കാർ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞു, 51കാരന് ദാരുണാന്ത്യം; വിദേശത്ത് നിന്ന് നാട്ടിലെത്തിയത് രണ്ടു ദിവസം മുൻപ്

Mail This Article
തിരുവനന്തപുരം ∙ കുവൈത്തിൽ നിന്ന് രണ്ടു ദിവസം മുന്‍പ് നാട്ടിലെത്തിയ ആള് നാഗര്‍കോവില്‍ ഭൂതപ്പാണ്ടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു. ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റോഫര്‍ (51) ആണ് മരിച്ചത്. ഭാര്യ ജ്ഞാനഷീല വിദേശത്തു നഴ്സാണ്. മക്കള്‍ മൂന്നുപേരും കട്ടിമാങ്കോട്ടുള്ള ജ്ഞാനഷീലയുടെ മാതാവിനോടൊപ്പമാണ് താമസം.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ ക്രിസ്റ്റോഫര്‍ ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ഞായറാഴ്ച വൈകിട്ടാണ് തന്റെ കാറില്‍ ഭൂതപ്പാണ്ടിയില്‍ എത്തിയത്. മടക്കയാത്രയില്‍ നാവല്‍ക്കാടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അരശിയര്‍ കനാലിലേക്കു മറിയുകയായിരുന്നു. കാറിനുള്ളില്‍ കുടുങ്ങിയ ക്രിസ്റ്റോഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.