അഹമ്മദാബാദ് വിമാനത്താവളം സന്ദർശിച്ച് നരേന്ദ്ര മോദി; ഇറാൻ ആണവ ഉടമ്പടിക്ക് തയാറാവണമെന്ന് ട്രംപ്

Mail This Article
ഇറാൻ ആണവ ഉടമ്പടിക്ക് തയാറാവണമെന്ന് ട്രംപ്, കണ്ണൂരിൽ വിദ്യാലയങ്ങൾക്ക് അവധി, അഹമ്മദാബാദ് വിമാനത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ, ബോയിങ് ഡ്രീംലൈനർ 787–8 പറക്കൽ അവസാനിപ്പിക്കും തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകള്‍. ഇവ ഒരിക്കൽ കൂടി വിശദമായി വായിക്കാം.
അഹമ്മദാബാദ് വിമാനത്താവളത്തിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിങ് ഡ്രീംലൈനർ 787–8 വിമാനങ്ങൾ താൽക്കാലികമായി പറക്കൽ അവസാനിപ്പിക്കും. സുരക്ഷാ പരിശോധനകൾക്കു ശേഷം മാത്രം സർവീസുകൾ തുടരാൻ കേന്ദ്രം ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇന്ത്യ–യുഎസ് ഉദ്യോഗസ്ഥർ ഇക്കാര്യം ചർച്ച ചെയ്യുകയാണ്.
എയർ ഇന്ത്യയുടെ ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം തകർന്ന് 242 പേർ മരിച്ച അഹമ്മദാബാദ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. വിമാനം തകർന്നു വീണ ബി.ജെ.മെഡിക്കൽ കോളജ് വളപ്പും പ്രധാനമന്ത്രി സന്ദർശിച്ചു. വിമനത്താവളത്തിനg തൊട്ടടുത്താണ് മെഡിക്കല്‍ കോളജ്. മെഡിക്കൽ കോളജ് വളപ്പിലെ കെട്ടിടത്തിലേക്ക് വിമാനം വീണ് പരുക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയില്‍ സന്ദർശിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾ പ്രവർത്തിക്കാൻ പാടില്ലെന്ന് കലക്ടർ. വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷൽ ക്ലാസുകൾ എന്നിവ 14, 15 തീയതികളിൽ പ്രവർത്തിക്കരുതെന്നാണ് ഉത്തരവ്.
ആണവ പദ്ധതി സംബന്ധിച്ച് എത്രയും വേഗം ഒരു ഉടമ്പടിയിൽ ഏർപ്പെടാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനോട് ആവശ്യപ്പെട്ടു. താൻ ഒന്നിനു പുറകെ ഒന്നായി ഇറാന് അവസരങ്ങൾ നൽകിയെന്നും ട്രംപ് പറഞ്ഞു. ഇറാനോട് ശക്തമായ വാക്കുകളിൽ പറഞ്ഞിട്ടും ആണവകരാർ യാഥാർഥ്യമായില്ല. ഇസ്രയേൽ ആക്രമണത്തിൽ ഇറാന് ശക്തമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കും. ഒന്നും അവശേഷിക്കാതെ ആകുന്നതിനു മുൻപ് ഇറാൻ ഉടമ്പടിക്ക് തയാറാകണമെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ജൂനിയർ സൂപ്രണ്ട് എ.പവിത്രൻ അറസ്റ്റിൽ. ഭാരതീയന്യായ സംഹിതയിലെ 75 (1) (4), 79, 196 (1) (a), ഐടി ആക്ട് 67 (a) എന്നിവ അനുസരിച്ചാണ് കേസെടുത്തത്. പവിത്രന്‍ ഓഫിസിലെത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു. ലൈംഗിക ചുവയുള്ള സംസാരം, അതിക്രമം, വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സ്ത്രീത്വത്തെ അപമാനിക്കൽ, ജാതീയമായി അക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.