ദുരന്തമുഖത്തെ കരുത്ത്; വെള്ളാർമല സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ മിന്നും വിജയം

Mail This Article
കൽപറ്റ∙ ഒറ്റ രാത്രി കൊണ്ട് ചെളിമൂടിപ്പോയ വെള്ളാർമല സ്കൂളിലെ എസ്എസ്എൽസി ഫലം നൽകുന്നത് അതിജീവിനത്തിന്റെ പുതു അധ്യായം. പരീക്ഷ എഴുതിയ 55 വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി 100 ശതമാനം വിജയം ഉറപ്പിച്ചത്, ഒരു ദുരന്തത്തിനും തകർക്കാനാകില്ലെന്നുള്ള വിളംബരം കൂടിയാണ്. വെള്ളാർമല സ്കൂളിലെ കെ.എം.ആദിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി എന്നത് ദുരന്തത്തിൽ ഇല്ലാതായ ഒരു നാടിനു തന്നെ പൊൻതൂവൽ ചാർത്തിയിരിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട ആദിലും കുടുംബവും മേപ്പാടിയിൽ വാടകയ്ക്ക് താമസിക്കുകയാണ്.
ജൂലൈ മുപ്പതിനുണ്ടായ ഉരുൾപൊട്ടലിൽ വെള്ളാർമല സ്കൂൾ പൂർണമായും തകർന്നു. നിരവധി വിദ്യാർഥികൾ മരിച്ചു. ദുരന്തത്തിന് ശേഷം മേപ്പാടി സ്കൂൾ കെട്ടിടത്തിൽ താല്‍ക്കാലികമായി വെള്ളാർമല സ്കൂൾ തുറന്നപ്പോൾ ദുരന്ത ബാധിതരായ വിദ്യാർഥികൾക്ക് ധരിക്കാൻ യൂണിഫോം പോലുമില്ലായിരുന്നു. ക്യാംപുകളിൽ നിന്ന് ലഭിച്ച കളർ വസ്ത്രം ധരിച്ചുവന്നതിനാൽ അവർ ദുരന്തബാധിതരാണെന്ന് ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനും സാധിക്കുമായിരുന്നു. ദുരന്തത്തിന്റെ മാനസികാഘാതം മറികടന്ന് ആ കുരുന്നുകൾ പൊരുതി. പുസ്തകങ്ങളും യൂണിഫോമും ഉൾപ്പെടെ ആവശ്യമായതെല്ലാം അവർക്ക് ലഭ്യമാക്കി വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകി വിദ്യാഭ്യാസ വകുപ്പും ഒപ്പം നിന്നു. അതോടെ നൂറ്റാണ്ടിന്റെ ദുരന്തത്തെപ്പോലും നിഷ്പ്രഭമാക്കിക്കൊണ്ട് വെള്ളാർമലയിലെ എല്ലാ കുട്ടികളും എസ്എസ്എൽസി പരീക്ഷയിൽ മിന്നുന്ന ജയം നേടി.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ശേഷം വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍, പ്ലസ്‌ടു വിഭാഗങ്ങളിലുള്ള 550 വിദ്യാര്‍ഥികളെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റിയിരുന്നു. അടുത്ത വർഷം മുതൽ വെള്ളാർമല സ്കൂൾ സ്വന്തം കെട്ടിടത്തിലേക്ക് മാറും. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) മൂന്ന് കോടി രൂപ ചെലവഴിച്ച് മേപ്പാടി സ്കൂളിനോട് ചേർന്ന് നിർമിച്ച കെട്ടിടത്തിലാണ് അധ്യയനം ആരംഭിക്കുന്നത്. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ ലഭിച്ച മിന്നുന്ന ജയം അടുത്ത വർഷം പുതിയ കെട്ടിടത്തിൽ പഠനം ആരംഭിക്കുന്ന വിദ്യാർഥികൾക്ക് കരുത്തോടെ മുന്നേറാനുള്ള അധ്യായമാണ് തുറന്നു വയ്ക്കുന്നത്.