ADVERTISEMENT

കഴിഞ്ഞ വർഷം ഓഗസ്റ്റിലെ പ്രളയത്തിനുശേഷം ആലപ്പുഴ സബ് കലക്ടർ വി. ആർ. കൃഷ്ണതേജയുടെ മനസ്സിലുദിച്ച ആശയമാണ് ‘ഐ ആം ഫോർ ആലപ്പി’ ക്യാംപെയ്ൻ.

അന്നത്തെ കലക്ടർ എസ്. സുഹാസിന്റെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണ ലഭിച്ചതോടെ പദ്ധതിക്കു തുടക്കമായി. ഇപ്പോഴത്തെ കലക്ടർ അദീല അബ്ദുല്ലയുടെ മേൽനോട്ടത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.

തുടക്കം ഇങ്ങനെ

പ്രളയകാലത്ത് സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും ഉൾപ്പെടെ സഹായം ലഭിച്ചെങ്കിലും പ്രളയശേഷം തകർന്ന വീടുകളിലേക്കു മടങ്ങിയവർക്കു സഹായം ലഭിക്കാൻ പരിമിതികളുണ്ടെന്നു കണ്ടാണ് പദ്ധതി തുടങ്ങിയത്.  

2018 സെപ്റ്റംബർ 5 ന് ഐ ആം ഫോർ ആലപ്പി എന്ന ഫെയ്സ്ബുക് പേജ് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

മന്ത്രി തോമസ് ഐസക് ഐ ആം ഫോർ ആലപ്പിയുടെ തീം മ്യൂസിക് പ്രകാശനം ചെയ്തു. പ്രളയത്തിൽ തകർന്ന ഒരു സർക്കാർ സ്ഥാപനത്തിന്റെ ചിത്രമാണ് ആദ്യം പോസ്റ്റ് ചെയ്തത്.

ഇതു നവീകരിക്കാൻ താൽപര്യമുള്ളവർക്കു ബന്ധപ്പെടാം എന്ന് അറിയിപ്പും നൽകി. 6 മണിക്ക‍ൂറിനുള്ളിൽ പദ്ധതിയുടെ ആദ്യ സ്പോൺസറെ ലഭിച്ചു.

ഡൊണേറ്റ് എ ക്യാറ്റിൽ

പ്രളയബാധിതരെ ഓരോ സമൂഹങ്ങളായി തിരിച്ച് സഹായം നൽക‍ുന്ന പരിപാടിക്കു തുടക്കമിട്ടത് പശ‍ുക്കളെ നഷ്ടമായ സാധാരണക്കാർക്ക് ഉപജീവനത്തിന് ഗർഭിണിയായ പശുക്കളെ നൽകുന്ന ‘ഡൊണേറ്റ് എ ക്യാറ്റിൽ’ പദ്ധതിയിലൂടെയാണ്.

133 കർഷകർക്കു കന്നുകാലികളെ നഷ്ടമായെന്നാണ് ക്ഷീരവകുപ്പ് റിപ്പോർട്ട് നൽകിയത്. പിന്നീട് കൂട്ടിച്ചേർത്തവരുൾപ്പെടെ ജില്ലയിലെ 140 കർഷകർക്ക് പശുക്കളെ വിതരണം ചെയ്തു. ഇൻഷുറൻസ് പരിരക്ഷയോടെ കന്നുകാലികൾക്കൊപ്പം കാലിത്തീറ്റയും നൽകി.

ഉദ്ഘാടനച്ചടങ്ങിൽ ആദ്യത്തെ പശുവിനെ നൽകാമെന്ന് അറിയിച്ച വ്യക്തി അവസാന നിമിഷം പിൻമാറിയതോടെ സബ് കലക്ടർ കൃഷ്ണതേജയുടെ അച്ഛൻ അനന്തകുമാറും അച്ഛന്റെ അനിയൻ ബാലാജിയും ചേർന്നു 2 പശുക്കളെ സംഭാവന ചെയ്തു. ഇതു വാർത്തയായതോടെ സഹായം എത്തിത്തുടങ്ങി.  

സ്കൂളുകൾ

പ്രളയത്തിൽ തകർന്ന സ്കൂളുകളെയാണ് അടുത്ത ഘട്ടത്തിൽ തിരഞ്ഞെടുത്തത്. ഏകദേശം 57000 കുട്ടികൾക്ക് സ്കൂൾ ബാഗ്, പുസ്തകങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങിയവയുൾപ്പെട്ട സ്കൂൾ കിറ്റ് വിതരണം ചെയ്തു.

42 സ്കൂളുകളിൽ കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഒരു കമ്പനി സ്കൂളുകളിൽ 5 വാട്ടർ പ്യൂരിഫയറുകൾ നൽകാമെന്ന് അറിയിച്ചു. എന്നാൽ, കുട്ടനാട്ടിലെ വാട്ടർ പ്യൂരിഫയർ ഇല്ലാത്ത 111 സ്കൂളുകൾക്ക് ഇതു നൽകണമെന്ന സബ് കലക്ടറുടെ നിർദേശം കമ്പനി അംഗീകരിച്ചതോടെ കുട്ടനാട്ടിലെ എല്ലാ സ്കൂളിലും വാട്ടർ പ്യൂരിഫയർ ലഭ്യമായി.

ഇതറിഞ്ഞ് മറ്റൊരു കമ്പനി ചേർത്തല താലൂക്കിലെ എല്ലാ സ്കൂളിലും വാട്ടർ പ്യൂരിഫയർ സംഭാവന ചെയ്തു.

ഇപ്പോൾ അമ്പലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലും എല്ലാ സ്കൂളുകളിലും വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്.

പ്രളയബാധിതരായ 500 പെൺകുട്ടികൾക്ക് സൈക്കിളുകൾ നൽകുന്ന പദ്ധതി അടുത്തയാഴ്ചയോടെ പൂർത്തിയാകും.പൂർണമായി തകർന്ന 33 എണ്ണമുൾപ്പെടെ 66 അങ്കണവാടികളാണ് വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ നവീകരിച്ചത്.

ജില്ലയിലെ എല്ലാ അങ്കണവാടികളിലും വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു. കൂടാതെ, പ്രഷർകുക്കർ, ഗ്യാസ് സ്റ്റൗ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളും അങ്കണവാടികളിൽ എത്തിച്ചു.

മറ്റു വിഭാഗങ്ങൾക്ക്

പ്രളയം ഏറ്റവും ബാധിച്ച ഭിന്നശേഷിക്കാർക്കുള്ള സഹായം അഭ്യർഥിച്ച് ഫെയ്സ്ബുക് പേജിൽ പോസ്റ്റ് നൽകിയതിനു പിന്നാലെ വീൽചെയർ, കൃത്രിമ അവയവങ്ങൾ, മറ്റ് സഹായ ഉപകരണങ്ങൾ എന്നിവ ബെംഗളൂരുവിലെ എൻജിഒ നൽകി.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്യാംപുകൾ സംഘടിപ്പിച്ചാണ് അർഹരായവർക്ക് ഇവ വിതരണം ചെയ്തത്. കുട്ടനാട്ടിൽ വിധവകൾ ഉൾപ്പെടെ സ്ത്രീകൾ നയിക്കുന്ന 5654 കുടുംബങ്ങൾക്ക് ജീവിതം പുനരാരംഭിക്കാനാവശ്യമായ വീട്ടുപകരണങ്ങൾ നൽകി. 

വീടുകൾ

കഴിഞ്ഞ ജനുവരി മുതൽ സഹായവിതരണം അവസാനിപ്പിച്ച് അടിസ്ഥാന സൗകര്യവും ഉപജീവനവും എന്ന ലക്ഷ്യത്തിലേക്ക് ഐ ആം ഫോർ ആലപ്പി തിരിഞ്ഞു. ബാഹുബലി ടീം, റാമോജി റാവു ഫിലിംസിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെ 500 വീടുകളാണ് പൂർത്തിയാകുന്നത്.

ഇതിൽ മുന്നൂറോളം വീടുകൾ പൂർത്തിയായി. റാമോജി റാവു ഫിലിംസിറ്റി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് വീടുകൾ നിർമിക്കുന്നത്.

അങ്ങനെ കുടുംബശ്രീയുടെ ഭാഗമായി വീടു നിർമാണത്തിൽ പരിശീലനം നേടിയ തൊഴിലാളികൾക്കു ജോലിയും ലഭിച്ചു.

കുടുംബശ്രീയുടെ സഹകരണത്തോടെ ഉപജീവനമാർഗം നഷ്ടമായവരുടെ കണക്കെടുത്തു.

പ്ലമിങ് ഉപകരണങ്ങൾ, ചെണ്ട, പുല്ലു ചെത്തുന്ന ഉപകരണങ്ങൾ, ബാർബർ ഉപകരണങ്ങൾ, തെങ്ങുകയറ്റ ഉപകരണങ്ങൾ തുടങ്ങിയവ നഷ്ടമായവരെ കണ്ടെത്തി ഉപകരണങ്ങൾ നൽകി.

380 സ്ത്രീകൾക്ക് ഉപജീവനത്തിനായി കോഴികളെയും കൂടുകളും നൽകി. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കണ്ടെത്തിയ ഉപകരണം നഷ്ടമായ 423 ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികൾക്കു വള്ളവും വലയും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com