ADVERTISEMENT

വെള്ളത്താമരമൊട്ടുപോലുള്ള ആ കരം ഗ്രഹിച്ചുകൊണ്ട് വിവാഹമണ്ഡപത്തിൽ മോഹൻദാസ് കരംചന്ദ് ഗാന്ധി അവളെ സ്വന്തമാക്കുമ്പോൾ, മിന്നിത്തിളങ്ങുന്ന മുഖപടത്തിനുള്ളി‍ൽ കസ്തൂർ കുസൃതിക്കണ്ണുകൾ ചിമ്മി. ആറു പതിറ്റാണ്ടുകൾക്കിപ്പുറം ആഗാഖാൻ കൊട്ടാരത്തിൽ, വിധിയൊരുക്കിയ തടവറയിലെ മരണക്കിടക്കയിൽ, അന്ത്യദിനങ്ങളെണ്ണിക്കഴിയുമ്പോഴേക്കും കസ്തൂർബ എന്ന സർവംസഹയായ അമ്മയുടെ കണ്ണുകളിൽ വിഷാദം വീർത്തുതൂങ്ങിയിരുന്നു. 

മഹാത്മാവിന്റെ നിഴലായി, പരിഭവങ്ങളില്ലാത്ത ആജ്ഞാനുവർത്തിയായി, സംതൃപ്തയായി കസ്തൂർബ ജീവിച്ചുമരിച്ചെന്ന കഥകൾ വിട്ട്, കാലം ഹൃദയവിശാലതയോടെ തിരിഞ്ഞുനോക്കുമ്പോൾ അവർ നിത്യനിദ്ര കൊള്ളുന്ന ആഗാഖാൻ കൊട്ടാരം നെടുവീർപ്പിടും. ആ മനസ്സിന്റെ അടിത്തട്ടോളം ആരറിഞ്ഞിട്ടുണ്ടെന്നു ചോദിക്കും.

തുളസിയിലകളിട്ട ഗംഗാജലം ഗാന്ധിജി ചുണ്ടിലിറ്റിച്ചു കൊടുത്തതു മെല്ലെയിറക്കിയും എന്നും തൊഴുതു പ്രാർഥിച്ച തുളസിച്ചെടിയെ നോക്കിക്കിടന്നും അവർ മരിച്ചത് വേദനകളോടെയാണ്. മദ്യലഹരിയിൽ പുലമ്പിക്കൊണ്ടിരുന്ന മകൻ ഹരിലാലിന്റെ മെലിഞ്ഞുണങ്ങിയ രൂപംകാണാൻ ത്രാണിയില്ലാതെ താണുപോയ കണ്ണുകൾ. ഒരിക്കൽ പൊലീസുകാർ അവനെ തപ്പിപ്പിടിച്ച്, ബാപ്പുവും ബായും തടവിൽ കഴിയുന്ന കൊട്ടാരത്തിൽ എത്തിച്ചതാണ്.

വിശന്നവശനായ മകനു ഭക്ഷണവുമായി വന്നപ്പോഴേക്കും കാറ്റിലെ ഇലക്കീറുപോലെ, ഭ്രാന്തനായി അവൻ യാത്രപറയാതെ പോയിക്കഴിഞ്ഞിരുന്നു. ഏങ്ങിക്കരഞ്ഞ കസ്തൂ‍ർബയെ ആശ്വസിപ്പിക്കാനാകാതെ അന്നു ഗാന്ധിജിയും വിതുമ്പി.  ഭർത്താവും മൂത്തമകനും തമ്മിലുള്ള ആശയസംഘർഷങ്ങൾക്കു നടുവിൽ നിസ്സഹായയായി നിന്ന അവർ സ്നേഹമില്ലാത്ത പിതാവെന്നു ഗാന്ധിജിയെ നിഷ്കരുണം കുറ്റപ്പെടുത്തി, കുറേ കരഞ്ഞു. ആ പഴി കേട്ട് കുറ്റബോധത്തിൽ നീറിയ അദ്ദേഹത്തിന്റെ കണ്ണീർ തുടച്ചതും കസ്തൂർബ തന്നെ. 

ഇടറിവീണപ്പോഴും മഹത്വത്തിലേക്കു ചുവടുവച്ചപ്പോഴും അദ്ദേഹത്തെ താങ്ങിപ്പിടിച്ചത് കസ്തൂർബയാണ്. ബ്രഹ്മചര്യമുൾപ്പെടെ കഠിനവ്രതങ്ങൾക്കു പൂർണമനസ്സോടെ, പ്രാർഥനയോടെ സമ്മതം മൂളിയതും ജീവന്മരണ പ്രശ്നങ്ങളിൽ അത്രമേൽ വാൽസല്യത്തോടെ ഉപദേശിച്ചു തിരുത്തിച്ചതും അവർ തന്നെ. 

തടവിലെ നൊമ്പരങ്ങൾ

ആഗാഖാൻ കൊട്ടാരത്തിലെ ജയിൽമുറിയിൽ കസ്തൂർബയുടെ ആരോഗ്യം തീർത്തും മോശമായപ്പോൾ പെൻസിലിൻ കുത്തിവയ്പിനുള്ള മരുന്നുവരെ കൊൽക്കത്തയിൽനിന്ന് എത്തിച്ചുകൊടുത്തു, ബ്രിട്ടിഷ് സർക്കാർ. രാഷ്ട്രീയത്തടവുകാരിയെ ചികിൽസയ്ക്കു പുറത്തേക്കയച്ചാലുള്ള അനന്തരഫലങ്ങളോർത്തായിരുന്നു ആ ‘കരുതൽ’. കസ്തൂർബയെ മോചിപ്പിച്ചതിനുശേഷം അവർ മരിച്ചാൽ മരണാനന്തരച്ചടങ്ങുകൾക്കായി ഗാന്ധിജിയെക്കൂടി മോചിപ്പിക്കേണ്ടിവരും. അല്ലെങ്കിൽ രാജ്യമെമ്പാടും ജനമിളകും. കണ്ണിൽച്ചോരയില്ലാത്ത ബ്രിട്ടിഷുകാരെന്ന് പഴികിട്ടും. അതൊഴിവാക്കാനാണ്, ജയിലിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തത്. പക്ഷേ, കുത്തിവയ്പു വേണ്ടെന്ന നിലപാടിലായിരുന്നു മഹാത്മാവെന്നു കസ്തൂർബയെ പരിചരിച്ച സുശീല നയ്യാർ എഴുതിയ സ്മരണകളിലുണ്ട്. എന്തിന് വീണ്ടും വേദന? സിറിഞ്ച് തിളപ്പിക്കാനിട്ടിരുന്നതു സുശീല തിരിച്ചെടുത്തു മാറ്റിവച്ചു. 

എരിഞ്ഞുതീരാതെ ചന്ദനമുട്ടികൾ 

1944 ഫെബ്രുവരി 22നു കസ്തൂർബ മരിക്കുമ്പോൾ സംസ്കാരം എവിടെ വേണമെന്നൊരു ചോദ്യമുയർന്നു. ആഗാഖാൻ കൊട്ടാരവളപ്പിൽത്തന്നെയാകട്ടെയെന്നാണു ഗാന്ധിജി തീരുമാനിച്ചത്. ചന്ദനമുട്ടികളുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചപ്പോൾ അദ്ദേഹം തെല്ലൊന്നമ്പരന്നു. അപ്പോഴാണ് അവർക്ക് ആ സത്യം തുറന്നുപറയേണ്ടി വന്നത്– മുൻപ് ഗാന്ധി‍ജി നിരാഹാരമനുഷ്ഠിച്ചു മൃതപ്രായനായപ്പോൾ ബ്രിട്ടിഷ് സർക്കാർ ഏർപ്പാടാക്കിയ ചന്ദനമുട്ടികളാണ്. 

ഗാന്ധിജി സ്വന്തം കൈകൊണ്ടു നെയ്ത, ചുവന്നകരയുള്ള ഖാദിസാരിയുടുത്തായിരുന്നു കസ്തൂർബയുടെ അന്ത്യനിദ്ര. നെറ്റിയിൽ ചന്ദനം. കൈത്തണ്ടയിൽ നെയ്ത്തുനൂൽ വളകൾ. കഴുത്തിലോ, ഒരു തുളസിമാലയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com