കോളജുകളിൽനിന്ന് ഉത്തരക്കടലാസുകൾ ശേഖരിച്ചില്ല: അധ്യാപകരെ മൂല്യനിർണയത്തിനെത്തിച്ച് കണ്ണൂർ സർവകലാശാല

Mail This Article
കണ്ണൂർ∙ പരീക്ഷയ്ക്കെത്തിയ വിദ്യാർഥികൾക്കു ചോദ്യക്കടലാസ് നൽകാത്തതിനു പിന്നാലെ മൂല്യനിർണയത്തിനെത്തിയ അധ്യാപകർക്ക് ഉത്തരക്കടലാസ് നൽകാതെ കണ്ണൂർ സർവകലാശാല. നാലു വർഷ ബിദുര കോഴ്‌സിന്റെ ഉത്തര കടലാസുകളാണു മൂല്യനിർണയത്തിനു വിവിധ കേന്ദ്രങ്ങളിലെത്തിയ അധ്യാപകർക്കു വിതരണം ചെയ്യാതിരുന്നത്.
-
Also Read
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ഇന്നു മുതൽ മൂല്യനിർണയം ആരംഭിക്കുമെന്നു സർവകലാശാല അറിയിച്ചതിനെ തുടർന്നു വിവിധ കേന്ദ്രങ്ങളിൽ അധ്യാപകരെത്തിയിരുന്നു. മറ്റു ജില്ലകളിൽ നിന്നുൾപ്പെടെയുള്ള അധ്യാപകരാണ് എത്തിയത്. ഉത്തരക്കടലാസുകൾ എത്താത്തതിനാൽ തിങ്കളാഴ്ച മുതൽ മൂല്യനിർണയം ആരംഭിക്കുമെന്നാണ് അധ്യാപകർക്കു നിർദേശം ലഭിച്ചത്. ഇന്ന് ഉച്ചവരെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്നതിനുള്ള പരിശീലനം നൽകിയശേഷം അധ്യാപകരോട് തിരിച്ചു പോകാൻ അറിയിക്കുകയായിരുന്നു. പതിനയ്യായിരത്തിലധികം ഉത്തരക്കടലാസുകളാണു മൂല്യനിർണയം നടത്തേണ്ടത്. ഇതിനായി വിവിധ കേന്ദ്രങ്ങളിലായി ആയിരത്തോളം അധ്യാപകരാണ് എത്തിയത്.
കോളജുകളിൽനിന്ന് ഉത്തരക്കടലാസുകൾ ശേഖരിച്ചില്ലെന്നാണു വിവരം. ഉത്തരക്കടലാസുകളിൽ ഫോൾസ് നമ്പർ രേഖപ്പെടുത്തിയശേഷമാണ് യൂണിവേഴ്സിറ്റി മൂല്യനിർണയത്തിനു നൽകുന്നത്. കോളജുകളിൽനിന്ന് ഉത്തരക്കടലാസുകൾ ശേഖരിച്ച് ഫാൾസ് നമ്പർ രേഖപ്പെടുത്തി മൂല്യനിർണയ കേന്ദ്രങ്ങളിൽ എത്തിക്കാൻ തിങ്കളാഴ്ചയ്ക്കുള്ളിൽ സാധിക്കില്ലെന്ന് സെനറ്റ് മെംബർ മുഹമ്മദ് അഷെഫാസ് പറഞ്ഞു.
പരീക്ഷാ ഹാളിലെത്തിയ വിദ്യാർഥികൾക്കു ചോദ്യക്കടലാസ് ലഭിക്കാതിരുന്നതിനെത്തുടർന്ന് നാലുവർഷ ബിരുദ കോഴ്സിന്‍റെ രണ്ടാം സെമസ്റ്റർ പരീക്ഷ മുടങ്ങിയിരുന്നു. പരീക്ഷാ ഹാളിൽ വിദ്യാർഥികൾ ഒരു മണിക്കൂർ കാത്തിരുന്നിട്ടും ചോദ്യക്കടലാസ് കിട്ടാതായതോടെയാണ് പരീക്ഷ മാറ്റിവച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഉത്തരക്കടലാസ് ലഭിക്കാതെ മൂല്യനിർണയവും മാറ്റിവച്ചത്.