ADVERTISEMENT

കൊച്ചി ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ‍ അറസ്റ്റിലായ സംവിധായകരടക്കമുള്ളവർ ഫ്ലാറ്റിലേക്ക് വരുന്നതും പോകുന്നതും എക്സൈസ് നിരീക്ഷിച്ചു തുടങ്ങിയതു മാർച്ച് തുടക്കം മുതൽ. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാർച്ച് മാസത്തിൽ റെയ്ഡിന് എക്സൈസ് സംഘം എത്തിയെങ്കിലും ചില അപ്രതീക്ഷിത സംഭവങ്ങളെ തുടർന്നു വെറും കൈയോടെ മടങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ നിരീക്ഷണം തുടർന്നു. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലേക്ക് ആരു വന്നാലും തങ്ങൾക്ക് വിവരം ലഭിച്ചിരുന്നു എന്നാണ് എക്സൈസ് വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ, ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദ് നഹാസ് എന്നിവരെയാണ് പുലർച്ചെ രണ്ടു മണിയോടെ ഗോശ്രീ പാലത്തിനു സമീപമുള്ള ഫ്ലാറ്റിൽ നിന്ന് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 

ആ ഫ്ലാറ്റിൽ ലഹരി ഉപയോഗം നടക്കുന്നതായി നേരത്തേ തന്നെ വിവരം ലഭിച്ചിരുന്നു എന്ന് എക്സൈസ് വൃത്തങ്ങൾ പറയുന്നു. ‘‘സിനിമയുടെ ചർച്ചകൾക്കും മറ്റുമായി ഉപയോഗിച്ചിരുന്ന ഫ്ലാറ്റാണ് ഇത്. അതുകൊണ്ടു തന്നെ സിനിമാ മേഖലയിൽപ്പെട്ട നിരവധി പേർ ഇവിടെ വരാറുമുണ്ട്. അവരെല്ലാം ലഹരി ഉപയോഗിക്കുന്നവരല്ല. എന്നാൽ അതിൽ ലഹരി ഉപയോഗിക്കുന്ന ചിലരും ഉണ്ടെന്ന് വിവരം കിട്ടിയിരുന്നു. തുടർന്നാണു നിരീക്ഷണം ശക്തമാക്കിയത്. ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നേരത്തേയും ഇവിടെ പരിശോധനയ്ക്ക് പോയിരുന്നു. എന്നാൽ അന്നത് വിജയിച്ചില്ല’’– റെയ്ഡ് സംഘത്തിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരിലൊരാൾ വ്യക്തമാക്കി. സമീർ താഹിറിനെ രണ്ടു ദിവസത്തിനുള്ളിൽ നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും എക്സൈസ് വ്യക്തമാക്കി. 

അതേ സമയം, വിദേശത്തു നിന്ന് വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് സംസ്ഥാനത്തെത്തിക്കാൻ ശ്രമം ശക്തമാണെന്ന് എറണാകുളം അസി. എക്സൈസ് കമ്മിഷണർ എം.എഫ്.സുരേഷ് പറഞ്ഞു. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പാർസൽ വഴി കടത്താനുള്ള ശ്രമം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. പുറത്തു നിന്നു വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് ഇപ്പോൾ പിടികൂടുന്നതെങ്കിലും ഇന്ത്യക്കകത്തു തന്നെ ഹൈബ്രിഡ് കഞ്ചാവ് ഉൽപാദിപ്പിക്കുന്നുണ്ടെന്നു സൂചനകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രീതിയിൽ കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ആലപ്പുഴ ജിംഖാന, തല്ലുമാല, ഉണ്ട തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് എറണാകുളം തോപ്പുംപടി സ്വദേശിയായ ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് മലപ്പുറം പൊന്നാനി സ്വദേശിയായ അഷറഫ് ഹംസ. ചെറിയ അളവിലാണ് കഞ്ചാവ് പിടിച്ചത് എന്നതിനാൽ ഇവർക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ഇരുവരേയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

English Summary:

Major Hybrid Cannabis Bust: The Kerala Excise Department arrested Malayalam film directors Khalid Rahman, Ashraf Hamza in a major hybrid cannabis bust following a months-long surveillance operation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com