ADVERTISEMENT

കൊച്ചി ∙ ‘‘പൊലീസും എക്സൈസും ഇടപെടുന്നതു പോലെയാവില്ല. കുറഞ്ഞ അളവേയുള്ളൂ, ഊരിപ്പോരാം എന്നൊന്നും കരുതുകയും വേണ്ട, ചെയ്യേണ്ടത് ഞങ്ങൾ ചെയ്തുകൊള്ളാം, നിങ്ങൾ സഹകരിച്ചാൽ മതി’’-  മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സിനിമാസംഘടനാ ഭാരവാഹികൾക്കു നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പാണിത്. രാജ്യവ്യാപകമായി സിനിമാ മേഖലയിലെ ലഹരി ഇടപാടുകൾ സംബന്ധിച്ച് കടുത്ത നടപടികളിലേക്കു കടക്കുകയാണെന്നും മലയാള സിനിമാ മേഖലയിലും തങ്ങളുടെ ഇടപെടലുണ്ടാവുമെന്നും യോഗത്തിൽ എൻസിബി വ്യക്തമാക്കിയതായി സിനിമാ, കേന്ദ്ര ഏജൻസി വൃത്തങ്ങൾ വെളിപ്പെടുത്തി. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ, മാക്ട സംഘടനകളുടെ ഭാരവാഹികളാണ് കേന്ദ്ര ഏജൻസിയുടെ ഡപ്യൂട്ടി ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്.

മലയാള സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് എൻസിബി ഉദ്യോഗസ്ഥർ യോഗത്തിൽ വ്യക്തമാക്കി. ‘‘ഒരു സെലിബ്രിറ്റി ലഹരി ഉപയോഗിച്ച വിവരം പുറത്തു വരുമ്പോൾ അത് 100 പേരെയെങ്കിലും സ്വാധീനിക്കുന്നുണ്ട്. സിനിമാ മേഖലയിൽ ഉള്ളവര്‍ ലഹരി യഥേഷ്ടം ഉപയോഗിക്കുന്നു, അവിടെ ഒരു പ്രശ്നവുമില്ല എന്നാണ് മറ്റുള്ളവർ കരുതുന്നത്. ഇതിനു മാറ്റം വരുത്താനുള്ള നടപടികൾ ഉടൻ ഉണ്ടാവും. അതിന്റെ പ്രതിഫലനം മലയാള സിനിമയിലും ഉണ്ടാവും.  ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കിൽ അവര്‍ക്ക് ലഹരിമുക്തി ചികിത്സ ഏർപ്പാടു ചെയ്യാം’’. സിനിമ സെറ്റുകളിൽ ലഹരി ഉപയോഗം ഉണ്ടാകില്ലെന്ന് സംഘടനകൾ ഉറപ്പു വരുത്തണമെന്ന കാര്യവും എൻസിബി മുന്നോട്ടു വച്ചു.

എക്സൈസും ഡാൻസാഫും പിടികൂടിയ, സിനിമാ പ്രവർത്തകർ ഉൾപ്പെട്ട ലഹരി കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥരുടെ വാക്കുകൾ. എക്സൈസും പൊലീസും പിടിക്കുന്നതു പോലെയാവില്ല തങ്ങൾ കേസെടുക്കുക. എത്ര ചെറിയ അളവിൽ ലഹരി പിടിച്ചാലും പ്രത്യാഘാതം ശക്തമായിരിക്കും. അത്തരം സാഹചര്യം ഒഴിവാക്കാൻ സിനിമ സംഘടനകളുടെ ഭാരവാഹികൾ സഹകരിക്കണം. എൻസിബി ഇടപെട്ട് കേസാൽ അത് മലയാള ചലച്ചിത്ര മേഖലയുടെ പ്രതിച്ഛായയെത്തന്നെ ബാധിച്ചേക്കാമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. 

ലഹരി ഉപയോഗത്തെക്കുറിച്ച് വിവരം നൽകാൻ ഷൂട്ടിങ് സെറ്റുകളിൽ എൻസിബിയുടെ നമ്പർ പ്രദർശിപ്പിക്കണമെന്ന കാര്യവും യോഗത്തിൽ ചർച്ചയായി. സിനിമാസെറ്റുകളിൽനിന്ന് ലഹരി ഉപയോഗം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സംഘടനാ ഭാരവാഹികൾ യോഗത്തിൽ വ്യക്തമാക്കി. നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും വിശദീകരിച്ചു. നേരത്തേ, ലഹരി ഉപയോഗം തടയുന്നതിനുള്ള നടപടികൾ സംബന്ധിച്ച് ഫെഫ്ക എക്സൈസുമായി ചർച്ചകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എല്ലാ സംഘടനകളുടേയും ഭാരവാഹികളെ എൻസിബി കൂടിക്കാഴ്ചയ്ക്ക് വിളിപ്പിച്ചത്. അമ്മയെ പ്രതിനിധീകരിച്ച് അഡ്ഹോക് കമ്മിറ്റി അംഗങ്ങളായ ജയൻ ചേർത്തല, അൻസിബ ഹസൻ, ഫെഫ്കയെ പ്രതിനിധീകരിച്ച് സിബി മലയിൽ, സോഹൻ സീനുലാൽ, നിർമാതാക്കളുടെ സംഘടനാ പ്രതിനിധിയായി അനിൽ തോമസ്, ചേംബർ പ്രതിനിധി മമ്മി സെഞ്ച്വറി, മാക്ടയ്ക്ക് വേണ്ടി കോളിൻസ് ലിയോഫിൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തതായാണ് വിവരം.

English Summary:

Narcotics Control Bureau: The Narcotics Control Bureau (NCB) warns the Malayalam film industry of stringent action against drug use, promising a stricter approach than police or excise departments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com