‘തസ്‌ലീമ സുഹൃത്ത്, ലഹരി ഇടപാടുമായി തനിക്ക് ബന്ധമില്ല; ഷൈനിനേയും ശ്രീനാഥ് ഭാസിയേയും അറിയാം’

Mail This Article
ആലപ്പുഴ ∙ തസ്‌ലീമ സുഹൃത്താണെന്ന് ഹൈബ്രിഡ് കഞ്ചാവ് കേസിൽ ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരായ മോഡൽ കെ. സൗമ്യ. 6 മാസമായി തസ്‌ലീമയെ അറിയാം. അവളെ കുറിച്ച് അറിയാനാണ് തന്നെ വിളിപ്പിച്ചത്. ലഹരി ഇടപാടുമായി തനിക്ക് ബന്ധമില്ല. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ അറിയാമെന്നും സൗമ്യ പറഞ്ഞു. അവർ ലഹരി ഉപയോഗിക്കുമോയെന്ന് അറിയില്ല. കൊച്ചിയിൽ വന്നിട്ടാണ് തസ്‍ലീമയെ പരിചയപ്പെട്ടതെന്നും പാലക്കാട് സ്വദേശിനിയായ സൗമ്യ പറഞ്ഞു.
ചോദ്യം ചെയ്യലിന് ഹാജരാകും മുമ്പ് ഇൻസ്റ്റാഗ്രാമിൽ സൗമ്യ സ്റ്റാറ്റസ് ഇട്ടിരുന്നു. ‘ഗുഡ് മോർണിങ്, ഞാൻ എപ്പോൾ ട്രിപ്പ് പോവുകയാണെങ്കിലും പറഞ്ഞിട്ടാണ് പോവുന്നത്. പക്ഷെ ഇപ്പോൾ ഒരിടത്ത് പോവുകയാണ്. പോയി വന്നിട്ട് പറയാം. എനിക്ക് എന്തായാലും ഒരു പുതിയ പേരൊക്കെ കിട്ടിയിട്ടുണ്ട്. എന്തായാലും ഞാൻ അവിടെ പോയി വന്നിട്ട് പറയാം’’ – ഇൻസ്റ്റാഗ്രാം വിഡിയോയിൽ സൗമ്യ പറഞ്ഞു.
പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് സൗമ്യ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ ചോദ്യം ചെയ്യുന്നത്. ഷൈൻ ടോം ചാക്കോ ബെംഗളുരുവിൽ നിന്നാണ് ചോദ്യം ചെയ്യലിന് എത്തിയത്. അവിടെ ലഹരി ചികിത്സയ്ക്കു വിധേയനാകുകയാണെന്ന് ഷൈൻ ഉദ്യോഗസ്ഥരോട് പറഞ്ഞു. അഭിഭാഷകർക്കൊപ്പമാണ് മൂവരും മൊഴി നൽകാൻ എത്തിയത്.