എംഎൽഎ തുടരും, രാജയ്ക്കും സിപിഎമ്മിനും ആശ്വാസം: ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി

Mail This Article
ന്യൂഡൽഹി ∙ ദേവികുളം ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതോടെ രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം.
പട്ടികജാതിക്കാർക്ക് സംവരണം ചെയ്ത മണ്ഡലത്തിൽ ക്രിസ്തുമത വിശ്വാസിയായ രാജ മത്സരിച്ചു ജയിച്ചത് സംബന്ധിച്ച് എതിർസ്ഥാനാർഥിയായിരുന്ന കോൺഗ്രസിലെ ഡി. കുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി. ഇതിനെതിരെയാണ് രാജ സുപ്രീം കോടതിയെ സമീപിച്ചത്.
ഹൈക്കോടതി വിധി തന്നെ സുപ്രീം കോടതിയിലും ആവർത്തിക്കുമെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷ. ഉപതിരഞ്ഞെടുപ്പ് ഒഴിവായി കിട്ടിയ ആശ്വാസത്തിലാണ് എൽഡിഎഫ്. മുൻ എംഎൽഎ എസ്.രാജേന്ദ്രൻ കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മിൽ നിന്ന് അകന്നു കഴിയുന്ന സാഹചര്യമാണ് നിലവിൽ. മൂന്നാറിലെ സിപിഎം–സിപിഐ ഭിന്നതയും രൂക്ഷമായ സാഹചര്യം, മൂന്നാറിലെ കോൺഗ്രസ് പ്രവർത്തകരുടെ ഭിന്നത എന്നിവയെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വിധി വളരെ വിലപ്പെട്ടതായിരുന്നു മുന്നണികൾക്ക്.
മാട്ടുപ്പെട്ടി കുണ്ടള എസ്റ്റേറ്റിലെ ക്രിസ്തുമത വിശ്വാസികളായ അന്തോണി-എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ.രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണെന്ന് കാണിച്ചാണ് ഡി. കുമാർ കോടതിയിൽ രേഖകൾ സമർപ്പിച്ചിരുന്നത്.