‘പാക്ക് സൈന്യം ഇന്ത്യയെ ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; ഏതു സാഹചര്യവും നേരിടാൻ സജ്ജം’

Mail This Article
ന്യൂഡൽഹി∙ പാക്കിസ്ഥാന്റെ നാല് വ്യോമതാവളങ്ങളിലും രണ്ടു സൈനിക കേന്ദ്രങ്ങളിലും ഒരു റഡാർ സ്റ്റേഷനിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. റഫീഖി, മുറീദ്, ചക്‌ലാല, റഹിം യാർ ഖാൻ എന്നീ വ്യോമതാവളങ്ങളിലും പസ്‌രൂരിലെ റഡാർ സ്റ്റേഷൻ, സുക്കൂർ, ചുനിയ എന്നീ സൈനിക കേന്ദ്രങ്ങൾ, സിയാൽകോട്ട് വ്യോമയാന കേന്ദ്രം എന്നിവിടങ്ങളിൽ കൃത്യതയോടെ ആക്രമണം നടത്തിയതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പടിഞ്ഞാറൻ അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ആളില്ലാ വിമാനങ്ങൾ, ദീർഘദൂര ആയുധങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവ ഉപയോഗിച്ച് ജനവാസ കേന്ദ്രങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തുന്നുണ്ട്. എന്നാൽ ഈ ആക്രമണങ്ങളെ ഇന്ത്യൻ സൈന്യം നിഷ്ഫലമാക്കി. എങ്കിലും ഉധംപുർ, പഠാൻകോട്ട്, ആദംപുർ, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ ചെറിയ തോതിൽ നാശനഷ്ടമുണ്ടാകുകയും ഏതാനും സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സംഘർഷം അടുത്തതലത്തിലേക്ക് എത്തിക്കാൻ ഇന്ത്യയുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവില്ല. പാക്കിസ്ഥാൻ സൈന്യം ഇന്ത്യയെ ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണങ്ങൾ വർധിപ്പിക്കാൻ വേണ്ടിയാകും ഇത്. ഏതു സാഹചര്യവും നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്നും
പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് അതിവേഗ മിസൈൽ ആക്രമണങ്ങളും പാക്കിസ്ഥാൻ നടത്തി. ശ്രീനഗറിലെയും അവന്തിപ്പോരയിലെയും ഉധംപുരിലെയും വ്യോമതാവളങ്ങൾക്ക് സമീപമുള്ള മെഡിക്കൽ സെന്ററിലും സ്കൂളിലും പാക്കിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ ഭീരുത്വമെന്നേ പറയാനാകൂ. പാക്കിസ്ഥാൻ ആക്രമണം നടത്തി. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്ന പാക്ക് രീതി അപലപനീയമാണ്.പാക്കിസ്ഥാന്റെ പ്രകോപനങ്ങൾക്ക് അതിവേഗത്തിൽ വളരെ കൃത്യമായി ഇന്ത്യ തിരിച്ചടി നൽകിയിട്ടുണ്ട്. ലക്ഷ്യസ്ഥാനങ്ങളിലല്ലാതെ മറ്റു നാശനഷ്ടങ്ങൾ പരമാവധി കുറയ്ക്കാനും ഇന്ത്യ ശ്രദ്ധചെലുത്തി.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന നടപടി പാക്കിസ്ഥാൻ തുടരുകയാണെന്നും കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആദംപുരിലെ ഇന്ത്യയുടെ എസ്–400 മിസൈൽ പ്രതിരോധ സംവിധാനവും സൂറത്ത്ഗഢിലെയും സിർസയിലെയും എയർഫീൽഡുകളും നഗ്രോട്ടയിലെ ബ്രഹ്മോസ് ബേസ്, ചണ്ഡീഗഡ് ഫോർവേഡ് അമ്യൂണിഷൻ ഡിപ്പോ എന്നിവിടങ്ങൾ തകർത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. അമൃത്‌സർ സാഹിബിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയെന്ന പാക്കിസ്ഥാന്റെ വ്യാജ ആരോപണം ഇന്ത്യയുടെ ഐക്യത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളിലും ഷെല്ലിങ്ങിലും ഏതാനും സാധാരണക്കാർക്ക് ജീവൻ നഷ്ടമാകുകയും ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടമുണ്ടാകുകയും ചെയ്തിട്ടുണ്ട്. കുപ്‌വാര, പൂഞ്ച്, ബാരാമുള്ള, രജൗറി, അഖ്നൂർ സെക്ടറുകളിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്. ഇതിൽ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയിൽ പാക്കിസ്ഥാനിൽ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും വക്താക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.