‘വല്ലാത്തൊരു രൂപമായിരുന്നു തുഷാരയുടേത്, അസ്ഥികൂടം പോലെ; പട്ടിണിമരണമെന്ന് തെളിയിക്കുക വെല്ലുവിളിയായിരുന്നു’

Mail This Article
2013. ഏറെ സ്വപ്നങ്ങളും പ്രതീക്ഷയുമായി ജീവിച്ച തുഷാരയുടെ ജീവിതത്തിൽ കരിനിഴൽ വീണ വർഷമായിരുന്നു അത്. അന്നായിരുന്നു കരുനാഗപ്പള്ളി അയണിവേലിൽ സൗത്ത് തുഷാര ഭവനില്‍ തുഷാരയുടെയും പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാലിന്റെയും വിവാഹം. നിർധന കുടുംബമായിരുന്നു തുഷാരയുടേത്. എങ്കിലും 20 പവൻ സ്വർണവും 2 ലക്ഷം രൂപയും സ്ത്രീധനമായി നൽകാമെന്ന് കുടുംബം ഉറപ്പു നൽകി. എന്നാൽ ആ ഉറപ്പ് പാലിക്കാൻ പറ്റാതെ പോയതോടെ വീട്ടുകാർക്ക് കാണേണ്ടി വന്നത് അവരുടെ പ്രിയപ്പെട്ട മകളുടെ ശവശരീരമായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ചന്തുലാലിനും ഭർതൃമാതാവ് ഗീത ലാലിക്കും കഴിഞ്ഞ 27–ാം തീയതിയാണ് കൊല്ലം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. രാജ്യത്തെ, ഇത്തരത്തിലുള്ള ആദ്യ കൊലപാതക കേസെന്ന് നിയമവിദഗ്ധർ പറയുന്ന ഈ കേസിന്റെ അന്വേഷണം പൊലീസ് ഉദ്യോഗസ്ഥർക്ക് വലിയ വെല്ലുവിളിയായിരുന്നു. ഒരു പട്ടിണിമരണം കൊലപാതകമാണെന്നു തെളിയിക്കാനായി കേരള പൊലീസ് നടത്തിയത് സമാനതകളില്ലാത്ത അന്വേഷണമാണ്. അന്വേഷണത്തിൽ ചെറിയൊരു പാളിച്ച പറ്റിയാൽ പോലും പൊളിഞ്ഞുപോകുമായിരുന്ന കേസ് തെളിയിച്ച കഥ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് റിട്ടയേഡ് എസ്‍പിയും കേരള പൊലീസിലെ മികച്ച കുറ്റാന്വേഷകരിലൊരാളുമായ കെ.ജി.സൈമൺ.
ഭക്ഷണമില്ലെന്ന് ആദ്യം പറഞ്ഞത് ഡോക്ടർ, വീട്ടിൽ പോയപ്പോൾ കാര്യം മനസ്സിലായി
ഒരു പെൺകുട്ടി മരിച്ചു എന്നു കേട്ടാണ് പൊലീസ് ആശുപത്രിയിലെത്തിയത്. തുഷാരയുടേത് പട്ടിണിമരണമാണെന്നൊന്നും അപ്പോൾ മനസ്സിലായിരുന്നില്ല. ആശുപത്രിയിലെത്തി ഡോക്ടറുമായി സംസാരിച്ചപ്പോഴാണ് പെൺകുട്ടിയുടെ ആമാശയത്തിൽ ഒരിറ്റു ഭക്ഷണം പോലുമില്ലെന്നും പട്ടിണി കിടന്നാണ് അവൾ മരിച്ചതെന്നും വ്യക്തമായത്. അങ്ങനെയാണ് പോസ്റ്റ്‍മോർട്ടം നടപടികളിലേക്ക് നീങ്ങിയതും. പരിശോധനയിൽ, തുഷാര ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായെന്നു മനസ്സിലായി. അത്തരമൊരു അവസ്ഥ എങ്ങനെയുണ്ടായി എന്നായിരുന്നു ചിന്ത.അന്വേഷണ സംഘം തുഷാരയുടെ വീടിന്റെ അയൽവാസികളുമായി സംസാരിച്ചപ്പോഴാണ് അവർക്കാർക്കും ആ വീട്ടുകാരുമായി ഒരടുപ്പവുമുണ്ടായിരുന്നില്ല എന്നു മനസ്സിലായത്. തുഷാരയെ അയൽവാസികളോടു സംസാരിക്കാൻപോലും വീട്ടുകാർ അനുവദിച്ചിരുന്നില്ല. കടുത്ത അവഗണനയാണ് തുഷാരയ്ക്ക് അവിടെ നേരിടേണ്ടി വന്നത്.
തെളിയിക്കുക വെല്ലുവിളി, ഓരോന്നും പരിശോധിച്ചു
തുഷാര മരിച്ചത് വീട്ടുകാർ ഭക്ഷണം നൽകാത്തതുകൊണ്ടാണ് എന്ന് തെളിയിക്കുക വലിയ വെല്ലുവിളിയായിരുന്നു. തെളിവുകളെല്ലാം കൃത്യമാണെങ്കിൽ മാത്രമേ കേസ് നിലനിൽക്കൂ. ആ പെൺകുട്ടിയെ കൊലപ്പെടുത്തി എന്നതാണ് സത്യം. നമുക്ക് സത്യം അറിയാമെങ്കിലും അത് കോടതിയിൽ തെളിയിക്കുക ബുദ്ധിമുട്ടാണ്. ഭക്ഷണം കഴിച്ചില്ല എന്നു പറയുമ്പോൾ, സ്വന്തം ഇഷ്ടത്തിന് കഴിക്കാതിരുന്നതാകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയാണെങ്കിൽ അത് കൊലപാതകമാവില്ല. സ്വയം പട്ടിണി കിടന്നതാണോ അതോ പട്ടിണിക്കിട്ടതാണോ എന്നതാണ് ആദ്യം തെളിയിക്കേണ്ടി വന്നത്. തുഷാര സ്വന്തം നിലയ്ക്ക് പട്ടിണികിടന്നതാണെങ്കിൽ അത് വീട്ടുകാർക്ക് ആരെയെങ്കിലും അറിയിക്കാമായിരുന്നു. അല്ലെങ്കിൽ ആശുപത്രിയിൽ കെണ്ടുപോകാമായിരുന്നു. ഇനി സ്വയം പട്ടിണികിടന്ന് മരിച്ചാലും അതിൽ ചെറിയ രീതിയിൽ വീട്ടുകാർക്കും ഉത്തരവാദിത്തമുണ്ട്. കാരണം പട്ടിണി കിടക്കുന്നത് തടയാൻ വീട്ടുകാർ ശ്രമിച്ചിട്ടില്ല. പക്ഷേ, അത് കൊലപാതകത്തിന്റെ കീഴിൽ വരില്ല. എന്നാൽ തുഷാരയെ രക്ഷിക്കാനുള്ള ഒരു ശ്രമവും ആ വീട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അത് വലിയൊരു തെളിവായി മാറി.
രണ്ടാമതായി അന്വേഷണസംഘം തെളിയിക്കാൻ ശ്രമിച്ചത്, തുഷാരയോട് വീട്ടുകാർക്കുള്ള പെരുമാറ്റമാണ്. ക്രൂരമായാണ് തുഷാരയോട് വീട്ടുകാർ പെരുമാറിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 5 വർഷമായി മറ്റുള്ളവരിൽനിന്ന് അകറ്റിയാണ് അവളെ നിർത്തിയിരുന്നത്. ആ വീട്ടിൽ തടവറയിലെന്ന പോലെയാണ് തുഷാര കഴിഞ്ഞത്. സ്വന്തം വീട്ടുകാരെ കാണാൻ പോലും അനുവദിച്ചില്ല. ഇതെല്ലാം, പട്ടിണിക്കിട്ടത് ഭർതൃവീട്ടുകാരാണ് എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ്. തുഷാരയുടെ വീട്ടുകാരുടെ മൊഴിയും നിർണായകമായി. ഒരു തരത്തിലും തുഷാരയെ തങ്ങളുമായി സംസാരിക്കാൻ അനുവദിച്ചില്ലെന്നാണ് അവർ പറഞ്ഞത്. മകളെ കാണാൻ പോയാൽ മാതാപിതാക്കളെ ആ വീട്ടിൽ കയറ്റിയിരുന്നില്ല.സാധാരണഗതിയിൽ സ്കൂളിൽ കുട്ടിയെ ചേർക്കുമ്പോൾ അമ്മയുടെ പേരാണ് നൽകാറുള്ളത്. എന്നാൽ തുഷാരയുടെ കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ അവളുടെ പേര് നൽകിയിരുന്നില്ല. പകരം ഭർതൃമാതാവ് ഗീതാലാലിയുടെ പേരാണ് നൽകിയത്. തുഷാരയോട് ആ വീട്ടുകാർക്ക് വല്ലാത്ത ദേഷ്യമുണ്ടെന്നതിന് ഇതെല്ലാം തെളിവായി.
ഇപ്പോഴും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ചിത്രം
തുഷാര കേസിനെ പറ്റി പറയുമ്പോൾ എന്റെ ഓർമയിലുള്ളത് ആ കുട്ടിയുടെ രൂപമാണ്. മെലിഞ്ഞുണങ്ങി ഒരു അസ്ഥികൂടം പോലെ. അതു കണ്ടാൽതന്നെ അവളുടെ ഭർത്താവിനെ കൈകാര്യം ചെയ്യാൻ തോന്നിപ്പോകും. ഭയങ്കര അവസ്ഥയായിരുന്നു. എങ്ങനെ ഒരു മനുഷ്യൻ ഇങ്ങനെയാകും എന്നത് അതിശയമായിരുന്നു. അങ്ങനെയൊക്കെ ആ കുട്ടിയെ കണ്ടിട്ടും എന്തെങ്കിലും ഭക്ഷണം കൊടുക്കാൻ അവർക്ക് എങ്ങനെ തോന്നാതിരുന്നു എന്നതാണ് ഏറ്റവും ക്രൂരം.തുഷാര വലിയ കഷ്ടപ്പാടാണ് ആ വീട്ടിൽ അനുഭവിച്ചത്. തുഷാരയുടെ വീട്ടിലും വലിയ സാമ്പത്തിക സ്ഥിതിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എല്ലാം സഹിച്ചാണ് ആ പെൺകുട്ടി ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞത്. അമ്മായിയമ്മയാണ് തുഷാരയെ ക്രൂരമായി പീഡിപ്പിച്ചത്. അവളെ പട്ടിണിക്കിട്ടതെല്ലാം അവരുടെ തന്ത്രമായിരുന്നു.
തുഷാരയെ ആരോടും സംസാരിക്കാൻ അവർ അനുവദിച്ചിരുന്നില്ല.അവളെ ഭീഷണിപ്പെടുത്തിയാണ് ആ വീട്ടിൽ നിർത്തിയത്. കൊല്ലാൻ വേണ്ടിയാണ് പട്ടിണിക്കിട്ടത്. ചെറിയ രീതിയിൽ പോയിസൺ കൊടുത്ത് കൊല്ലുന്ന അതേ രീതിയാണ് അവർ നടപ്പിലാക്കിയത്. ഒരാളെ കൊല്ലാൻ വേണ്ടി എന്തെങ്കിലും കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതും കൊലപാതകമാണ്.സൗഭാഗ്യത്തിനു വേണ്ടിയാണ് തുഷാരയെ പട്ടിണിക്കിട്ടതെന്ന തരത്തിലും അന്ന് പ്രചാരണമുണ്ടായിരുന്നു. അവരുടെ വീട്ടില്‍ പൂജയും മറ്റു കാര്യങ്ങളും നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു.6 വർഷത്തിന് ശേഷം കേസിൽ വിധി വന്നപ്പോൾ സന്തോഷമുണ്ട്. അന്നത്തെ സിഐയും ഡിവൈഎസ്പിയും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം കൃത്യമായി അന്വേഷണം നടത്തി. അതാണ് ഇപ്പോൾ ഫലം കണ്ടത്.