വിഴിഞ്ഞത്ത് 'ക്രെഡിറ്റ്' തർക്കം; ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കോൺഗ്രസ്; തുടക്കം കുറിച്ചത് നായനാർ സർക്കാരെന്ന് എൽഡിഎഫ്

Mail This Article
തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ കമ്മിഷനിങ് ദിവസം അടുക്കുവേ പദ്ധതിയുടെ 'ക്രെഡിറ്റ്' ആര്‍ക്ക് എന്നതിനെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോരും കടുക്കുന്നു. കമ്മിഷനിങ്ങിന് മുന്‍പ് തന്നെ വിഴിഞ്ഞം തീരത്തേക്ക് വിവാദങ്ങൾ നിറച്ച് വമ്പന്‍ ‘മദര്‍ഷിപ്പുകളാണ്’ ഇരുമുന്നണികളും അടുപ്പിക്കുന്നത്. തര്‍ക്കങ്ങള്‍ക്കൊടുവില്‍ എതായാലും ചൊവ്വാഴ്ച രാവിലെയോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സര്‍ക്കാരിന്റെ ക്ഷണക്കത്ത് എത്തി. പക്ഷേ ചടങ്ങില്‍ പ്രതിപക്ഷ നേതാവിന്റെ റോള്‍ എന്താണെന്നതു സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
ആര്‍ക്കൊക്കെ വേദിയില്‍ ഇടം കിട്ടുമെന്നതു സംബന്ധിച്ച് തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസ് ആണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ച രാത്രിയോടെ തുറമുഖ മന്ത്രി വി.എന്‍.വാസവന്റെ ഓഫിസില്‍ തയാറാക്കിയ ക്ഷണക്കത്ത് ചൊവ്വാഴ്ച രാവിലെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ എത്തിച്ചത്. തുറമുഖ കമ്മിഷനിങ് ചടങ്ങില്‍ താങ്കളുടെ മഹനീയസാന്നിധ്യം സാദരം ക്ഷണിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്.
വിഴിഞ്ഞം യുഡിഎഫിന്റെ കുഞ്ഞാണെന്ന വാദമാണ് കോണ്‍ഗ്രസ് എക്കാലവും ഉന്നയിക്കുന്നത്. അതുകൊണ്ടു തന്നെ ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയാല്‍ തുറമുഖ നിര്‍മാണത്തില്‍ യുഡിഎഫ് സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വാചാലനാകുമെന്ന് സര്‍ക്കാരിന് ഉറപ്പാണ്. 2023 ഒക്ടോബറില്‍ തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുകളുമായി ആദ്യ ചരക്കു കപ്പല്‍ തുറമുഖത്ത് എത്തിയപ്പോള്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയും എല്‍ഡിഎഫിനെ വിമര്‍ശിച്ചുമാണു പ്രസംഗിച്ചത്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് വെട്ടിനിരത്തില്‍ നടത്തിയത് എന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. എന്നാല്‍ വിഴിഞ്ഞത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം 2024 ജൂലൈയില്‍ ആഘോഷമായി നടത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ പോലും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്ശിക്കാതിരിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ട്രയല്‍റണ്‍ ഉദ്ഘാടനത്തിന് സ്ഥലം എംപിയെയും എംഎല്‍എയെയും മാത്രമാണു ക്ഷണിച്ചത്. തീരദേശവാസികള്‍ നേരിട്ട പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ശശി തരൂര്‍ വിട്ടുനിന്നപ്പോള്‍, പദ്ധതി യുഡിഎഫിന്റെ കുഞ്ഞാണെന്ന നിലപാടെടുത്ത് വിന്‍സെന്റ് പങ്കെടുത്തു.
സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്കരിക്കുകയാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കുന്നതെന്നും മന്ത്രി വി.എന്‍.വാസവന് പ്രതികരിച്ചതോടെയാണ് വിഷയം കത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. വിഴിഞ്ഞം തുറമുഖ കമ്മിഷനിങ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയാണെങ്കില്‍ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കുന്നതെന്ന ചോദ്യം ഉന്നയിച്ചാണ് കോണ്‍ഗ്രസ് തിരിച്ചടിച്ചത്. ഇതോടെ വെട്ടിലായ സര്‍ക്കാര്‍ പെട്ടെന്നു തന്നെ തീരുമാനം മാറ്റുകയും പ്രതിപക്ഷ നേതാവിന് ക്ഷണക്കത്ത് എത്തിക്കുകയുമായിരുന്നു.
അതേസമയം, സതീശനെ ക്ഷണിക്കുന്നത് സര്‍ക്കാരിന്റെ ഔദാര്യമാണെന്നാണു മുന്‍ മന്ത്രി ആന്റണി രാജു പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സ്ഥലം എംപി ശശി തരൂര്‍, എംഎല്‍എ എം.വിന്‍സെന്റ് എന്നിവര്‍ ക്ഷണിക്കപ്പെടേണ്ടവരുടെ പട്ടികയിലുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയച്ച പട്ടിക അന്തിമമാക്കി തിരിച്ചുവന്നിട്ടില്ല. കമ്മിഷനിങ് തീയതി തീരുമാനിച്ചതു പ്രധാനമന്ത്രിയുടെ സൗകര്യം നോക്കിയാണ്. ഡിസംബറില്‍ നടത്തേണ്ട കമ്മിഷനിങ്ങാണു മേയിലേക്കു നീണ്ടത്. എന്നാല്‍, കമ്മിഷനിങ്ങിനെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായാണു സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്.
1996ല്‍ അധികാരത്തിലെത്തിയ നായനാര്‍ സര്‍ക്കാരാണ് ആദ്യമായി വിഴിഞ്ഞം തുറമുഖത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചതെന്ന വാദമാണ് ഇടതു സര്‍ക്കാര്‍ ഉന്നയിക്കുന്നത്. തുടര്‍ന്നു വന്ന എ.കെ.ആന്റണി സര്‍ക്കാര്‍ കൂടുതല്‍ പഠനങ്ങളൊന്നും തുറമുഖത്തിനു വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും പിന്നീടൊന്നും ചെയ്തില്ലെന്നുമുള്ള ആക്ഷേപവും ഇടതുകേന്ദ്രങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
തുടര്‍ന്ന് 2006ല്‍ വി.എസ്. അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുറമുഖ മന്ത്രിയായിരുന്ന എം.വിജയകുമാറിന്റെ ഇടപെടലിന്റെ ഭാഗമായി കേന്ദ്ര അനുമതിക്കായി നടപടികള്‍ സ്വീകരിച്ചു. പിന്നീടു വന്ന യുഡിഎഫ് സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ച് അദാനിയുമായി ഉണ്ടാക്കിയ കരാര്‍ സംസ്ഥാനതാല്‍പര്യങ്ങള്‍ക്കു ദോഷമായിരുന്നുവെന്നും പുതിയ കരാര്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടെ പദ്ധതിക്കു തുടക്കം കുറിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍ ആണെന്നുമാണ് എല്‍ഡിഎഫ് വാദിക്കുന്നത്.