മാപ്പു പറയില്ലെന്നു കമൽ; നിങ്ങൾ ആരായാലും ജനവികാരം വ്രണപ്പെടുത്തരുതെന്നു കോടതിയുടെ ശാസന

Mail This Article
ബെംഗളൂരു ∙ കന്നഡ ഭാഷയെ അപമാനിച്ചെന്ന വിവാദത്തിൽ മാപ്പ് പറയില്ലെന്ന് നടൻ കമൽ ഹാസൻ. പരാമർശങ്ങൾ ദുരുദ്ദേശ്യത്തോടെയല്ലെന്നും തമിഴും മലയാളവും ഉൾപ്പെടെ ദക്ഷിണേന്ത്യൻ ഭാഷകളെല്ലാം ഒരേ കുടുംബത്തിൽ നിന്നുള്ളതാണെന്ന കാര്യമാണ് താൻ പറഞ്ഞതെന്നും അതിനാൽ മാപ്പു പറയാൻ തയാറല്ലെന്നും കർണാടക ഹൈക്കോടതിയിൽ നടൻ നിലപാടറിയിച്ചു.
വിവാദത്തെത്തുടർന്ന് കമലിന്റെ പുതിയ ചിത്രം തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അറിയിച്ചിരുന്നു. റിലീസിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാക്കളായ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷനൽ സമർപ്പിച്ച ഹർജിയിൽ കോടതി വാദം കേൾക്കുമ്പോഴായിരുന്നു കമൽ നിലപാടറിയിച്ചത്. മാപ്പ് പറയുന്നുണ്ടോ ഇല്ലയോ എന്ന ഒറ്റച്ചോദ്യമാണ് കോടതി ചോദിച്ചത്. മാപ്പ് പറയില്ലെന്ന കമലിന്റെ നിലപാട് അഭിഭാഷകൻ ധ്യാൻ ചിന്നപ്പ കോടതിയെ അറിയിച്ചു. നേരത്തേ കോടതി കടുത്ത ഭാഷയിൽ കമലിനെ വിമർശിച്ചിരുന്നു.
കമൽഹാസൻ കർണാടക ഫിലിം ചേംബറിനു നൽകിയ കത്ത് അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. അതിൽ, കമലിന് കന്നഡിഗരോടുള്ള അടുപ്പവും സ്നേഹവുമൊക്കെ വിശദീകരിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഒരു കാര്യം വിശദീകരിക്കുന്നതിനു പല വഴികളുണ്ടെന്നും എന്നാൽ മാപ്പ് പറയുന്നതിന് ഒറ്റ മാർഗമേയുള്ളുവെന്നും പറഞ്ഞ കോടതി, മാപ്പ് പറയുന്നുണ്ടോ എന്ന് എടുത്തു ചോദിച്ചു. അത്തരമൊരു കാര്യം നിർബന്ധിക്കേണ്ടതില്ലെന്നും സിനിമയുടെ റിലീസ് മാറ്റി വയ്ക്കാമെന്ന് കമൽ അറിയിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് നീട്ടിവച്ച കോടതി ജൂൺ 10ന് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
നേരത്തേ, കന്നഡ ഭാഷ തമിഴിൽ നിന്നുണ്ടായതാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ കര്‍ണാടക ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. നാക്കു പിഴ ആർക്കും സംഭവിക്കാമെന്നും പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല. ജനവികാരത്തെ വ്രണപ്പെടുത്തിയതിന് കമൽഹാസൻ മാപ്പു പറയണം. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നെന്നും കോടതി പറഞ്ഞു.
‘‘നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങൾക്ക് ജനവികാരം വ്രണപ്പെടുത്താൻ കഴിയില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവനയ്ക്ക് കമൽഹാസൻ മാപ്പ് പറയണം. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്’’ – ‘തഗ് ലൈഫ്’ എന്ന സിനിമയുടെ ഓഡിയോ റിലീസ് വേദിയിൽ കമൽഹാസൻ നടത്തിയ പ്രസ്താവനയുടെ വിഡിയോ കണ്ട ശേഷം ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു.
കമൽഹാസന്റെ പ്രസ്താവന വ്യത്യസ്തമായ സാഹചര്യത്തിലാണ് നടത്തിയതെന്നായിരുന്നു കമലിന്റെ അഭിഭാഷകൻ ധ്യാൻ ചിന്നപ്പയുടെ വാദം. പരിപാടിയിൽ കന്നഡ സിനിമാ മേഖലയിലെ സൂപ്പർസ്റ്റാറും സന്നിഹിതനായിരുന്നുവെന്നും പ്രസ്താവന കന്നഡ ഭാഷയ്‌ക്കെതിരെയാണെന്ന് പറയാൻ കഴിയില്ലെന്നു വാദിച്ച ചിന്നപ്പ, കമൽഹാസൻ നൽകിയ മറുപടിയും കോടതിയിൽ സമർപ്പിച്ചു.
‘‘വിഷയത്തിൽ ഒരു ക്ഷമാപണവും അദ്ദേഹം നടത്തുന്നില്ല. ഈ രാജ്യത്ത് സംസ്ഥാനങ്ങൾ രൂപീകരിച്ചിരിക്കുന്നത് ഭാഷാടിസ്ഥാനത്തിലാണ്. ഒരു പൊതുപ്രവർത്തകന് അത്തരം പ്രസ്താവനകൾ നടത്താൻ കഴിയില്ല. അതുമൂലം അശാന്തി സംഭവിച്ചു. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടി ഇവിടെ വന്നിരിക്കുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ പ്രസ്താവന നടത്തിയത്, നിങ്ങൾ ഒരു ചരിത്രകാരനോ ഭാഷാശാസ്ത്രജ്ഞനോ ആണോ? എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ സംസാരിച്ചത്?’’ – കോടതി ചോദിച്ചു.
മുൻപ് സി. രാജഗോപാലാചാരി നടത്തിയ ക്ഷമാപണവും കോടതി ഉദ്ധരിച്ചു. ‘‘75 വർഷം മുൻപ് സമാനമായ ഒരു പ്രസ്താവന രാജഗോപാലാചാരി നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ സിനിമയുടെ റിലീസിന് സംരക്ഷണം തേടുകയാണ്. ക്ഷമാപണം നടത്താമായിരുന്നു.’’ – കോടതി വാക്കാൽ പറഞ്ഞു. വർഷങ്ങളായി കഠിനാധ്വാനം ചെയ്ത് നിർമിച്ച ഒരു കലാസൃഷ്ടിയാണിതെന്നും, 1987ൽ പുറത്തിറങ്ങിയ ‘നായകൻ’ സിനിമയ്ക്കു ശേഷം ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ രണ്ട് അതികായൻമാരായ കമൽഹാസനും മണിരത്നവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് തഗ് ലൈഫ് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
‘‘സ്വന്തം കലാസൃഷ്ടിക്ക് പൊലീസ് സംരക്ഷണം വേണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. ഭാഷ എന്നത് ജനങ്ങളുമായി ബന്ധപ്പെട്ട ഒരു വികാരമാണ്. നിങ്ങൾ ഒരു സാധാരണ മനുഷ്യനല്ല, ഒരു പൊതു വ്യക്തിയാണ്. ഇപ്പോൾ നിങ്ങൾ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ഉപേക്ഷിക്കൂ. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനായി ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ അനുവദിക്കാൻ കഴിയില്ല. ആരുടെയും വികാരങ്ങളിലേക്ക് കൈകടത്താൻ ഞങ്ങൾ അനുവദിക്കില്ല. തെറ്റുകൾ സംഭവിക്കും, അപ്പോൾ എന്തു ചെയ്യണമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നാക്കു പിഴ സംഭവിക്കാം. പറഞ്ഞ വാക്കുകൾ തിരിച്ചെടുക്കാൻ കഴിയില്ല, പക്ഷേ ക്ഷമാപണം നടത്താം.’’ – കോടതി കൂട്ടിച്ചേർത്തു .
കർണാടകയിൽ ജനങ്ങൾ കമൽഹാസന്റെ ചിത്രം കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും അവരുടെ അവകാശത്തിനു തടയിടരുതെന്നും ഹർജിക്കാരായ രാജ്‌കമൽ ഫിലിംസ് കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ചിത്രം കാണാൻ ആഗ്രഹിക്കുന്നവർ കോടതിയിൽ വരട്ടെയെന്നും തഗ് ലൈഫ് കാണാൻ ആഗ്രഹമുണ്ടെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.