ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന; വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി

Mail This Article
തിരുവനന്തപുരം ∙ ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിച്ചെന്നാണ് വിവരം. എന്നാൽ സന്ദർശനം റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
രാഷ്ട്രപതി എത്തുന്നതിനോട് അനുബന്ധിച്ച് 18നും 19നും തീർഥാടകർക്ക് വെർച്വൽ ക്യൂ അനുവദിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിനു മുന്നോടിയായി ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം പമ്പയിലെത്തി പരിശോധന നടത്തി മടങ്ങിയിരുന്നു. നിലയ്ക്കൽ ഹെലിപാഡ് ഉദ്യോഗസ്ഥർ പരിശോധിച്ചു. ഹെലികോപ്റ്റർ ഇറങ്ങേണ്ട സ്ഥാനം നിശ്ചയിച്ച് നമ്പർ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു.