വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടം; 2 പേർക്ക് ദാരുണാന്ത്യം

Mail This Article
പാലക്കാട്∙ വാളയാർ - വടക്കഞ്ചേരി ദേശീയപാതയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായി നടന്ന അപകടത്തിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ ദേശീയപാത വാളയാർ വട്ടപ്പാറയിൽ നിർത്തിയിട്ട ചരക്കുലോറിക്കു പിന്നിൽ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. മേപ്പറമ്പ് പേഴുങ്കര ബംഗ്ലാപ്പറമ്പ് സ്വദേശി ഹാരിസ് (33) ആണ് മരിച്ചത്.
പാലക്കാട് മീൻ മാർക്കറ്റിൽ ജോലിക്കാരനായ ഹാരിസ് ജോലി കഴിഞ്ഞ് കോയമ്പത്തൂരിലുള്ള ഭാര്യവീട്ടിലേക്കു പോകുകയായിരുന്നു. ഡ്രൈവർക്കു വിശ്രമിക്കാൻ റോഡരികിൽ നിർത്തിയിട്ട ചരക്കുലോറിയിലേക്കാണ് ബൈക്ക് ഇടിച്ചത്. ഹാരിസിനെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുലർച്ചെ ആറിനു ദേശീയപാത ചന്ദ്രനഗർ ഭാഗത്താണ് രണ്ടാമത്തെ അപകടം. ദീർഘദൂര ബസ് നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച്, റോഡരികിൽ ഉറങ്ങിക്കിടന്നയാളുടെ ദേഹത്തേയ്ക്കു പാഞ്ഞുകയറുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ ആളാണ് മരിച്ചതെന്നാണ് വിവരം. ഇയാൾക്ക് 60 വയസ്സുണ്ട്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ.