സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസ്: അറസ്റ്റ് നിയമവിരുദ്ധമെന്ന് വാദിച്ച് പ്രതി; പൊലീസിനോട് മറുപടി തേടി കോടതി

Mail This Article
മുംബൈ∙ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭ്യർഥിച്ച് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ബംഗ്ലദേശ് സ്വദേശി മുഹമ്മദ് ഷെരിഫുൽ ഇസ്‌ലാം (30) ബാന്ദ്ര മജിസ്ട്രേട്ട് കോടതിയെ സമീപിച്ചു. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ച് സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷ പിൻവലിച്ച ശേഷമാണ് പ്രതി മജിസ്ട്രേട്ട് കോടതിയെ സമീപിച്ചത്.
പൊലീസിനോടു നിലപാട് അറിയിക്കാൻ നിർദേശിച്ച കോടതി കേസ് 13ലേക്കു മാറ്റിവച്ചു. മുംബൈയിലെ ആർതർ റോഡ് ജയിലിലാണു ഷെരിഫുലിനെ പാർപ്പിച്ചിരിക്കുന്നത്. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാണ് പ്രതി അവകാശപ്പെടുന്നത്.
ജനുവരി 16നു രാത്രിയാണ്, ബാന്ദ്രയിലെ താമസസമുച്ചയത്തിലെ പന്ത്രണ്ടാം നിലയിലുള്ള സെയ്ഫ് അലി ഖാന്റെ വസതിയിൽ ഷെരിഫുൽ നുഴഞ്ഞുകയറിയത്. പിന്നീട്, മോഷണം തടയാൻ ശ്രമിച്ച നടനെ പ്രതി കത്തികൊണ്ട് ആക്രമിച്ചെന്നാണു കേസ്. 6 കുത്തേറ്റ സെയ്ഫ് അലി ഖാനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയിരുന്നു. 2 ദിവസത്തിനു ശേഷമാണു പ്രതി പിടിയിലായത്.