‘സിപിഐയുടെ വകുപ്പുകൾ മോശമാക്കാൻ സിപിഎം നീക്കം; സപ്ലൈകോ ഗോഡൗണുകൾ പൂട്ടാനും ശ്രമം, റവന്യുവിലും ഇടപെടൽ’

Mail This Article
പാലക്കാട്∙ കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകൾക്ക് അത്യാവശ്യ ഫണ്ട് പോലും വൈകിപ്പിക്കുന്നതിനു പിന്നിൽ, സിപിഐയുടെ വകുപ്പുകൾ മോശമെന്നു വരുത്തിത്തീർക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണെന്നു സിപിഐ ലോക്കൽ സമ്മേളനങ്ങളിൽ ചർച്ച. സപ്ലൈകോ ഗോഡൗണുകൾ പൂട്ടാനും പകരം, സഹകരണവകുപ്പു സ്ഥാപനങ്ങളിൽ മുഴുവൻ സംവിധാനവും ഒരുക്കാനുമാണു സിപിഎം ശ്രമം. ഭൂരിഭാഗം വരുന്ന സാധാരണക്കാർക്കുവേണ്ട പദ്ധതികൾ അവഗണിച്ച് വരുമാനമുള്ളവർക്കു കൂടുതൽ വരുമാനം ലഭിക്കുന്ന നടപടികളാണു സിപിഎം നടപ്പാക്കുന്നതെന്ന വിമർശനവും സമ്മേളനങ്ങളിൽ ശക്തമാണ്.
കമ്യൂണിസ്റ്റ് ആദർശത്തിനു വിരുദ്ധമാണു സർക്കാരിന്റെ പല നടപടികളും. സിവിൽ സപ്ലൈസ് മുഖേന അരിയും പലവ്യഞ്ജനങ്ങളും വിതരണത്തിനും നെല്ലുസംഭരണത്തിനും കൃത്യമായി പണം അനുവദിക്കാതെ, സിപിഐക്കെതിരെയുള്ള ധനവകുപ്പിന്റെ നടപടി എൽഡിഎഫിനെ മൊത്തത്തിൽ ബാധിക്കുമെന്ന് സിപിഎം തിരിച്ചറിയണം. ഈ വകുപ്പുകൾ മികച്ച രീതിയിലായാൽ അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവു സിപിഎമ്മാണ്. റവന്യുവിലും ഇടപെടൽ ശക്തമാണ്. ഭൂരിഭാഗത്തിന്റെ നിത്യജീവിതം വിഷമത്തിലാക്കുന്ന നടപടികളിൽ നിന്നു സർക്കാർ പിന്മാറണമെന്നു പല സമ്മേളനങ്ങളും ആവശ്യപ്പെടുന്നു.
ബ്രൂവറിക്കും വൻകിട നിർമാണത്തിനും പ്രാധാന്യം നൽകുമ്പോൾ കർഷകന്റെ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാത്തതു രാഷ്ട്രീയ വീഴ്ചയാണ്. ദേശീയാടിസ്ഥാനത്തിലുള്ള ഇടതുപക്ഷത്തിന്റെ മോശം അവസ്ഥയും സമ്മേളനങ്ങളിൽ ചർച്ചയായി. ഇന്ത്യാ മുന്നണിക്കായി കഠിനപ്രയത്നം ചെയ്ത ഇടതുപക്ഷത്തിന് അതിന്റെ ഗുണം ലഭിച്ചില്ലെന്നു കുറ്റപ്പെടുത്തുമ്പോൾ, സിപിഐയിലെ ആഭ്യന്തരവിഷയങ്ങളിൽ ഗൗരവമായ ചർച്ച സമ്മേളനങ്ങളിൽ നടക്കുന്നില്ലെന്നാണു വിവരം. നേതൃത്വത്തിനിടയിലുള്ള പല വിഷയങ്ങളും ദൗർബല്യങ്ങളും ചർച്ചചെയ്യപ്പെടാതെ പോകുന്നതു പാർട്ടിയുടെ വളർച്ചയെയും കെട്ടുറപ്പിനെയും ബാധിക്കുമെന്നു പ്രവർത്തകർ ആശങ്കപ്പെടുന്നു. ലോക്കൽ സമ്മേളനങ്ങൾ ഈ ആഴ്ച അവസാനിക്കും.