിലെ അക്കാദമിക ലോകവുമായി ബന്ധിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
സ്വസ്ഥം മരണം
മലാപ്പറമ്പിലെ ഒറ്റനില വീട്ടിലെ മൊസൈക്കിട്ട തറയിൽ വെള്ളത്തുണി പുതച്ച് കിടക്കുമ്പോൾ, എംജിഎസ് ജീവിതത്തിൽ പുലർത്തിയ അതേ ലാളിത്യം മരണത്തിലും തുടരുന്നത് കാണാം. കേരളത്തിലെ ചരിത്രത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കാവുന്ന മനുഷ്യൻ അങ്ങേയറ്റം ലളിതമായി ഈ ലോകത്തോട് വിട പറഞ്ഞു. ചരിത്ര പുരുഷൻ കടന്നുപോയെങ്കിലും അദ്ദേഹം എഴുതിവച്ച ഗ്രന്ഥങ്ങൾ ഒരുകാലത്തും കടന്നുപോകില്ല. ചരിത്രമുള്ളിടത്തോളം എംജിഎസിന്റെ പഠനങ്ങളും ശേഷിക്കും.