ADVERTISEMENT

തിരുവനന്തപുരം∙ ‘വിസില്‍ ചെയര്‍മാനും ബന്ധപ്പെട്ട മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ ഏതാണ് ഈ യുവ അധികാരി?' - വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യയും മകളും കൊച്ചുമകനും പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് സമൂഹമാധ്യമത്തില്‍ ഉന്നയിച്ച ചോദ്യമാണിത്.  വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് (വിസില്‍ ) എംഡി ദിവ്യ എസ്.അയ്യര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന യോഗത്തിന്റെ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാന്റെ ചിത്രം വൃത്തത്തിനുള്ളിലാക്കി ജേക്കബ് തോമസ് ഉന്നയിച്ച ചോദ്യം പ്രതിപക്ഷം ഉള്‍പ്പെടെ പലരും ഉന്നയിക്കുന്നുണ്ട്.

രാജ്യാന്തര തുറമുഖ പദ്ധതിയുടെ നിര്‍ണായക വിവരങ്ങള്‍ വിശദീകരിക്കുന്ന യോഗത്തില്‍, മുഖ്യമന്ത്രിയുടെ മകളും സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒ കേസില്‍ പ്രതിയുമായ ടി. വീണ പങ്കെടുത്തതിന് എതിരെയും വിമര്‍ശനം ഉയര്‍ന്നുണ്ട്. വിസില്‍ എംഡി ദിവ്യ എസ്.അയ്യര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്ന ഔദ്യോഗിക യോഗത്തില്‍ വീണ ഇരിക്കുന്ന ദൃശ്യങ്ങള്‍ വിസില്‍ അധികൃതര്‍ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താനാണു മുഖ്യമന്ത്രി വിഴിഞ്ഞം സന്ദര്‍ശിച്ചത്. ഉന്നത അധികാരികള്‍ ഓപ്പറേഷന്‍ റൂമില്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രിയുടെ കുടുംബം ഒപ്പം നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത്രത്തോളം ഗൗരവമേറിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും കൊച്ചുമകനും എങ്ങനെ അനുമതി നല്‍കി എന്ന ചോദ്യവും ഉയരുന്നുണ്ട്. തന്ത്രപ്രധാനമായ മേഖലകളില്‍ ഇവര്‍ കടന്നത് രാജ്യാന്തര തുറമുഖത്തിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും വലിയ സുരക്ഷാവീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നുമുള്ള വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

അതീവസുരക്ഷയുള്ള മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ സാധാരണ നിലയില്‍ മുന്‍സീറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരിക്കാറുള്ളത്. എന്നാല്‍ വിഴിഞ്ഞം യാത്രയില്‍ മകള്‍ വീണയാണ് വാഹനത്തിന്റെ മുന്‍സീറ്റില്‍ ഇരുന്നത്. ഔദ്യോഗിക വാഹനത്തിന്റെ മുന്‍സീറ്റില്‍നിന്നു വീണ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും വിഴിഞ്ഞം തുറമുഖ അധികൃതര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. അതിശക്തമായ സുരക്ഷാസംവിധാനമാണ് മുഖ്യമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണ് ഗണ്‍മാനെ ഒഴിവാക്കി സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഔദ്യോഗികവാഹനം കുടുംബയാത്രയ്ക്കായി ഉപയോഗിച്ചതെന്ന വിമര്‍ശനവുമുണ്ട്.

വിമര്‍ശനങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നതോടെ മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമാണെന്നു വിശദീകരിച്ച് വിവാദം തണുപ്പിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നത്. എന്നാല്‍ സന്ദര്‍ശനവും വിലയിരുത്തല്‍ യോഗവും സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു തന്നെയാണ് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അറിയിപ്പു നല്‍കിയത്. തുറമുഖ മന്ത്രി വി.എന്‍.വാസവന്‍, ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍ തുറമുഖ വകുപ്പിലെയും അദാനി പോര്‍ട്‌സിലെയും ഉദ്യോഗസ്ഥര്‍ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമായിരുന്നെന്നും കുടുംബം ഒപ്പമുണ്ടായതില്‍ അസ്വാഭാവികതയില്ലെന്നുമാണു വിസില്‍ എംഡി ദിവ്യ എസ്.അയ്യരുടെ വിശദീകരണം. എന്നാല്‍ തുറമുഖം സന്ദര്‍ശിച്ചശേഷമുള്ള സമൂഹമാധ്യമക്കുറിപ്പില്‍ നിര്‍മാണപുരോഗതിയും മറ്റും വിലയിരുത്താനായിരുന്നു സന്ദര്‍ശനമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു.

വിലയിരുത്തല്‍ യോഗങ്ങള്‍ക്കു ശേഷം തുറമുഖത്തെ തന്ത്രപ്രധാനമായ അതീവസുരക്ഷാ മേഖലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. സാധാരണ പൗരന്മാർക്ക് ഒരു തരത്തിലും പ്രവേശനാനുമതി നല്‍കാത്ത മേഖലകളിലാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ എന്ന നിലയില്‍ ഭാര്യയും മകളും കൊച്ചുമകനും കടന്നത്. തുറമുഖത്തിന്റെ തന്ത്രപ്രധാനമേഖലയായ പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍, ബെര്‍ത്ത്, പുലിമുട്ട് എന്നിവിടങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചതും കുടുംബത്തിനൊപ്പമാണ്. ബെര്‍ത്ത് പരിധിയില്‍ ടഗ് യാത്രയും നടത്തി.

English Summary:

Kerala CM's Family at Vizhinjam Port: Kerala Chief Minister Pinarayi Vijayan's family's presence at a Vizhinjam Port meeting has sparked controversy. Questions are raised about security lapses and conflicting statements regarding the nature of the visit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com