യെമനിലെ ഹോദൈദ തുറമുഖത്ത് ഇസ്രയേൽ വ്യോമാക്രമണം; തിരിച്ചടി ഹൂതികൾ ഇസ്രയേലിലെ വിമാനത്താവളം ആക്രമിച്ചതിനു പിന്നാലെ
Mail This Article
ജറുസലം∙ യെമനിലെ ഹോദൈദ തുറമുഖത്ത് വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം. ടെൽ അവീവിലെ പ്രധാന വിമാനത്താവളത്തിനു സമീപം ഹൂതികൾ കഴിഞ്ഞ ദിവസം നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ തുറമുഖം ആക്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ ആക്രമണമുണ്ടായത്. ബെൻ ഗുറിയോൺ വിമാനത്താവളത്തിന്റെ മൂന്നാം ടെർമിനലിന് 75 മീറ്റർ മാത്രം അകലെയാണ് മിസൈൽ പതിച്ചത്.
മിസൈൽ പതിച്ച സ്ഥലത്ത് 25 മീറ്ററോളം ആഴത്തിൽ ഗർത്തം രൂപപ്പെട്ടിരുന്നു. മിസൈലിനെ തകർക്കാൻ ഇസ്രയേൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആരോ പ്രതിരോധ സംവിധാനവും യുഎസ് നിർമിത ഥാട് സംവിധാനവും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എട്ടുപേർക്കാണ് സംഭവത്തിൽ പരുക്കേറ്റത്. യെമനിലെ ഹൂതി വിമതർക്കുള്ള തിരിച്ചടി ഒന്നിൽ നിൽക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയിരുന്നു.