ഹജ്: ആദ്യ വിമാനം പുറപ്പെട്ടു; ലഗേജ് ഭാരത്തിലെ നിയന്ത്രണം തുടരും

Mail This Article
കരിപ്പുർ∙ സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ആദ്യ ഹജ് വിമാനം പുറപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 12.45ന് കരിപ്പൂരിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 3011 നമ്പർ വിമാനത്തിൽ 77 പുരുഷന്മാരും 95 സ്ത്രീകളുമുൾപ്പടെ 172 തീർഥാടകരാണ് യാത്രയായത്. സൗദി സമയം പുലർച്ചെ 4.15ന് വിമാനം ജിദ്ദയിലിറങ്ങി. ആദ്യ വിമാനത്തിലേക്കുള്ള തീർഥാടകർ വെള്ളിയാഴ്ച രാവിലെ ക്യാംപിലെത്തിയിരുന്നു. തീർഥാടകരുടെ ജുമുഅ നിസ്കാരം ക്യാംപിൽവച്ച് നടത്തി. ഹജ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം രാത്രി എട്ടരയോടെയാണ് തീർഥാടകർ വിമാനത്താവളത്തിലേക്കു പുറപ്പെട്ടത്.
വിമാനത്താവളത്തിൽ തീർഥാടകരുടെ ദേഹപരിശോധന, ഇമിഗ്രേഷൻ എന്നീ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനു കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകർ വിമാനം കയറുന്നതുവരെ ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുന്നതിനു നിശ്ചിത എണ്ണം ഹജ് സെൽ ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിൽ പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്റ്റേറ്റ് ഹജ് ഇൻസ്പെക്ടർമാരിൽപ്പെട്ട മൂന്നിയൂർ ഫാമിലി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ കെ.എം മുഹമ്മദ് ജൈസലാണ് ആദ്യ സംഘത്തോടൊപ്പം അനുഗമിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനത്തിൽ 87 പുരുഷന്മാരും 86 സ്ത്രീകളും യാത്ര തിരിക്കും.
മേയ് പതിനൊന്നിന് ഞായറാഴ്ച കോഴിക്കോടുനിന്നു മൂന്നും കണ്ണൂരിൽനിന്ന് രണ്ടും വിമാനങ്ങൾ സർവീസുകൾ നടത്തും. കോഴിക്കോടുനിന്നു പുലർച്ചെ 12.55നും രാവിലെ 8.50നും വൈകുന്നേരം 4.30നുമാണ് ഷെഡ്യൂൾ. ഈ വിമാനങ്ങളിലേക്കുള്ള തീർഥാടകർ ശനിയാഴ്ച യഥാക്രമം രാവിലെ പത്തിനും ഉച്ചക്ക് 2.30നും വൈകുന്നേരം 4.30നും ക്യാംപിൽ റിപ്പോർട്ട് ചെയ്യും. കണ്ണൂരിൽനിന്ന് ആദ്യ വിമാനം ഞായറാഴ്ച പുലർച്ചെ നാലു മണിക്കും രണ്ടാമത്തെ വിമാനം രാത്രി 7.30നുമാണ് പുറപ്പെടുക. തീർഥാടകർക്കു യാത്രയിൽ കരുതേണ്ട അത്യാവശ്യ മരുന്നുകൾ ഡോക്ടറുടെ കുറിപ്പോടുകൂടി ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പിനു കീഴിൽ പ്രത്യേക സൗകര്യം ക്യാംപിൽ ഒരുക്കിയിട്ടുണ്ട്. സൗദി റിയാൽ ആവശ്യമുള്ള തീർഥാടകർക്ക് ആയത് ലഭ്യമാക്കുന്നതിന് പ്രത്യേക മണി എക്സേചേഞ്ച് കൗണ്ടർ ക്യാംപിൽ പ്രവർത്തിക്കുന്നുണ്ട്.
ലഗേജ് ഭാരത്തിലെ നിയന്ത്രണം മേയ് 12 വരെ തുടരും
രാജ്യാന്തര വിമാന സർവീസുകൾക്ക് എയർ ട്രാഫിക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്നുള്ള ഹജ് സർവീസുകളിൽ തീർഥാടകരുടെ ലെഗേജ് ഭാരത്തിൽ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മേയ് 12 തിങ്കളാഴ്ച വരെ തുടരും. ഈ പശ്ചാതലത്തിൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽനിന്ന് മേയ് 12 വരെയുള്ള എല്ലാ ഹജ് വിമാനങ്ങളിലും ലഗേജ് ഭാരം പരമാവധി 30 കിലോ മാത്രമേ അനുവദിക്കുകയുള്ളൂ. (15 കിലോയുടെ രണ്ടു ബാഗ് വീതം). ഹാൻഡ് ബാഗേജിന്റെ ഭാരം പരമാവധി ഏഴു കിലോ ആയിരിക്കും. തുടർന്നുള്ള ദിവസങ്ങളിലെ വിവരങ്ങൾ അധികൃതരിൽനിന്നു ലഭിക്കുന്ന മുറയ്ക്കു തീർഥാടകരെ അറിയിക്കുന്നതായിരിക്കുമെന്നും ഹജ് കമ്മിറ്റി അറിയിച്ചു.