‘വെടിക്കെട്ട് നിയന്ത്രണങ്ങൾക്ക് ഇളവ് ബുദ്ധിമുട്ടാണ്; ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയാണ്, വേറൊന്നും ഉദ്ദേശിച്ചല്ല’

Mail This Article
തൃശൂർ∙ തൃശൂർ പൂരവുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളിലെ അവകാശങ്ങള്‍ക്കൊന്നും തടസ്സമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമൂഹത്തിന്റെ സ്വത്താണ് ആഘോഷങ്ങൾ. കൂടുതൽ പേർക്കു ഇത്തവണ വെടിക്കെട്ട് കാണാൻ സൗകര്യം ഒരുക്കാമായിരുന്നെങ്കിലും സാഹചര്യങ്ങൾ അനകൂലമായില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പൂരം കാണാൻ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ സൗകര്യം ഒരുക്കുന്നതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകാനിരിക്കെയാണ് കഴിഞ്ഞ മാസം ഗുജറാത്തിൽ പടക്ക നിർമാണശാലയില്‍ വെടിക്കെട്ട് അപകടമുണ്ടാകുന്നത്. ഈ ഒരു സാഹചര്യത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവുകൾ ബുദ്ധിമുട്ടാണ്. സർക്കാരും നിയമങ്ങളും ഭേദഗതികളും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. അല്ലാതെ, വേറൊന്നും ഉദ്ദേശിച്ചല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
ജില്ലാ ഭരണകൂടത്തിനു പൂർണ ഉത്തരവാദിത്തം നൽകികൊണ്ടാണ് നിലവിലെ ഇളവുകൾ വന്നിട്ടുള്ളത്. ഭക്തജനങ്ങളും ആസ്വാദകരും സഹകരിച്ച് നല്ല അച്ചടക്കത്തോടെ ഈ പൂരം കൊണ്ടുപോകാൻ സാധിച്ചാല്‍ അടുത്ത വർഷം കൂടുതൽ ഇളവുകൾ നേടാൻ സാധിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.