‘ഉത്തരവാദിത്തത്തോടെയുള്ള പരിഹാരം പ്രതീക്ഷിക്കുന്നു’: നിലപാട് മയപ്പെടുത്തി യുഎസ്, പാക്കിസ്ഥാന് നേരിട്ട് വിമർശനമില്ല

Mail This Article
വാഷിങ്ടൻ∙ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ നിലപാട് മയപ്പെടുത്തി യുഎസ്. ഇന്ത്യയോടും പാക്കിസ്ഥാനോടും ചർച്ച നടത്തുമെന്നും പ്രശ്നപരിഹാരത്തിന് കൂടുതൽ ഉത്തരവാദിത്തത്തോടെയുള്ള പരിഹാരമാണ് ഇരു രാജ്യങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ദേശീയ മാധ്യമത്തിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പാക്കിസ്ഥാനെ പിന്തുണച്ച് ചൈന എത്തിയതോടെ, പാക്കിസ്ഥാനെ നേരിട്ട് വിമർശിക്കാതിരിക്കാനും യുഎസ് ജാഗ്രത പുലർത്തുന്നുണ്ട്.
ഭീകരാക്രമണമുണ്ടായപ്പോൾ തന്നെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് എന്നിവർ ഭീകരാക്രമണത്തെ പരസ്യമായി അപലപിക്കുകയും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണു നിഷ്പക്ഷമായ അന്വേഷണം വേണമെന്ന പാക്കിസ്ഥാൻ വാദത്തെ പിന്തുണയ്ക്കുന്നുവെന്നും പാക്കിസ്ഥാന്റേത് ഭീകരവിരുദ്ധനടപടികളാണെന്നും ചൈന പ്രഖ്യാപിച്ചത്.
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഭീകരവാദികളിലൊരാൾ പാക്ക് സൈനികനാണെന്നും പാക്കിസ്ഥാന് ആക്രമണത്തിൽ പങ്കുണ്ടെന്നും ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. എന്നാൽ തങ്ങളെ പഴിചാരുകയാണെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നുമാണ് പാക്കിസ്ഥാന്റെ ആവശ്യം.