ADVERTISEMENT

കോഴിക്കോട് ∙ കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ വിവരങ്ങൾ സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകളിൽ സർവത്ര പൊരുത്തക്കേട്. 2014 മുതൽ 2020 വരെ നാലു പേർ മാത്രമാണ് കേരളത്തിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണു കേന്ദ്ര വനം മന്ത്രാലയത്തിൽനിന്നുള്ള വിവരം. എന്നാൽ വയനാട്ടിലും പത്തനംതിട്ടയിലും അതിരപ്പിള്ളിയിലും കഴിഞ്ഞ വർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ ഇതിൽ ചേർത്തിട്ടില്ല. സംസ്ഥാനത്തുനിന്നു വിവരങ്ങൾ സമർപ്പിക്കുന്നതിൽ വന്ന പിഴവാണു കാരണമെന്നും സൂചനയുണ്ട്. വയനാട്ടിൽ വനം റേഞ്ച് ഓഫിസർക്കു കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റതിനു പിന്നാലെയാണ് ഈ വിവരങ്ങൾ പുറത്തു വരുന്നത്. 

കേന്ദ്രത്തിന്റെ കണക്കുപ്രകാരം 2015 ലാണ് കേരളത്തിൽ 3 പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അതിനുശേഷം 2020ൽ ഒരാളും കൊല്ലപ്പെട്ടു. ആകെ 26 ലക്ഷം രൂപ നഷ്ടപരിഹാരമായും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. എന്നാൽ പുൽപ്പള്ളിയിൽ കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാർ കൊല്ലപ്പെട്ടത് കഴിഞ്ഞ ജൂൺ 17നാണ്. പത്തനംതിട്ട തണ്ണിത്തോട് വടക്കേൽ വിനീഷ് മാത്യു (36) മേയ് ഏഴിന് കടുവയുടെ ആക്രമണത്തിൽ മരിച്ചു. ബത്തേരിയിൽതന്നെ വടക്കനാട് കാട്ടുനായ്ക്ക കോളനിയിൽ മാസ്തി 2019 ഡിസംബറിലും അതിരപ്പിള്ളിയിൽ പെരുമ്പാറ ആദിവാസി കോനിയിലെ തങ്കപ്പൻ മേയിലും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

2018ൽ കോന്നിയിൽ കൊക്കാത്തോട് അപ്പൂപ്പൻ തോട്ടിൽ കിഴക്കേതിൽ രവി കടുവയുടെ ആക്രമണത്തിൽ മരിച്ചു. രവിക്ക് സർക്കാർ 10 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്തിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ കണക്കിൽ 2018ൽ ഇങ്ങനെ ഒരു സംഭവമേ രേഖപ്പെടുത്തിയിട്ടില്ല. പാർലമെന്റിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് 2019ൽ നൽകിയ കണക്കിലും കേരളത്തിൽ 3 പേർ മാത്രമാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളതെന്നു പറയുന്നു. 

2014നു ശേഷം ഏറ്റവും കൂടുതൽ പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളതു ബംഗാളിലും മഹാരാഷ്ട്രയിലുമാണ്. 74 പേർ വീതം ഈ സംസ്ഥാനങ്ങളിൽ മരിച്ചിട്ടുണ്ട്. 14.3 കോടി രൂപ ഇതേവരെ കേന്ദ്രം നഷ്ടപരിഹാരം നൽകിയതിൽ 9 കോടി രൂപയും മഹാരാഷ്ട്രയ്ക്കാണ് അനുവദിച്ചിരിക്കുന്നത്. 50 പേർ ഉത്തർ‍പ്രദേശിലും 38 പേർ മധ്യപ്രദേശിലും പത്തു പേർ ഉത്തരാഖണ്ഡിലും 8 പേർ വീതം രാജസ്ഥാനിലും കർണാടകയിലും ഈ കാലയളവിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നു വിവരാവകാശ നിയമപ്രകാരം നിയമപ്രകാരം കെ.ഗോവിന്ദൻ നമ്പൂതിരിക്ക് നൽകിയ മറുപടിയിൽ കേന്ദ്രം വ്യക്തമാക്കുന്നു.

കണക്കുകൾ ഇതോടൊപ്പം.

English Summary: Confusion about the number of people who were killed in conflict with tigers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com