പാക്കിസ്ഥാൻ ആക്രമണം നടത്തിയെന്ന് ഇന്ത്യ; സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക് – പ്രധാനവാർത്തകൾ

Mail This Article
മേയ് 8ന് രാത്രിയും 9ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയതാണ് ഇന്നത്തെ പ്രധാനവാർത്ത. ഇന്ത്യ പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ നദീജല ഉടമ്പടി റദ്ദാക്കിയ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്കും വ്യക്തമാക്കി. ഇതിനിടെ കേരളം ഏതു രീതിയിൽ സജ്ജമാകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രിസഭാ യോഗം ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കേരളത്തിൽ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.
മേയ് 8ന് രാത്രിയും 9ന് പുലർച്ചെയും പാക്കിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. പാക്കിസ്ഥാൻ സൈന്യം പടിഞ്ഞാറൻ അതിർത്തിയിലുടനീളം ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശ കാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 ഇടങ്ങളിൽ 300 മുതൽ 400 വരെ ഡ്രോണുകളുപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണ ശ്രമം നടത്തി.
സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയിൽ ഇടപെടാനില്ലെന്ന് ലോക ബാങ്ക് പാക്കിസ്ഥാനോട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയ, സൈനിക വിഷയങ്ങളിൽ ഇടപെടാനില്ലെന്നും സഹായി എന്നതിനപ്പുറം ഇക്കാര്യത്തിൽ ലോകബാങ്കിന് മറ്റൊന്നും ചെയ്യാനാവില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ അറിയിച്ചു. ഇന്ത്യ–പാക്ക് സംഘർഷം പരിഹരിക്കാൻ ലോക ബാങ്ക് മധ്യസ്ഥത വഹിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ– പാക്കിസ്ഥാൻ സംഘർഷത്തിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല ദർശനം റദ്ദാക്കിയതായി സൂചന. ഈ മാസം 18ന് രാഷ്ട്രപതി കോട്ടയത്ത് എത്തുമെന്നും 19ന് ശബരിമലയിൽ ദർശനം നടത്തുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ അതിർത്തിയിൽ സംഘർഷം രൂക്ഷമായിരിക്കെ സ്വകാര്യ ചടങ്ങുകൾ ഒഴിവാക്കാൻ രാഷ്ട്രപതി തീരുമാനിച്ചെന്നാണ് വിവരം. എന്നാൽ സന്ദർശനം റദ്ദാക്കിയതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
രാജ്യം അതീവ ഗുരുതര സാഹചര്യം നേരിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ കേരളം ഏതു രീതിയിൽ സജ്ജമാകണമെന്ന കാര്യത്തിൽ മന്ത്രിസഭ യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂർ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എസ് എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയശതമാനം. പരീക്ഷയെഴുതിയ 4,26,697 വിദ്യാർഥികളിൽ 4,24,583 പേർ ഉപരിപഠനത്തിന് അർഹത നേടി. 61,449 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.69 % ആയിരുന്നു വിജയ ശതമാനം
മലപ്പുറം ജില്ലയിൽ നിപ്പ ബാധിച്ച രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 49 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രോഗലക്ഷണങ്ങളുള്ള ആറുപേരുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ചെറിയ രോഗലക്ഷണങ്ങളുള്ള അഞ്ചുപേരെ മഞ്ചേരി മെഡിക്കൽ കോളജിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചു. പെരിന്തൽമണ്ണ ആശുപത്രിയിലുള്ള എറണാകുളം സ്വദേശിയായ സ്റ്റാഫ് നഴ്സും ഐസലേഷനിലുണ്ട്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു.
എഡിജിപി എം.ആർ.അജിത് കുമാറിനെ വീണ്ടും തന്ത്രപ്രധാന പദവിയിലേക്ക് നിയോഗിച്ച് സർക്കാർ. ബറ്റാലിയൻ എഡിജിപിയായിരുന്ന അജിത് കുമാറിന് എക്സൈസ് കമ്മിഷണറായാണ് സ്ഥാനക്കയറ്റം നൽകിയത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ യോഗേഷ് ഗുപ്തയെ ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറലായും നിയോഗിച്ചു.