‘ഇരുപക്ഷവും സംയമനം പാലിക്കണം, സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു’: പാക്കിസ്ഥാന്റേത് ഉറച്ച ഭീകരവിരുദ്ധ നടപടിയെന്ന് ചൈന

Mail This Article
ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ ഉറച്ച ഭീകരവിരുദ്ധ നടപടികളെ ചൈന നിരന്തരം പിന്തുണയ്ക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ചൈനയുടെ നിലപാട് വാങ് യി അറിയിച്ചത്. പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്പക്ഷമായ അന്വേഷണത്തിന് പാക്കിസ്ഥാനു പിന്തുണയുണ്ടാകുമെന്ന് ചൈന അറിയിച്ചതായും ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സ്ഥിതിഗതികൾ ചൈന നിരീക്ഷിച്ച് വരികയാണെന്നും വാങ് യി പാക്കിസ്ഥാനെ അറിയിച്ചു.
ഭീകരാക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി വാങ്ങിനോട് വിശദീകരിച്ചു. ഭീകരതയെ ചെറുക്കുക എന്നത് എല്ലാ രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് വാങ് യി പറഞ്ഞു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുക, എല്ലാ പാക്കിസ്ഥാൻ വീസകളും നിരോധിക്കുക തുടങ്ങിയ നിരവധി നടപടികൾ ഇന്ത്യ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇരുപക്ഷവും സംയമനം പാലിച്ച് പരസ്പരം നീങ്ങണമെന്നും സംഘർഷങ്ങൾ ലഘൂകരിക്കാൻ പ്രവർത്തിക്കണമെന്നും വാങ് യി ഫോൺ സംഭാഷണത്തിൽ പറഞ്ഞു.
അതേസമയം, പാക്കിസ്ഥാൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. പാക്കിസ്ഥാനു പഹൽഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയുടെ കുറ്റപ്പെടുത്തൽ മാത്രമാണത്. തീവ്രവാദത്തിന്റെ ഇരയായി പാക്കിസ്ഥാൻ മാറിയെന്നും ഖ്വാജ പറഞ്ഞു.