ADVERTISEMENT

തിരുവനന്തപുരത്തെ ഏറ്റവും പ്രായം കുറ‍ഞ്ഞ മേയർ വാർത്തകളിൽ ഇടംപിടിക്കുമ്പോൾ ചെറു പ്രായത്തിൽ തന്നെ എംഎൽഎമാരും മന്ത്രിയുമായി വാർത്തകളിൽ നിറഞ്ഞ നേതാക്കളുമുണ്ട് ചരിത്രത്തിന്റെ നടുത്തളത്തിൽ. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാവ് പന്തളം സുധാകരനും 39 വർഷം മുൻപ് 1982 ൽ നിയമസഭയിലെ കന്നിക്കാരായി എത്തുമ്പോഴും പ്രായക്കുറവിന്റെ പേരിൽ വാർത്താ താരങ്ങളായവരാണ്. രമേശ് ആകട്ടെ, 82 ൽ അധികാരത്തിൽ വന്ന കെ.കരുണാകരൻ മന്ത്രിസഭയുടെ കാലാവധി തീരുംമുൻപ് മന്ത്രിയായി പ്രായംകുറഞ്ഞ മന്ത്രിയെന്ന റെക്കോർഡും സൃഷ്ടിച്ചു.

ആലപ്പുഴയിലെ ഹരിപ്പാട് മണ്ഡലത്തിൽ നിന്നു വിജയിച്ച രമേശും മലപ്പുറത്തെ വണ്ടൂരിൽ നിന്നു വിജയിച്ച പന്തളം സുധാകരനും അന്നത്തെ സ്റ്റൈലിൽ നീട്ടിവളർത്തിയ മുടി സ്റ്റെപ് കട്ട് ചെയ്തു ചുറുചുറുക്കോടെ സഭയിലേക്കു കയറിവരുന്ന ചിത്രം പത്രങ്ങളിൽ വന്നത് ഓർമിക്കുന്നവർ ഇന്നുമുണ്ടാകും.

pandalam-sudhakaran-ramesh-chennithala-02
പന്തളം സുധാകരൻ, രമേശ് ചെന്നിത്തല (ഫയല്‍ ചിത്രം)

ആ സഭാപ്രവേശ ചരിത്രം മുൻമന്ത്രികൂടിയായ പന്തളം സുധാകരന്റെ വാക്കുകളിൽ :

‘‘ 1978ൽ കോൺഗ്രസ് ദേശീയ തലത്തിൽ പിളർന്നപ്പോൾ കേരളത്തിലും പാർട്ടി രണ്ടായി. ഞങ്ങൾ അന്നു കെഎസ്‌യു ഭാരവാഹികളാണ്. കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിരാ കോൺഗ്രസിന്റെ (കോൺ. ഐ) ഭാഗമായി കെഎസ്‌യുവിലും പുതിയ വിഭാഗം നിലവിൽ വന്നു. രമേശ് ചെന്നിത്തലയും ഞാനും ജോർജ് ഈഡനും സംസ്ഥാന ജനറൽ സെക്രട്ടറിമാരായി. ജി.കാർത്തികേയനാണ് സംസ്ഥാന പ്രസിഡന്റ്. മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺ. സംസ്ഥാന പ്രസിഡന്റ്.

പിളർപ്പിനെത്തുടർന്ന് കലാലയങ്ങളിൽ ഐ വിഭാഗം കെഎസ്‌യു കെട്ടിപ്പടുക്കുന്നതിൽ ഞങ്ങൾ‌ വഹിച്ച പങ്ക് ലീഡർ വലിയ മതിപ്പോടെയാണ് കണ്ടിരുന്നത്. പിന്നീട് 1980ലെ തിരഞ്ഞെടുപ്പ്. അന്നു ജി.കാർത്തികേയന് സ്വന്തം തട്ടകമായ വർക്കല മണ്ഡലത്തിൽ മത്സരിക്കാൻ അവസരം നൽകിയത് ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ലീഡറുടെ നിലപാടിന്റെ ഫലമായാണ്. ആ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ വിഭാഗത്തിന്റെ പിന്തുണയോടെ ഇ.കെ.നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതും രണ്ടു വർഷത്തിനകം അതു വീണതും ചരിത്രം.

അങ്ങനെ 1982ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി. മിക്കവാറും ദിവസങ്ങളിൽ തിരുവനന്തപുരത്തും ബാക്കി ദിവസങ്ങളിൽ പന്തളത്തും ചെലവഴിക്കുന്ന കാലം. ഞാൻ ഡ്രൈവിങ് പഠിക്കുന്ന നാളുകൾ കൂടിയായിരുന്നു അത്. ഒരു ദിവസം രാത്രിയിൽ പന്തളത്തെ സുഹൃത്തിന്റെ ലോറിയിൽ ‍ഡ്രൈവിങ് പഠിക്കാൻ നാടുചുറ്റി. അടൂർ, മാവേലിക്കര വഴിയെല്ലാം കറങ്ങിയടിച്ചു പുലർച്ചെ രണ്ടിനു പന്തളത്തു തിരിച്ചെത്തിയപ്പോൾ രമേശ് ചെന്നിത്തല കാറിൽ എന്നെ കാത്തിരിക്കുന്നു. (അന്ന് കെഎസ്‌യുവിന്റെ പ്രവർത്തനങ്ങൾക്കായി ലീഡർ ഒരു കാർ വിട്ടുതന്നിട്ടുണ്ട്).

‘താനിതെവിടെയാണ്. ലീഡർ പലതവണ തിരക്കി. ഇത്തവണ അസംബ്ലിയിലേക്ക് മത്സരിക്കാൻ നമ്മളൊക്കെ വേണമെന്ന് ലീഡർ പറയുന്നു’ – രമേശ് പറഞ്ഞു.

പിറ്റേന്ന് എറണാകുളം ഗെസ്റ്റ് ഹൗസിൽ എത്തി. അവിടെ സീറ്റ് ചർച്ച നടക്കുകയാണ്. വയലാർ രവി, കെ.എം.ചാണ്ടി, പി.ജെ.ജോസഫ്, സീതിഹാജി തുടങ്ങിയ നിരവധി നേതാക്കളുണ്ട്. എന്നെക്കണ്ട് ലീഡർ സ്നേഹത്തോടെ ചൂടായി : ‘താനെവിടെ പോയടോ! വണ്ടൂരിൽ മത്സരിക്കണം’ എന്നു പറഞ്ഞിട്ട് സീതി ഹാജിയോടു പറഞ്ഞു ‘ ഇവനെ ഞാൻ അങ്ങ് ഏൽപ്പിക്കുകയാണ്’.

ആ കന്നി മത്സരത്തിൽ വിജയിച്ചു സഭയിലെത്തുമ്പോൾ പ്രായം 25 വയസ്സും ആറു മാസവും. രമേശിന് അതിലും പ്രായം കുറവാണ്. അദ്ദേഹം ഹരിപ്പാട്ട് നിന്നു വിജയിച്ചു. ജി.കാർത്തികേയൻ തിരുവനന്തപുരം നോർത്തിൽ നിന്നാണു ജയിച്ചത്. ചെറുപ്പക്കാർക്കു പരിഗണന നൽകണമെന്ന ലീഡറുടെ നിശ്ചയദാർഢ്യമാണ് ഞങ്ങളെയൊക്കെ സഭയിലെത്തിച്ചത്. പാർട്ടിയിലും അധികാര സ്ഥാനങ്ങളിലും യുവാക്കൾ വരണം എന്ന നിലപാട് എന്നും അദ്ദേഹം കാത്തുസൂക്ഷിച്ചു.

ആ സർക്കാരിന്റെ അവസാന നാളിൽ രമേശ് മന്ത്രിയാകുന്നതു ലീഡറുടെ ഇതേ നിലപാടുകൊണ്ടാണ്. കോടതിവിധിയെത്തുടർന്ന് എം.പി.ഗംഗാധരൻ മന്ത്രിസ്ഥാനം രാജിവച്ചപ്പോൾ മറ്റു രണ്ടു മുതിർന്ന നേതാക്കളുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് ഉയർന്നുവന്നത്. പക്ഷേ നറുക്കു വീണത് രമേശിന്. 

മന്ത്രിക്കുപ്പായം തയ്പ്പിച്ചിരുന്ന ആ രണ്ടു നേതാക്കളെയും വെട്ടാനാണ് കരുണാകരൻ രമേശിനെ മന്ത്രിയാക്കിയത് എന്ന് അന്നു പറഞ്ഞവരുണ്ടെങ്കിലും ‘പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കാനാണ് രാജീവ്ഗാന്ധിക്കും താൽപര്യം’ എന്ന തന്ത്രപരമായ സമീപനംകൂടിയായതോടെ ശുഭാന്ത്യമായി.

ആദ്യമായി നിയമസഭയിലെത്തുമ്പോൾ പ്രതിപക്ഷമായ ഇടതുപക്ഷത്തെ ചെറുപ്പക്കാർ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും മറ്റുമാണ്. പക്ഷേ അവർക്ക് ഞങ്ങളെക്കാൾ പ്രായക്കൂടുതൽ ഉണ്ടായിരുന്നു. 1987ലും 91ലും ഞാൻ വണ്ടൂരിൽ നിന്നു വീണ്ടും ജയിച്ചു. 91ലാണ് മന്ത്രിയായത്.’’

Content Highlights: Flashback, Congress, Pandalam Sudhakaran, Ramesh Chennithala, youth in politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com