പരാതി നൽകി ബി.ഉണ്ണികൃഷ്ണൻ, തന്നോട് വ്യക്തിവിരോധമെന്ന് സജി നന്ത്യാട്ട്; തമ്മിലടിച്ച് ഫിലിം ചേംബറും ഫെഫ്കയും

Mail This Article
കൊച്ചി∙ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഉലഞ്ഞിരിക്കുന്ന മലയാള സിനിമാ മേഖലയെ പിടിച്ചുലച്ചു ഫിലിം ചേംബർ-ഫെഫ്ക തർക്കവും. ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ ഫിലിം ചേംബറിന് പരാതി നൽകി. അതേസമയം, തന്നോട് ഉണ്ണികൃഷ്ണനു വ്യക്തിവിരോധമാണെന്നാണ് സജി നന്ത്യാട്ടിന്റെ പ്രതികരണം. വിഷയങ്ങൾ ചർച്ച ചെയ്യാൻ ചേംബർ ഇന്നു യോഗം ചേരുന്നുണ്ട്.
ലഹരി ഉപയോഗിച്ച ശേഷം നടൻ ഷൈൻ ടോം ചാക്കോ അപമര്യാദയായി പെരുമാറിയെന്ന നടി വിൻ സിയുടെ പരാതിയെത്തുടർന്നാണ് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. വിൻ സിയുടെ പരാതി ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റി പരിഗണിക്കാനിരിക്കെ, ഫെഫ്ക ഇതിനു സമാന്തരമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരേയും ഷൈൻ ഉൾപ്പെടെയുള്ളവരേയും വിളിച്ചു വരുത്തിയതിനെതിരെ ഫിലിം ചേംബർ രംഗത്തെത്തിയിരുന്നു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്ന് മൊഴി എടുക്കുകയും ഇത് ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിക്ക് കൈമാറുകയുമാണ് ചെയ്യുക. സിനിമാ മേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികൾ ഈ കമ്മിറ്റിയിൽ അംഗമാണ്. അതുകൊണ്ടു തന്നെ ഈ കമ്മിറ്റി ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കാത്തിരിക്കെ, ചിത്രത്തിന്റെ നിർമാതാവ് അടക്കമുള്ളവരെ ഫെഫ്ക വിളിച്ചു വരുത്തി ചർച്ച നടത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ചേംബറിന്റെ നിലപാട്.
ചിത്രത്തിന്റെ നിർമാതാവ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരെ ഫെഫ്ക ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബി.ഉണ്ണികൃഷ്ണനും സിബി മലയിലും അടക്കമുള്ളവർ വാർത്താസമ്മേളനം നടത്തിയിരുന്നു. തനിക്ക് ഒരവസരം കൂടി നൽകണമെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞെന്ന കാര്യം ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഇത് തങ്ങളുടെ അധികാരത്തിലേക്കുള്ള കൈകടത്തലായാണ് ഫിലിം ചേംബർ കണക്കാക്കുന്നത്. മാത്രമല്ല, മോണിറ്ററിങ് കമ്മിറ്റിയുടെ യോഗത്തിൽ ഫെഫ്ക പ്രതിനിധികൾ പങ്കെടുക്കാറില്ല എന്നതും ഇരുകൂട്ടരും തമ്മിലുള്ള അകലം വ്യക്തമാക്കുന്നുണ്ട്.
സംവിധായകരായ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ എന്നിവരെ ലഹരിമരുന്ന് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഉണ്ണികൃഷ്ണൻ അടക്കമുള്ളവർക്കെതിരെ രംഗത്തു വന്ന സജി നന്ത്യാട്ട്, ഫെഫ്ക അംഗങ്ങളായ സാങ്കേതിക പ്രവർത്തകരാണ് അഭിനേതാക്കളേക്കാൾ കൂടുതൽ ലഹരി ഉപയോഗിക്കുന്നത് എന്ന രീതിയിൽ പറഞ്ഞെന്നും ഇത് അംഗീകരിക്കാനാവില്ല എന്നുമാണ് ഉണ്ണികൃഷ്ണൻ കത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ താൻ അങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് സജി നന്ത്യാട്ടിന്റെ വാദം.