‘ഹൈബ്രിഡ് കഞ്ചാവല്ല മെത്താംഫിറ്റമിൻ ആണ് ഉപയോഗിക്കാറ്, മോചനം വേണം’: ഷൈനിനെ ലഹരിവിമോചന കേന്ദ്രത്തിലാക്കി

Mail This Article
ആലപ്പുഴ ∙ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നു നടൻ ഷൈൻ ടോം ചാക്കോ. മെത്താംഫിറ്റമിൻ ആണ് ഉപയോഗിച്ചിട്ടുള്ളതെന്നും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമയുമായി ലഹരി ഇടപാടുകൾ ഇല്ലെന്നും ഷൈൻ എക്സൈസിനു മൊഴി നൽകി. തനിക്കു ലഹരിയിൽ നിന്നു മോചനം ആവശ്യമുണ്ടെന്നു പറഞ്ഞ നടൻ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെ എക്സൈസ് സംഘം തൊടുപുഴയിലെ ലഹരിവിമോചന കേന്ദ്രത്തിലേക്കു കൊണ്ടുപോയി. മോഡൽ സൗമ്യയുടെയും നടൻ ശ്രീനാഥ് ഭാസിയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം ഇരുവരെയും വിട്ടയച്ചു. പത്തര മണിക്കൂറാണ് ചോദ്യം ചെയ്യൽ നീണ്ടുനിന്നത്.
ഹൈബ്രിഡ് കഞ്ചാവ് ഇടപാടിൽ ഒരു ബന്ധവുമില്ലെന്നാണു മൂവരുടെയും മൊഴി. ചികിത്സാ രേഖകളുമായി ഷൈൻ ടോം ചാക്കോയുടെ മാതാപിതാക്കൾ ആലപ്പുഴ എക്സൈസ് ഓഫിസിൽ എത്തിയിരുന്നു. ഡി അഡിക്ഷൻ സെന്ററിലെ ചികിത്സാരേഖയാണ് ഹാജരാക്കിയത്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ലഹരിയിൽനിന്നു മോചനം നേടണമെന്നും ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിനിടെ എക്സൈസിനോട് പറഞ്ഞിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈൻ ടോം ചാക്കോ ആലപ്പുഴ എക്സൈസ് കമ്മിഷണർ ഓഫിസിലെത്തിയത്. ശ്രീനാഥ് ഭാസി, മോഡലായ സൗമ്യ എന്നിവരെയും എക്സൈസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഹൈബ്രിഡ് കഞ്ചാവ് കേസിൽ രാവിലെ എത്തിയിട്ടും മൊഴി രേഖപ്പെടുത്താത്തതിൽ ഷൈൻ ടോം ചാക്കോ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടർന്ന് തന്റെ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടു താഴത്തെ നിലയിലേക്ക് വന്ന ഷൈൻ പിന്നീട് അഭിഭാഷകനെ കണ്ട ശേഷം തിരികെ എക്സൈസ് ഓഫിസിലേക്ക് മടങ്ങി. ഇതിനുപിന്നാലെയാണ് ഷൈനിനെ ചോദ്യം ചെയ്തു തുടങ്ങിയത്. രാവിലെ 10 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ചോദ്യം ചെയ്യലിന് ഷൈൻ രണ്ടര മണിക്കൂറിനു മുന്നേ എത്തുകയായിരുന്നു.