ഡ്രോൺ ആക്രമണം; യാത്രാവിമാനങ്ങളെ പാക്കിസ്ഥാൻ മറയാക്കി?

Mail This Article
ന്യൂഡൽഹി ∙ ഇന്ത്യ–പാക്കിസ്ഥാൻ സംഘർഷം രൂക്ഷമാകവേ ഇന്ത്യയിലേക്കു ഡ്രോൺ ആക്രമണം നടത്താൻ പാക്കിസ്ഥാൻ യാത്രാവിമാനങ്ങളെ മറയാക്കിയെന്നു വിവരം. അതിർത്തി കടന്ന് ഇന്ത്യയിൽ ആക്രമണം നടത്താനെത്തിയ പാക്ക് ഡ്രോണുകളെ ഇന്ത്യൻ സേന തകർക്കുന്നതിനിടെയാണ് യാത്രാവിമാനങ്ങളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. കറാച്ചിയിൽനിന്നു ലഹോറിലേക്കു പോകുകയായിരുന്നു പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ പിഐഎ 306, എബിക്യു 406 എന്നീ യാത്രാവിമാനങ്ങൾ. ഇതിൽ പിഐഎ 306 രാജ്യാന്തര അതിർത്തിയോടു ചേർന്നാണു പറന്നത്. ഈ വിമാനങ്ങളെ മറയാക്കി ഡ്രോണുകളെ അതിർത്തി കടത്തുകയായിരുന്നു പാക്കിസ്ഥാന്റെ ലക്ഷ്യമെന്നാണു സംശയം.
വ്യാഴാഴ്ച രാത്രി പാക്കിസ്ഥാൻ തങ്ങളുടെ വ്യോമപാത അടച്ചിരുന്നില്ലെന്നും ഇന്ത്യയിലേക്ക് ഡ്രോൺ ആക്രമണം നടത്തിയ സമയത്തു യാത്രാ വിമാനങ്ങൾക്ക് പറക്കാൻ അനുമതി നൽകിയെന്നും കേന്ദ്ര സർക്കാർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച ജനവാസമേഖലകളിലേക്കും സൈനിക സ്ഥാപനങ്ങളിലേക്കും പാക്കിസ്ഥാനിൽനിന്നുള്ള നാനൂറോളം ഡ്രോണുകളാണ് എത്തിയത്. അതിലേറെയും ഇന്ത്യൻ സൈന്യം തകർത്തിരുന്നു. വെള്ളിയാഴ്ചയും പാക്ക് ഡ്രോണുകൾ ആക്രമണശ്രമം തുടർന്നിരുന്നു.