പോത്തൻകോട് സുധീഷ് വധക്കേസ്: 11 പ്രതികളും കുറ്റക്കാർ, ശിക്ഷാവിധി നാളെ

Mail This Article
തിരുവനന്തപുരം ∙ പോത്തൻകോട് സുധീഷ് വധക്കേസിലെ 11 പ്രതികളും കുറ്റക്കാർ. പ്രതികൾ കുറ്റം ചെയ്തതായി തെളിഞ്ഞെന്ന് നെടുമങ്ങാട് എസ്-എസി/എസ്-എസ്ടി കോടതി കണ്ടെത്തി. ശിക്ഷാവിധി നാളെ (ബുധൻ). ഊരുകോണം ലക്ഷംവീട് കോളനിയിൽ സുധീഷിനെ വെട്ടികൊലപ്പെടുത്തി കാൽവെട്ടി റോഡിലെറിഞ്ഞതാണ് കേസ്. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ജിത്ത്, ശ്രീനാഥ്, സൂരജ്, അരുൺ, ജിഷ്ണു പ്രദീപ്, സച്ചിൻ എന്നിവരാണു പ്രതികൾ.
2021 ഡിസംബർ 12നാണ് പോത്തൻകോട് കല്ലൂരിൽ ബന്ധുവീടിനുള്ളിലിട്ട് ചെമ്പകമംഗലം പുന്നൈക്കുന്നം ഊരുകോണം ലക്ഷംവീട് കോളനിയിലെ സുധീഷിനെ വെട്ടികൊലപ്പെടുത്തിയത്. വീടിന്റെ ജനലുകളും വാതിലും തകർത്ത് ഭീകരാന്തരീഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിലും രണ്ടു ബൈക്കുകളിലുമായെത്തിയ ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. വെട്ടിക്കൊന്നിട്ടും പകതീരാത്ത ഇവർ സുധീഷിന്റെ കാൽപാദം വെട്ടിയെടുത്ത ശേഷം ബൈക്കിൽ ആഹ്ലാദപ്രകടനം നടത്തിയശേഷം റോഡിലെറിയുകയും ചെയ്തു.