‘അച്ഛൻ മരിച്ചെന്നു പറഞ്ഞതു കൊണ്ടാണ് തസ്ലിമയ്ക്കു പണം നൽകിയത്; ഞാൻ നിരപരാധി’: മൊഴി നൽകി ജിന്റോ

Mail This Article
ആലപ്പുഴ∙ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ടെലിവിഷൻ റിയാലിറ്റി ഷോ താരം ജിൻ്റോയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. താൻ നിരപരാധിയാണെന്ന് ജിന്റോ മാധ്യമങ്ങളോടു പറഞ്ഞു കേസിലെ ഒന്നാം പ്രതി തസ്‌ലിമയുമായി പരിചയമുണ്ട്. രണ്ടു തവണ പണം നൽകി. അച്ഛൻ മരിച്ചെന്നു പറഞ്ഞതു കൊണ്ടാണ് പണം കൊടുത്തത്. താൻ ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ല. തെറ്റായ വാർത്ത കൊടുത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ജിന്റോ പറഞ്ഞു.
ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമയെ അറിയാമെന്ന് സിനിമാ നിർമാണ സഹായി ജോഷിയും മൊഴി നൽകി. ലഹരി ഇടപാടുകളുമായി ബന്ധമില്ലെന്നും തസ്‍ലിമ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം നൽകിയിട്ടുണ്ടെന്നും ജോഷി പറഞ്ഞിരുന്നു. ‘‘സിനിമാ മേഖലയിലെ കോഓർഡിനേറ്റർ എന്നാണ് തസ്‍ലിമ സ്വയം പരിചയപ്പെടുത്തിയത്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരുമായി വ്യക്തിപരമായി ബന്ധമില്ല.’’– ജോഷി പറഞ്ഞു.