സൂരജിനും ബിൻസിക്കും വിട നൽകി നാട്; കുവൈത്തിൽ കൊല്ലപ്പെട്ട നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി

Mail This Article
കണ്ണൂർ ∙ കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ നഴ്സ് ദമ്പതികളുടെ സംസ്കാരം നടത്തി. ശ്രീകണ്ഠപുരം നടുവിൽ മണ്ടളം കുഴിയാത്ത് സൂരജ്, ഭാര്യ എറണാകുളം കോലഞ്ചേരി കട്ടക്കയം ബിൻസി എന്നിവരുടെ മൃതദേഹങ്ങളാണ് മണ്ടളം സെന്റ് ജൂഡ് പള്ളിയിൽ സംസ്കരിച്ചത്. ഇരുവരെയും അവസാനമായി കാണാൻ ഒട്ടേറെപ്പേരാണ് വീട്ടിലേക്കെത്തിയത്.
കുവൈത്തിലെ ആരോഗ്യവകുപ്പിലും പ്രതിരോധ മന്ത്രാലയത്തിലും നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്ന ഇവർ. കുവൈത്തിലെ സബാഹ് ആശുപത്രിയിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവന്നത്.
ഈ മാസം ഒന്നിനാണ് ഇവരെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഇരുവരുംതമ്മിൽ തർക്കമുണ്ടായതായാണ് സൂചന. തുടർന്ന് സൂരജ് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയെന്നാണ് റിപ്പോർട്ട്.