തഹാവൂർ റാണ കൊച്ചിയിലെത്തിയിരുന്നു; വന്നത് പരിചയക്കാരെ കാണാൻ; സന്ദർശിച്ചവരുടെ വിലാസം കൈമാറി

Mail This Article
ന്യൂഡൽഹി∙ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ കൊച്ചി സന്ദർശിച്ചിരുന്നുവെന്നു റിപ്പോർട്ട്. മുംബൈയും ഡൽഹിയും കേരളവും സന്ദർശിച്ചെന്നും കേരളത്തിലെത്തിയതു പരിചയക്കാരെ കാണാനായിരുന്നെന്നും റാണ മൊഴി നൽകി. വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ചവരുടെ വിലാസം ചോദ്യംചെയ്യലിൽ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണത്തിനായി മുംബൈ ക്രൈംബ്രാഞ്ച് സംഘം കേരളത്തിൽ എത്തിയേക്കും.
മുംബൈയിലെ പ്രത്യേക അന്വേഷണ സംഘമാണ് റാണയെ ചോദ്യം ചെയ്തത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണ് റാണ. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് മുംബൈയിൽ നിന്നുള്ള പ്രത്യേക അന്വേഷണംസംഘം ചോദ്യം ചെയ്യാൻ ഡൽഹിയിൽ എത്തിയത്.
ഇതിനിടെ തഹാവൂർ റാണയെ ഇന്ത്യയിലെത്തിച്ചതാണ് പഹൽഗാം ഭീകരാക്രമണത്തിനു കാരണമായതെന്ന സംശയവും ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്നുണ്ട്. റാണയെ ഇന്ത്യയിലെത്തിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നതെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റാണയെ ചോദ്യം ചെയ്യാനായി പാർപ്പിച്ചിരിക്കുന്ന എൻഐഎ ആസ്ഥാനത്തിന്റെ സുരക്ഷ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വർധിപ്പിച്ചിട്ടുണ്ട്.
ഡേവിഡ് കോൾമാൻ ഹെഡ്‌ലി, ലഷ്കറെ തയിബ, പാക്കിസ്ഥാൻ സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു തഹാവൂർ റാണ. ഇന്ത്യയ്ക്കെതിരായ ഐഎസ്ഐയുടെ പ്രധാന ആയുധങ്ങളിലൊന്നായിരുന്നു റാണയെ ഈ മാസം 10നാണ് യുഎസ് ഇന്ത്യയ്ക്കു കൈമാറിയത്.