ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്താൻ പാക്കിസ്ഥാൻ യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. മേയ് എട്ടിന് രാത്രിയും 9ന് പുലർച്ചെയുമായി പാക്കിസ്ഥാൻ ഇന്ത്യയ്ക്കുനേരെ ആക്രമണശ്രമങ്ങൾ നടത്തിയ സമയം പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നില്ലെന്നും യാത്രാവിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകിയെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മേയ് ഏഴിന് രാത്രി ഒരു പ്രകോപനവുമില്ലാതെ ഇന്ത്യയ്ക്കു നേരെ ഡ്രോൺ, മിസൈൽ ആക്രമണത്തിനു മുതിരുകയും അത് പരാജയപ്പെടുകയും ചെയ്തിട്ടും പാക്കിസ്ഥാൻ യാത്രാ വിമാനങ്ങൾക്കുള്ള വ്യോമപാത അടച്ചിട്ടില്ല. ഇന്ത്യയ്ക്കു നേരെയുള്ള ഏതൊരു ആക്രമണവും ദ്രുതഗതിയിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുമെന്നറിയുന്നതിനാൽ യാത്രാവിമാനങ്ങളെ പാക്കിസ്ഥാൻ മറയാക്കി ഉപയോഗിക്കുകയാണ്. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ രാജ്യാന്തര അതിർത്തിയിലൂടെ യാത്ര ചെയ്യുന്ന വിമാനങ്ങളെ സംബന്ധിച്ച് ഇത് സുരക്ഷിതമല്ല. ഫ്ലൈറ്റ് റഡാൽ നിരീക്ഷണ വെബ്സൈറ്റുകളുടെ വിവരമനുസരിച്ച് ഇന്ത്യയുടെ ഭാഗത്ത് ഒരു യാത്രാവിമാനവും കാണാനില്ല. മറിച്ച് പാക്കിസ്ഥാൻ വ്യോമപാതയിൽ ഒട്ടേറെ യാത്രാവിമാനങ്ങൾ അടയാളപ്പെടുത്തിയിട്ടുമുണ്ട്. കറാച്ചിക്കും ലഹോറിനും ഇടയിലെ വ്യോമപാതയിലാണ് ഇവ പറക്കുന്നത്.

മേയ് എട്ടിന് രാത്രിയും 9ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം ഇന്ത്യയിലെ വിവിധ അതിർത്തി മേഖലകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നും ഇന്ത്യ സ്ഥിരീകരിച്ചു. പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 കേന്ദ്രങ്ങളിലായി 300 മുതൽ 400 വരെ ഡ്രോണുകളുപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണ ശ്രമം. ഡ്രോണുകളിൽ ഭൂരിഭാഗവും ഇന്ത്യ തകർത്തു. തകർത്ത ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫൊറൻസിക് പരിശോധന നടന്നു വരികയാണ്. തുർക്കി നിർമിത അസിസ് ഗാർഡ് സോംഗർ ഡ്രോണുകളാണ് പാക്കിസ്ഥാൻ പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ആയുധമടങ്ങിയ യുഎവി ഉപയോഗിച്ച് ഭട്ടിൻഡ സൈനിക കേന്ദ്രം ആക്രമിക്കാൻ നടത്തിയ നീക്കം സൈന്യം ഇല്ലാതാക്കി. ഇതിനു പകരമായി പാക്കിസ്ഥാനിലെ നാലു വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയും ആംഡ് ഡ്രോൺ ആക്രമണം നടത്തി. കശ്മീരിലെ നിയന്ത്രണരേഖയിലെ ഉറി, പൂഞ്ച്, മെൻധർ, രജൗരി, അഖ്നൂർ, ഉധംപുർ എന്നിവിടങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഏതാനും സൈനികർക്ക് പരുക്കേൽക്കുകയും ചെറിയ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാനിലും കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

മതസ്ഥാപനങ്ങളെ ഒന്നും ലക്ഷ്യമിട്ടില്ലെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. മേയ് 7ന് പൂഞ്ചിലെ ഗുരുദ്വാരയിൽ ആക്രമിക്കപ്പെട്ടിരുന്നു. അതിൽ ഏതാനും പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. എന്നാൽ പാക്കിസ്ഥാൻ ആരോപിക്കുന്നത് ഇന്ത്യൻ സേന സ്വന്തം നാട്ടുകാർക്കുനേരെ ആക്രമണം നടത്തിയിട്ട് പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിക്കുന്നു എന്നാണ്. സ്വന്തം തെറ്റുകളെ മറച്ചുവച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പാക്കിസ്ഥാന്റേത്. ഗുരുദ്വാര ആക്രമണത്തിനു പിന്നിൽ പാക്കിസ്ഥാൻ തന്നെയാണ്. സ്വന്തം ജനങ്ങളെ ആക്രമിച്ച ചരിത്രമുള്ള പാക്കിസ്ഥാനു മാത്രമാണ്. അവർക്കു മാത്രമേ അത്തരം ആരോപണങ്ങൾ ഉന്നയിക്കാനുമാകൂ. നിലവിലെ സാഹചര്യത്തിൽ കർതാർപുർ ഇടനാഴി ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചുവെന്നും വിക്രം മിസ്രി പറഞ്ഞു. 

LISTEN ON

English Summary:

Vikram Misri: Ministry Of External Affairs Special Briefing On Operation Sindoor and Developments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com