പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതി: വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കി, പ്രധാനാധ്യാപകന്‍ സസ്പെൻഷൻ

Mail This Article
തിരുവനന്തപുരം ∙ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസ് പ്രതി മുകേഷ് എം.നായര്‍ പങ്കെടുത്ത സംഭവത്തില്‍ പടിഞ്ഞാറേക്കോട്ട ഫോര്‍ട്ട് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.എസ്.പ്രദീപ് കുമാറിന് സസ്പെൻഷൻ. വിവാദം വിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കിയെന്നും അത്തരം സാഹചര്യം ഉണ്ടായതില്‍ പ്രദീപ് കുമാറിനു ജാഗ്രതക്കുറവുണ്ടായെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. വിദ്യാഭ്യാസ ഉപഡയറക്ടറുടെ പ്രാഥമിക അന്വേഷണത്തില്‍ പ്രദീപ് കുമാറിന്റെ വീഴ്ച വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതെന്നും ഫോര്‍ട്ട് ഹൈസ്‌കൂള്‍ മാനേജര്‍ പി. ജ്യോതീന്ദ്രകുമാര്‍ വ്യക്തമാക്കി.
സംഭവത്തിനു പിന്നാലെ പ്രധാനാധ്യാപകന്‍ വിദ്യാഭ്യാസമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. സ്‌കൂളിലെ കുട്ടികള്‍ക്കു പഠനോപകരണങ്ങള്‍ നല്‍കുന്ന ഒരു സന്നദ്ധസംഘടനയാണ് വിവാദവ്യക്തിയെ ചടങ്ങിലേക്കു കൊണ്ടുവന്നതെന്ന് പ്രദീപ് കുമാര്‍ പറഞ്ഞിരുന്നു. സഹസംഘാടകരായ ജെസിഐ പിന്നീട് മാപ്പു പറഞ്ഞ് കത്തു നല്‍കുകയും ചെയ്തു.