അനിത ആനന്ദന്റെ ആകുലതകൾ
Mail This Article
അനിതാ ആനന്ദന് വളരെ അത്യാവശ്യമായാണ് നാട്ടിലേക്കു പോകേണ്ടിവന്നത്. ട്രെയിനിൽ ബർത്തുകിട്ടാൻ പലവിധ സമ്മർദങ്ങളും പ്രയോഗിച്ചെങ്കിലും ഫലിച്ചില്ല. അടിയന്തരഘട്ടത്തിൽ പ്രയോഗിക്കുന്ന എമർജൻസി ക്വോട്ടയിൽ വളരെ ശക്തമായ സ്വാധീനം ഉപയോഗിച്ചിട്ടുപോലും അവസാനഘട്ടത്തിൽ ഒരു സീറ്റ് ഒപ്പിച്ചെടുക്കാനേ സാധിച്ചുള്ളൂ. രണ്ടു പേരിരിക്കുന്ന ജാലക സീറ്റുകളിലൊന്നിലിരുന്ന് നേരം വെളുപ്പിക്കേണ്ടിവരും. എന്നാൽ അനിതാ ആനന്ദനെ ആകുലയാക്കിയത് അതൊന്നുമല്ല. തൊട്ടടുത്ത ഇരിപ്പിടത്തിൽ ആരായിരിക്കും യാത്രയിൽ കൂട്ടായി ഉണ്ടായിരിക്കുക എന്നതാണത്.
നല്ല സുന്ദരിയാണെന്ന് സ്വയം വിശ്വസിക്കുന്ന, യാത്രയിലെപ്പോഴും അണിഞ്ഞൊരുങ്ങിയിരിക്കാൻ താൽപര്യപ്പെടുന്ന ഒരാളിന് സാധാരണഗതിയിൽ പല പ്രായത്തിലുള്ള പുരുഷന്മാർ കൂടുതലായി കാണാനിടയുള്ള ഒരിടത്ത് എത്തിപ്പെടുമ്പോഴുള്ള അവസ്ഥ ഓർത്തെടുക്കുമ്പോഴുള്ള ചങ്കിടിപ്പ് സ്വാഭാവികമാണ്. പ്രത്യേകിച്ചും നാൽപതു വയസ്സിലെത്തിയ ഒരു സ്ത്രീക്ക്. ചെറുപ്പം വിട്ടുപോകാൻ താൽപര്യപ്പെടുന്ന ശരീരത്തെ പിടിച്ചുനിർത്താൻ പണിപ്പെടുന്ന ആളിന് അതിനായുള്ള ചെയ്തികൾ തെറ്റായി വ്യാഖ്യാനിക്കാനിടയുണ്ടോ എന്ന ഭയപ്പാട്...
ഭർത്താവിനെയും പത്താം ക്ലാസിൽ പഠിക്കുന്ന മകനെയും താമസസ്ഥലത്ത് നിർത്തിയേ മതിയാവൂ. മകന്റെ പരീക്ഷതന്നെ കാരണം. മാത്രമല്ല, ഫെയ്സ്ബുക്കിൽ സ്ത്രീകൾക്കായി അതിശക്തമായി വാദമുഖങ്ങൾ നിരത്തുകയും പുരുഷന്മാർ സ്ത്രീകളെ ശരീരം മാത്രമായേ കാണുന്നുള്ളൂ എന്ന് ആവർത്തിച്ചു വാദിക്കുകയും ചെയ്തിരുന്ന അനിതാ ആനന്ദന് ട്രെയിനിൽ ഒറ്റയ്ക്കു യാത്ര ചെയ്യുക എന്നത് സ്ത്രീസൗഹൃദ കൂട്ടായ്മയ്ക്കിടയിൽ സ്വന്തം ശക്തി വിളംബരം ചെയ്യാനുള്ള അനിവാര്യതകൂടിയായി മാറുകയായിരുന്നു.
ട്രെയിനിൽ കയറാൻ എത്തിയപ്പോഴാണ് ചാർട്ട് നോക്കിയത്. മുപ്പതുകാരനാണ് സഹയാത്രികൻ. അതോടെ, അനിതാ ആനന്ദന്റെ നെഞ്ചിടിപ്പേറി. അതുകൊണ്ടുതന്നെ ഫെയ്സ്ബുക്കിൽ പലപ്പോഴും ഒപ്പം നിലകൊള്ളുന്ന സുഹൃത്ത് ട്രെയിനിൽ വച്ചു കണ്ടപ്പോൾ നീല ലെഗിൻസും മഞ്ഞ ടീഷർട്ടും നന്നായി ചേരുന്നുണ്ട് എന്നു പറഞ്ഞതുപോലും ആസ്വദിക്കാനായില്ല. മുമ്പെപ്പോഴെങ്കിലുമായിരുന്നുവെങ്കിൽ പ്രതികരണം ഇപ്പോഴത്തെപ്പോലെ വരണ്ട ചിരിയിലൊതുങ്ങുകയേ ഇല്ലായിരുന്നു.
അപ്പോഴാണ് എതിർവശത്തെ ഇരിപ്പിടത്തിലിരിക്കുന്ന കാക്കക്കണ്ണനിലേക്ക് അനിതാ ആനന്ദന്റെ ശ്രദ്ധ പതിഞ്ഞത്. അയാൾ ആക്രമിച്ചാൽ എങ്ങനെ നേരിടും? അയാളുടെ നോട്ടം എങ്ങോട്ടാണെന്നുപോലും തിരിച്ചറിയാനാവുന്നില്ല. അയാളുടെ മുന്നിലിരിക്കുന്ന വൃദ്ധന് എഴുപതു കഴിഞ്ഞിട്ടുണ്ടാവുമെങ്കിലും കണ്ണുകൾകൊണ്ട് അയാൾ കോരിക്കുടിക്കുന്നത് തന്നെയാണെന്ന് അവർ ഉറപ്പിച്ചു. ആ ബോഗിയിൽ മറ്റൊരു സ്ത്രീ പോലും ഇല്ല. അവിടെങ്ങും റെയിൽവേ പൊലീസോ മറ്റധികൃതരോ ഇല്ലെന്നും അവർ തിരിച്ചറിഞ്ഞു.
നരച്ച ജീൻസും മുഷിഞ്ഞ ടീഷർട്ടുമണിഞ്ഞ ഒരു ചെറുപ്പക്കാരൻ, അവിടെ ഒരാൾ ഇരിക്കുകയാണെന്ന പരിഗണനയുമില്ലാതെ വന്നിരുന്നത് അവർക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആണധികാരത്തിന്റെ ഹുങ്ക് ഒരു പൊതു ഇടത്തിൽ പ്രകടിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിടണമെന്ന് അവർ തീരുമാനിച്ചു. അലക്ഷ്യമായ താടിരോമങ്ങളും വളർന്നുകയറിയ തലമുടിയും ഒക്കെയുള്ള അയാളുടെ നിലപാട് അപരിഷ്കൃതംതന്നെ. ഇന്നത്തെ രാത്രി ഇമവെട്ടാതെ ഉണർന്നിരിക്കേണ്ടതുണ്ടെന്ന ജാഗ്രത അവരെ പൊതിഞ്ഞു.
മൊബൈൽ ശബ്ദിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്. നേരം നന്നേ പുലർന്നിരിക്കുന്നു. വീട്ടിൽപോലും ഇത്ര ഗാഢമായ ഉറക്കം ഉണ്ടായിട്ടില്ലെന്ന് അവർ ഓർത്തു. തൊട്ടടുത്തിരിക്കുന്ന ചെറുപ്പക്കാരൻ തന്റെ ശരീരത്തിൽ സ്പർശിക്കാതെ ഒതുങ്ങിക്കൂടിയിരുന്ന് പത്രം വായിക്കുന്നു. കാക്കക്കണ്ണൻ അപ്പോഴും തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണല്ലോ എന്ന് സൂക്ഷിച്ചുനോക്കിയപ്പോഴാണ് വ്യക്തമായത്. അയാൾ എതിർദിശയിലേക്കാണ് കേന്ദ്രീകരിച്ചിരിക്കുന്നത്...വൃദ്ധൻ കണ്ണടച്ച് താഴ്ന്ന ശബ്ദത്തിൽ ഏതോ മന്ത്രം ചൊല്ലുകയാണ്.
ഒറ്റയ്ക്കൊരു ട്രെയിൻ ബോഗിയിൽ ഇത്രയും പുരുഷന്മാർക്കിടയിൽ ഒറ്റയ്ക്ക് രാത്രിയുടെ ഇരുട്ടിലും സുന്ദരിയായ സ്ത്രീക്ക് ഒന്നും സംഭവിച്ചില്ലെങ്കിൽ... ഫെയ്സ്ബുക്കിൽ അതെങ്ങനെ പോസ്റ്റിടും?