ADVERTISEMENT

കൊച്ചി ∙ ഒരു മാസമായി ഒഴിഞ്ഞു കിടക്കുന്ന വില്ലേജ് ഓഫിസർ തസ്തികയിൽ ആളെ നിയമിക്കണമെന്നു വകുപ്പ് ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് കലക്ടർക്ക് നിവേദനം നൽകുന്നു; ഒട്ടും വൈകാതെ പ്രശ്നത്തിനു പരിഹാരവുമായി. നേതാവിന്റെ നിവേദന പ്രകാരം സ്ഥലംമാറ്റം നടത്തുന്നു എന്ന് ഡപ്യൂട്ടി കലക്ടർ ഉത്തരവിട്ടു. പൊതുപ്രവർത്തകർ സ്ഥലംമാറ്റത്തിനും മറ്റും ശുപാർശ ചെയ്യുന്നതും നിവേദനം നൽകുന്നതുമൊക്കെ പതിവ് കാര്യമാണെങ്കിലും സർക്കാർ ഉത്തരവിൽ അക്കാര്യം അച്ചടിച്ചു വരുന്നത് അത്ര കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ അതാണ് കാക്കനാട് കലക്ട്രേറ്റിൽ നടന്നത്. എത്രയും വേഗം ഉത്തരവ് തിരുത്തി ഇറക്കാനുള്ള ശ്രമത്തിലാണ് അധികൃതർ എന്നാണ് വിവരം.

സംസ്ഥാനത്തു തന്നെ ഏറ്റവും തിരക്കുള്ള വില്ലജുകളിലൊന്നാണ് കാക്കനാട്. ഇൻഫോപാർക്കും സ്മാർട് സിറ്റിയും അടക്കം വമ്പൻ കെട്ടിട സമുച്ചയങ്ങൾ ഉള്ളതിനാൽ വലിയ റവന്യൂ വരുമാനമുള്ള വില്ലേജ് കൂടിയാണ് കാക്കനാട്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി വില്ലേജ് ഓഫിസർ കസേരയിൽ ആളില്ല. കാക്കനാട് സ്പെഷൽ തഹസിൽദാർ എൽ.എ.ജനറൽ വിഭാഗത്തിലെ റവന്യൂ ഇൻസ്പെക്ടറായിരുന്ന ചാന്ദ്നി ചന്ദ്രൻ ആയിരുന്നു ഈ പദവിയിൽ നിയമിക്കപ്പെട്ടതെങ്കിലും പിന്നീട് അവർ ദീർഘകാലത്തേക്ക് അവധിയിൽ പ്രവേശിച്ചു. വാഴക്കാല വില്ലേജ് ഓഫിസർക്ക് താൽക്കാലിക ചുമതല നൽകിയെങ്കിലും കാക്കനാട് വില്ലേജ് ഓഫിസ് ഫലത്തിൽ സ്തംഭിച്ച അവസ്ഥയിലായി. എന്നിട്ടും ഇവിടെ നിയമനം നടത്താത്ത സാഹചര്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി രംഗത്തെത്തി. റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയുടെ തൃക്കാക്കര മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.കെ.സന്തോഷ് ബാബു വില്ലേജ് ഓഫീസർ കസേരയിൽ ആളില്ലെന്ന് കാട്ടി ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷിനു നിവേദനം നൽകി.

പുതിയ വില്ലേജ് ഓഫിസർ നിയമനവുമായി ബുധനാഴ്ച ഡപ്യൂട്ടി കലക്ടറിന്റെ ഉത്തരവ് പുറത്തിറങ്ങി. കൊച്ചി മെട്രോ റെയിൽ പ്രൊജക്ടിലെ സ്പെഷൽ തഹസിൽദാർ ബിന്ദു കെ.ബിയെ കാക്കനാട് വില്ലേജ് ഓഫീസറായും നിലവിലെ വില്ലേജ് ഓഫിസർ ചാന്ദ്നി ചന്ദ്രനെ ബിന്ദുവിന്റെ സ്ഥാനത്തേക്കും സ്ഥാനം മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്. രണ്ട് ഓഫിസുകളും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്.

‘സിപിഐ തൃക്കാക്കര മണ്ഡലം സെക്രട്ടറി സന്തോഷ് ബാബുവിന്റെ നിവേദനം അനുസരിച്ച് പുറപ്പെടുവിക്കുന്ന ഉത്തരവ്’ എന്നാണ് ഉത്തരവിലെ പരാമർശം. ഇത് അസാധാരണമാണെന്ന് കലക്ട്രേറ്റ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം പറയുന്നു. രാഷ്ട്രീയ പാർട്ടിയുടെ പേര് പറഞ്ഞ് ഉത്തരവിറക്കുന്നത് അഴിമതിയെ പ്രോത്സാഹിപ്പിക്കാൻ മാത്രമേ കാരണമാകൂ എന്നും നാണക്കേടാണ് ഇത്തരത്തിലൊരു ഉത്തരവിറങ്ങിയത് എന്നും തുടങ്ങി ഒട്ടേറെ അഭിപ്രായങ്ങളാണ് ഈ വിഷയത്തിൽ ഉയരുന്നത്.

ഒരു മാസത്തോളമായി വില്ലേജ് ഓഫിസർ ഇല്ലാതായ സാഹചര്യത്തിലാണ് താൻ കലക്ടർക്ക് നിവേദനം നൽകിയതെന്ന് സന്തോഷ് കുമാർ വ്യക്തമാക്കി. ജനങ്ങൾ പൊതുപ്രവർത്തകരോടാണു പരാതി പറയുന്നത്. അപ്പോൾ പൊതുപ്രവർത്തകർ ഇത്തരത്തിൽ നിവേദനം നൽകുന്നതും അതിനു തീരുമാനമുണ്ടാകുന്നതും പതിവാണെന്ന് സന്തോഷ് കുമാർ പറയുന്നു. തന്റെ പേരിൽ ഉത്തരവ് ഇറങ്ങിയതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു എന്നും നിവേദനം ലഭിച്ചത് പരാമർശമായി കാണിച്ചുവെന്നേ ഉള്ളൂ എന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ആകെ നാണക്കേടായ സാഹചര്യത്തിൽ ഉത്തരവിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പുതിയ ഉത്തരവ് ഇറക്കാനാണ് കലക്ട്രേറ്റിൽ ആലോചന നടക്കുന്നത്.

English Summary:

Kakkanad Village Officer Appointment Sparks Controversy: Kakkanad Village Officer vacancy resolution highlights political intervention.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com