പഹൽഗാം സൂത്രധാരൻ ലാബ് ടെക് കോഴ്സ് പഠിച്ച സ്ഥാപനം തേടി പൊലീസ്; കൊച്ചിയിൽ സഹായിച്ചതാരെന്നും അന്വേഷണം

Mail This Article
തിരുവനന്തപുരം ∙ പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു സംശയിക്കുന്ന ഷെയ്ഖ് സജ്ജാദ് ഗുൽ, 25 വർഷം മുൻപ് കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് പഠിച്ച സ്ഥാപനം തേടി കേരള പൊലീസ് അന്വേഷണമാരംഭിച്ചു. എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയാണിത്.
പ്രാഥമിക വിവരപ്രകാരം, സജ്ജാദ് കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ പഠനം നടത്തിയെന്നാണ് അന്വേഷണ ഏജൻസികൾ നൽകുന്ന സൂചന. എന്നാൽ, ഈ സ്ഥാപനം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പറയുന്നു. സജ്ജാദിനു കേരളത്തിൽ സഹായം നൽകിയത് ആരൊക്കെ, പഠനകേന്ദ്രമായി കേരളം തിരഞ്ഞെടുക്കാനുള്ള കാരണം എന്നിവയാണു പൊലീസ് അന്വേഷിക്കുന്നത്.
കശ്മീർ സ്വദേശിയായ സജ്ജാദ് ആദ്യം ബെംഗളൂരുവിൽ എംബിഎ പൂർത്തിയാക്കി. പിന്നീടു കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. 2002ൽ 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസിന്റെ പിടിയിലായി. 2003ൽ 10 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു. 2017ൽ ജയിൽമോചിതനായശേഷം പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലേക്കു പോയി. 2022 ഏപ്രിലിൽ എൻഐഎ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു.