കച്ചമുറുക്കി കെ.എസ്.മനോജ്: സിപിഎം, കോൺഗ്രസ്; വീണ്ടും രാഷ്ട്രീയത്തിൽ
Mail This Article
ആലപ്പുഴ∙ വി.എം.സുധീരൻ എന്ന കരുത്തനായ കോൺഗ്രസ് സ്ഥാനാർഥിയെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ പരാജയപ്പെടുത്തിയാണ് ഡോ.കെ.എസ്.മനോജ് എന്ന യുവാവ് 2004 ൽ ശ്രദ്ധ നേടിയത്. കോൺഗ്രസിലെ തമ്മിലടിയും വി.എം.സുധീരൻ എന്ന അപരന്റെ സാന്നിധ്യവും സംസ്ഥാനത്താകെയുണ്ടായ ഇടതുതരംഗവുമെല്ലാം അത്തവണത്തെ തിരഞ്ഞെടുപ്പിൽ ഡോ.കെ.എസ്.മനോജിന്റെ വിജയത്തിനു കാരണമായി പിൽക്കാലത്ത് അവതരിപ്പിക്കപ്പെട്ടു.
എന്നാൽ, 2009 ൽ കോൺഗ്രസിന്റെ കെ.സി.വേണുഗോപാലിനോട് ആലപ്പുഴയിൽത്തന്നെ പരാജയം രുചിച്ച മനോജ്, അതേ വേണുഗോപാലിന്റെ ക്ഷണം സ്വീകരിച്ച് കോൺഗ്രസിൽ ചേർന്നതും വാർത്തകളിൽ ഇടം നേടി. സിപിഎമ്മിന്റെ അവഗണനയും വിവാദമായ തെറ്റുതിരുത്തൽ രേഖയോടുള്ള എതിർപ്പുമെല്ലാം സിപിഎം വിടാനുള്ള കാരണമായി ഡോ.കെ.എസ്.മനോജ് പറയുന്നു.
എട്ടു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്ന ഡോ.കെ.എസ്.മനോജ് സ്വന്തം രാഷ്ട്രീയ നിലപാടുകളും പാർലമെന്ററി രാഷ്ട്രീയത്തിലേക്കു മടങ്ങിയെത്താനുള്ള താൽപര്യവും വ്യക്തമാക്കുകയാണ്.
പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിൽ സജീവമാകാനാണ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് നേതൃത്വം നിർദേശിച്ചാൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മടിയില്ലെന്നും അദ്ദേഹം ‘മനോരമ’യോടു പറഞ്ഞു.
‘രാഷ്ട്രീയത്തിൽ സജീവമാകണമെന്നു കോൺഗ്രസ് നേതൃത്വം വർഷങ്ങളായി പറയുന്നുണ്ട്. ജനസേവനത്തിന് ഏറ്റവും മികച്ച മാർഗം രാഷ്ട്രീയ പ്രവർത്തനമാണെന്നാണ് എന്റെ വിശ്വാസം. പാർട്ടി നേതൃത്വം നിർദേശിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ എതിർക്കില്ല. എംപി എന്ന നിലയിൽ ആലപ്പുഴ മണ്ഡലത്തിൽ സുപരിചിതനാണ്. ആലപ്പുഴ, ചേർത്തല മണ്ഡലങ്ങളിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരും തൊഴിലാളികളും ഉൾപ്പെടെയുള്ളവരുമായി ശക്തമായ ബന്ധം ഇപ്പോഴുമുണ്ട്. ആലപ്പുഴ മണ്ഡലം യുഡിഎഫിന് അനുകൂലമായ മണ്ഡലം തന്നെയാണ്–’ കെ.എസ്.മനോജ് പറഞ്ഞു.
എംപി സ്ഥാനത്തു നിന്നു മാറിയ ശേഷം ആരോഗ്യരംഗത്തേക്കു മടങ്ങിയ ഡോ.കെ.എസ്.മനോജ്, പിന്നീട് ജോലിയുടെ ഭാഗമായി മസ്കറ്റിലേക്കു പോയിരുന്നു. ഇപ്പോൾ മനോജും ഭാര്യ ഡോ.സൂസൻ ഏബ്രഹാമും വിദേശത്തെ ജോലി മതിയാക്കി നാട്ടിലെത്തിയിട്ടുണ്ട്.
എന്നാൽ, ഇത്രയും കാലം മാറി നിന്നിട്ട് രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തുമ്പോൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന വിമർശനങ്ങളെയും ഉൾക്കൊള്ളുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ സ്ഥാനാർഥിയായി മത്സരിച്ച് 2004 ൽ വി.എം.സുധീരനെ അട്ടിമറിച്ചതിലൂടെ ശ്രദ്ധേയനായ ഡോ.കെ.എസ്.മനോജ് 2009 ൽ കെ.സി.വേണുഗോപാലിനോട് പരാജയപ്പെട്ടിരുന്നു. 2004 ലെ വിജയത്തിൽ വി.എം.സുധീരന്റെ അപരന് ഡോ.കെ.എസ്.മനോജിന്റെ ഭൂരിപക്ഷത്തേക്കാൾ വോട്ട് ലഭിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു:
‘2004 ലെ തിരഞ്ഞെടുപ്പിൽ അപരൻ വോട്ട് പിടിച്ചത് സത്യമാണെങ്കിലും അപരനു കിട്ടിയ വോട്ട് നിഷേധ വോട്ടുകളാണ് എന്നാണു വിശ്വാസം. സാക്ഷര കേരളത്തിൽ പേരിലെ സാമ്യം കാരണം ആളു മാറി വോട്ട് ചെയ്യാനുള്ള സാധ്യത കുറവാണ്. കോൺഗ്രസ് സ്ഥാനാർഥിയോട് താൽപര്യമില്ല, എന്നാൽ സിപിഎമ്മിനു വോട്ടു ചെയ്യാനും കഴിയില്ല എന്നുള്ളവർ അന്ന് അപരനു വോട്ടു ചെയ്തു എന്നാണു വിശ്വസിക്കുന്നത്–’ മനോജ് പറഞ്ഞു.
2009 ലെ പരാജയത്തിനു ശേഷം സിപിഎമ്മിലെ തെറ്റുതിരുത്തൽ രേഖയുടെ പേരിൽ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്ന മനോജ്, അന്നത്തെ നേതൃത്വം തന്നോട് കാണിച്ച അവഗണനയാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്നും വ്യക്തമാക്കി.
English Summary: Dr. KS Manoj back in Politics, special interview