‘നിഷ്ക്രിയവും ഉദാസീനവുമായ ഭരണകൂടത്തിന്റെ തെളിവ്’: വന്യജീവി ആക്രമണങ്ങൾ വർധിക്കുന്നതിൽ മാർ റാഫേൽ തട്ടിൽ

Mail This Article
കൊച്ചി∙ നിലമ്പൂർ കാളികാവിൽ റബർ ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കൃഷിയിടത്തിൽ കടുവ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് സിറോ മലബാർ സഭാ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ജനവാസ മേഖലകളിൽ ദിനം പ്രതി വർധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച അദ്ദേഹം, വനാതിർത്തികളോടെ ചേർന്ന് ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും മതിയായ സുരക്ഷിതത്വം ഒരുക്കാൻ ബന്ധപ്പെട്ടവർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജനങ്ങൾക്ക് സ്വന്തം കൃഷിയിടങ്ങളിൽ പോലും പ്രവേശിക്കാൻ കഴിയാത്തവിധം കഴിഞ്ഞ കുറെ നാളുകളായി വന്യ ജീവികൾ ജനവാസ മേഖലകളിൽ പെരുകുകയാണ്. വന്യജീവികൾ ജനങ്ങളെ ആക്രമിക്കുന്നതു നിഷ്ക്രിയവും ഉദാസീനവുമായ ഭരണകൂടത്തിന്റെയും കാര്യക്ഷമമല്ലാതായ വനം വകുപ്പിന്റെയും തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷ്കൃത സമൂഹങ്ങളെയും വികസിത രാജ്യങ്ങളെയും മാതൃകയാക്കി വന്യജീവികളെ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. വനം വകുപ്പിന്റെ മനുഷ്യത്വരഹിതമായ നടപടികളും നയങ്ങളും തിരുത്തണമെന്നും മേജർ ആർച്ച് ബിഷപ് മാധ്യമങ്ങളോട് പറഞ്ഞു.