‘ആഗ്രഹിക്കുന്നതെല്ലാം കിട്ടണമെന്നില്ല: അഭിപ്രായങ്ങൾ കേൾക്കുക മാത്രമല്ല, വേണ്ടവ സ്വീകരിക്കും’

Mail This Article
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിലെത്തി നിൽക്കെയാണ് യുഡിഎഫ് കൺവീനറായി അടൂർ പ്രകാശിന്റെ നിയോഗം. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ എന്ന നിലയിൽ അടൂർ പ്രകാശിന്റെ മികവ് മുന്നണിക്ക് ഉപയോഗപ്രദമാക്കുക എന്നതിനൊപ്പം, മുതിർന്ന നേതാവ് എന്ന നിലയിലുള്ള അംഗീകാരം കൂടിയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിട്ടിട്ടുണ്ടാകുക. കെ.സുധാകരന്റെ പിൻഗാമിയായി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന പേരുകളിൽ അടൂർ പ്രകാശും ഉണ്ടായിരുന്നു. അടൂർ പ്രകാശ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു:
∙ യുഡിഎഫ് കൺവീനർ എന്ന നിലയിൽ മുന്നോട്ടുള്ള പ്രവർത്തനം എങ്ങനെയായിരിക്കും ?
ഭാരിച്ച ഉത്തരവാദിത്തമാണെന്നു നന്നായി അറിയാം. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു മുന്നോട്ടു പോകണം. യുഡിഎഫിന്റെ ചെയർമാനായ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും അടക്കമുള്ളവരുമായി ചേർന്ന്, മുന്നണിയിലെ കക്ഷിനേതാക്കളെ വിശ്വാസത്തിലെടുത്തുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കണം. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കുകയും അതിനു വില കൊടുക്കുകയും ചെയ്യും. അഭിപ്രായങ്ങൾ കേട്ടാൽ മാത്രം പോരാ, സ്വീകരിക്കേണ്ടവ സ്വീകരിക്കണം.
∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളാണോ വെല്ലുവിളി ?
2025 - 26 വളരെ നിർണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിൽക്കലാണ്. അവയെ നേരിടാൻ പാർട്ടിയെയും യുഡിഎഫിനെയും സജ്ജമാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. അതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. എല്ലാവരെയും വിശ്വാസത്തിലെടുത്തു മുന്നോട്ടു പോകുന്നതിനാകും പ്രഥമ പരിഗണന. മുതിർന്ന നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്യും. മുന്നണിയിലെ മറ്റു പ്രസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോയാൽ മാത്രമേ യുഡിഎഫിനു മേൽക്കൈ ഉണ്ടാക്കാൻ കഴിയൂ.
∙ എല്ലാ പാർട്ടികൾക്കും സമ്മതനായ ഒരാളെ ആയിരിക്കുമല്ലോ മുന്നണി കൺവീനറായി നിയമിക്കുന്നത്. അത്തരത്തിൽ കൂടിയാലോചന നടന്നിരുന്നോ?
അങ്ങനെ പ്രത്യേകിച്ച് ഒന്നും നടന്നിട്ടില്ല. പക്ഷേ എഐസിസി എന്നിൽ കാണിച്ച വിശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 1972 ൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ് എന്റേത്. അതിനു കൂടി ലഭിച്ച അംഗീകാരമാണിത്.
∙ ആഗ്രഹിച്ചത് കെപിസിസി അധ്യക്ഷ പദവി ആയിരുന്നില്ലേ?
ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും കിട്ടിയെന്നു വരില്ല. ഒരു വലിയ സ്ഥാനമാണ് ഇപ്പോൾ തന്നിട്ടുള്ളത്.
∙ യുഡിഎഫിന്റെ തലപ്പത്തുണ്ടായ മാറ്റത്തിനൊപ്പം കോൺഗ്രസിന്റെ തലപ്പത്തും മാറ്റമുണ്ടായല്ലോ?
അത് എല്ലാ ഘടകങ്ങളിലേക്കും കൊണ്ടുപോവുക എന്നുള്ളതാണ് പാർട്ടിയാണെങ്കിലും യുഡിഎഫ് ആണെങ്കിലും ചെയ്യേണ്ടത്.
∙ കെപിസിസി അധ്യക്ഷപദവിയിലെ മാറ്റം ഉചിതസമയത്താണെന്നു കരുതുന്നുണ്ടോ?
അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ല. കാരണം എഐസിസിയാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുന്നത്. അത് എന്താണെങ്കിലും അംഗീകരിക്കുകയെന്നതാണ് ഞങ്ങളെപ്പോലുള്ള ആളുകളുടെ ഏറ്റവും പ്രധാന ലക്ഷ്യം.
∙ യുഡിഎഫിൽ ഒന്നോ രണ്ടോ കക്ഷികൾ ഒഴികെ മറ്റെല്ലാം വളരെ ചെറിയ കക്ഷികളാണ്. മുന്നണി വിപുലീകരണം ലക്ഷ്യമിടുന്നുണ്ടോ?
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ, വിജയത്തിനായി മുന്നണിയെ ഏതൊക്കെ തരത്തിൽ ഒരുക്കാനാകുമോ അതെല്ലാം ചെയ്യേണ്ടതുണ്ട്. എല്ലാവരുമായി ആലോചിച്ചുകൊണ്ടല്ലാതെ, ഒറ്റയ്ക്കു തീരുമാനിക്കാവുന്ന കാര്യമല്ല മുന്നണി വിപുലീകരണം.
∙ സംസ്ഥാന രാഷ്ട്രീയത്തിലേക്കു മടങ്ങി വരാൻ താങ്കൾ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ യുഡിഎഫ് കൺവീനറായി. അടുത്ത തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്കു മത്സരിക്കുമോ?
പാർട്ടിയാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ആരൊക്കെ എവിടെയൊക്കെ മത്സരിക്കണം എന്നത് യുഡിഎഫും പാർട്ടിയും തീരുമാനിക്കേണ്ടതാണ്.
∙ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എത്ര സീറ്റ് വരെ യുഡിഎഫിനു കിട്ടുമെന്നാണ് മുന്നണി കൺവീനർ എന്ന നിലയിൽ പ്രതീക്ഷിക്കുന്നത്?
യുഡിഎഫ് അടുത്ത തവണ അധികാരത്തിലെത്താനുള്ള പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാൻ വേണ്ടിയാണ് പാർട്ടി എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് പ്രവർത്തിക്കും, യുഡിഎഫിനെ അധികാരത്തിലെത്തിക്കും.