32 വിമാനത്താവളങ്ങൾ ഈ മാസം 14 വരെ പ്രവർത്തിക്കില്ല; തുർക്കി, അസർബൈജാൻ യാത്രാ ടിക്കറ്റുകൾ വിലക്കി ബുക്കിങ് പ്ലാറ്റ്ഫോമുകൾ

Mail This Article
ന്യൂഡൽഹി ∙ താൽക്കാലികമായി അടച്ച 32 വിമാനത്താവളങ്ങൾ ഈ മാസം 14 വരെ പ്രവർത്തിക്കില്ല. ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു– മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സൽമേർ എന്നീ വിമാനത്താവളങ്ങളും വിവിധ സംസ്ഥാനങ്ങളിൽ പ്രതിരോധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും കൂട്ടത്തിലുണ്ട്.
ജമ്മു, ശ്രീനഗർ, ലേ, ജോധ്പുർ, അമൃത്‍സർ, ചണ്ഡിഗഡ്, ഭുജ്, ജാംനഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ ഫ്ലൈറ്റുകൾ 15 വരെ റദ്ദാക്കി. ഉത്തരേന്ത്യയിലെ പല ചെറുവിമാനത്താവളങ്ങളും അടച്ചതു മൂലം ഡൽഹി വിമാനത്താവളത്തിൽ തിരക്കേറി. ഡൽഹി വഴിയുള്ള 138 വിമാനസർവീസുകൾ റദ്ദാക്കി. പാക്കിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് പല ഇന്ത്യൻ ബുക്കിങ് പ്ലാറ്റ്ഫോമുകളും നിർത്തി. ഈ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ചില പ്ലാറ്റ്ഫോമുകൾ നിർദേശിച്ചിട്ടുണ്ട്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ദേഹപരിശോധനയും ഐഡി പരിശോധനയും കൂടുതൽ കർശനമാക്കി. യാത്രക്കാർ 3 മണിക്കൂർ മുൻപെത്തണം. ബോർഡിങ് ഗേറ്റ് യാത്രയ്ക്ക് 75 മിനിറ്റ് മുൻപ് അടയ്ക്കും. സിഐഎസ്എഫ് പരിശോധനയ്ക്കു ശേഷം ബോർഡിങ് ഗേറ്റിനടുത്ത് എയർലൈൻ ജീവനക്കാർ വീണ്ടും പരിശോധന നടത്തും. ടെർമിനൽ കെട്ടിടങ്ങളിൽ യാത്രക്കാരല്ലാത്തവരെ വിലക്കി.