‘പാക്കിസ്ഥാൻ തെമ്മാടി രാജ്യം; അവരുടെ പ്രതിരോധമന്ത്രിയുടെ ഏറ്റുപറച്ചിൽ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല’

Mail This Article
ന്യൂയോർക്ക്∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാന് എതിരെ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) രൂക്ഷവിമർശനവുമായി ഇന്ത്യ. പാക്കിസ്ഥാനെ തെമ്മാടി രാഷ്ട്രമെന്നായിരുന്നു യുഎന്നിൽ ഇന്ത്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധിയായ യോജ്‌ന പട്ടേല്‍ വിശേഷിപ്പിച്ചത്. ‘‘ഭീകരവാദ സംഘങ്ങൾക്കു പണം നൽകുകയും പിന്തുണ നൽകുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ചരിത്രത്തെക്കുറിച്ച് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ടെലിവിഷൻ അഭിമുഖത്തിൽ ഏറ്റുപറയുന്നത് ലോകം മുഴുവൻ കണ്ടു. ഈ ഏറ്റുപറച്ചിൽ ആരെയും അദ്ഭുതപ്പെടുത്തുന്നില്ല. ലോകത്തു ഭീകരവാദത്തിന് ഇന്ധനം പകരുന്ന ഒരു തെമ്മാടി രാഷ്ട്രമാണു പാക്കിസ്ഥാനെന്ന് അതിലൂടെ തുറന്നുകാട്ടപ്പെടുകയാണ്’’– യോജ്‍ന പട്ടേൽ പറഞ്ഞു.
ഭീകരവാദത്തിന് ഇരകളായവർക്കു സുരക്ഷിതമായ സാഹചര്യം ഒരുക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള വിക്ടിംസ് ഓഫ് ടെററിസം അസോസിയേഷൻ നെറ്റ്‌വർക്കിന്റെ രൂപീകരണവേളയിലായിരുന്നു പാക്കിസ്ഥാനെതിരെ യോജ്‌ന പട്ടേല്‍ രൂക്ഷവിമർശനം ഉന്നയിച്ചത്. ഭീകരപ്രവർത്തനങ്ങളോട് സഹിഷ്ണുത പാടില്ലെന്ന രാജ്യാന്തര സമൂഹത്തിന്റെ നയം വ്യക്തമാണെന്നു പറഞ്ഞ യോജ്‌ന പട്ടേൽ പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യയ്ക്കു നൽകിയ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും രാജ്യാന്തര സമൂഹത്തിനു നന്ദി പറഞ്ഞു.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം, സാധാരണ മനുഷ്യർ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ട ഭീകരാക്രമണമാണു പഹൽഗാമിലേത്. പതിറ്റാണ്ടുകളായി അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഇരയായിട്ടുള്ള ഇന്ത്യക്ക്, ഭീകരവാദം ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും. ഭീകരവാദത്തെ ഒന്നിച്ച് അപലപിക്കണം’’– യോജ്‌ന പട്ടേൽ പറഞ്ഞു.