ADVERTISEMENT

കാന്തല്ലൂരിൽനിന്ന് ആംബുലൻസ് പുറപ്പെടുമ്പോൾ രാത്രി പത്തുമണി.അജയചന്ദ്രനാണ് ഡ്രൈവിംഗ് സീറ്റിൽ

‘‘നാളെ രാവിലെ പത്തുമണിക്ക് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള പീസ് ആണേ’’ സി.ഐ: സുജനപാലൻസാറിന്റെ ഓർമപ്പെടുത്തൽ.

സുജനപാൽസാറിന് അല്ലെങ്കിലും പെണ്ണ് എന്നുപറഞ്ഞാൽ ‘പീസ്’ ആണ്. സ്റ്റിയറിംഗ് തിരിക്കുന്നതിനിടെ അജയൻ ഓർത്തു.

‘‘ചാക്കോയാ കൂടെവരുന്നത്... സി.പി.ഒ.... അയാള് വഴിക്കൂന്ന് ജോയിൻ ചെയ്തോളും.’’

അത്രയുംകൂടി പറഞ്ഞിട്ട്, സുജനപാലൻ സാറ് തിരിഞ്ഞുനടന്നു.അല്ലെങ്കിലും മെഡിക്കൽ കോളജിലേക്കുള്ള യാത്രകളിൽ എപ്പോഴും ചാക്കോസാറാണ് അജയനു കൂട്ട്.മൃതശരീരങ്ങളുമായുള്ള യാത്ര ചാക്കോസാറിന് ഇഷ്ടമാണ്.

മരിച്ചു പോയവനെ...

കള്ളു കുടിച്ചും... പാട്ടു പാടിയും ഉച്ചത്തിൽ ചിരിച്ചും ജീവൻ തിരിച്ചുകിട്ടാൻ കൊതിപ്പിക്കുന്ന യാത്ര.

‘ബന്തവസ്സ് ചാക്കോ’ എന്നാണ് ഡിപ്പാ‍ർട്ട്മെന്റിൽ ചാക്കോസാറ് അറിയപ്പെടുന്നത്. രണ്ടെണ്ണം വീശിക്കഴിഞ്ഞാൽ പിന്നെ, ചാക്കോ സാറിന്റെ വകയൊരു ശരീരവർണനയുണ്ട്.കേൾക്കുന്നവന്റെ ഞരമ്പുകളിൽ ലഹരിയുടെ ചെറുകുമിളകൾവന്നു നുരഞ്ഞുപൊട്ടുന്നത് പോലത്തെ വർണന...!

മാട്ടുപ്പെട്ടിയിലെ പോക്കറ്റടിക്കാരിയായ ചെമ്പകത്തിന്റെയും...

മറയൂരിൽ കരിമ്പ് ട്രാക്ടർ മറിഞ്ഞു മരിച്ച ജ്ഞാനദാസിന്റെ ഭാര്യ റോസിയുടെയും ഒക്കെ അഴകളവുകൾ ചാക്കോ സാറ് കവിതപോലെ വർണിക്കുന്നതു കേട്ടാൽ വാത്സ്യായന മഹർഷിയൊക്കെ കണ്ണുംപൊത്തി മാറിനിൽക്കും.

അത്രയ്ക്കു വലിയ പദസമ്പത്താണ് ചാക്കോ സാറിന്റെ കൈയിൽ.

അതുകൊണ്ടുതന്നെ ‘പഞ്ചാര ചാക്കോ, ഞരമ്പു ചാക്കോ’എന്നിങ്ങനെ രണ്ട് അപരനാമങ്ങൾകൂടി ചാക്കോ സാറിനുണ്ട്.ആംബുലൻസ് മഞ്ഞിലൂടെ ഒരു കൊടുംവളവ് തിരിഞ്ഞു.ചാറ്റൽമഴപോലെ മഞ്ഞുപെയ്യുന്നുണ്ട്.ഹെഡ്‌ലൈറ്റിന്റെ വെളിച്ചം മഞ്ഞിൽ പൊടിപോലെ പെയ്തിറങ്ങുന്നു.

ഇപ്പം പതിനേഴു വയസ്സുള്ള ഒരു പെങ്കൊച്ചിന്റെ ശവവുംകൊണ്ട് കോട്ടയത്തിനു പോവാ.കൂട്ടിനു പതിവുപോലെ സീനിയർ സിവിൽ പൊലിസ് ഓഫിസർ ചാക്കോ സാറും. മറയൂർ ഒന്നാം പാലത്തിൽനിന്നാണ് ചാക്കോ സാർ ആംബുലൻസിൽ കയറിയത്.

ഇതുവരെ കള്ളു ചോദിച്ചില്ല.

കള്ളിനുശേഷമാണ് ചാക്കോ സാറിന്റെ നാവുകൊണ്ടുള്ള നാരീപൂജ.

ആംബുലൻസ് ഒരു പതിഞ്ഞ താളത്തിൽ ഓടിക്കൊണ്ടിരുന്നു. നേര്യമംഗലം പാലം കഴിഞ്ഞതും ചാക്കോ സാറിന്റെ വക പ്രതീക്ഷിച്ച വിളിവന്നു.

‘‘എടാ കോപ്പേ...’’

ചാക്കോ സാറ് അജയനെ നോക്കി.

‘‘നീ പോയി ഒരു എം.സി. പയന്റും അര ലീറ്ററിന്റെ സോഡേം പിന്നെ ഒരു പിക്കാവടേം മേടിച്ചോണ്ട് വാ...’’

‘‘പക്കാവടയാ സാറേ’’

്‘‘ആ... എന്തെങ്കിലും ആവട്ട്. എങ്ങനെ പറഞ്ഞാലും ചവച്ചാൽ പോരേ’’

‘‘ഓ... മതിയേ...’’

ആംബുലൻസ് ബിവറേജസിനു സമാന്തരമായി നിന്നു. അജയൻ ആംബുലൻസിന്റെ ഡോർ തുറന്ന് ഇറങ്ങി.മഴ വീണ്ടും ചാറിത്തുടങ്ങിയിരുന്നു. ആംബുലൻസിന്റെ പിന്നിലേക്കു വരുമ്പോൾ അജയൻ വണ്ടിയുടെ അകത്തേക്ക് ഒന്നുനോക്കി. നീണ്ടുനിവർന്നു കിടക്കുകയാണ്.

ജീവനില്ലാത്ത സുന്ദരി.

പതിനേഴു വയസ്സ്!

റോസാപ്പൂവിന്റെ നിറമുള്ള പെണ്ണ്.

ആരാവും ഇതിനെ ശ്വാസംമുട്ടിച്ചു കൊന്നത്? 

പ്രസവിച്ച് മുലയൂട്ടി താരാട്ടുപാടി ഉറക്കിയ മകളെ പെറ്റമ്മ കാമുകനൊപ്പം ചേർന്നു കഴുത്തുഞെരിച്ച് ഉറക്കുന്ന കാലമാ...അജയൻ ഒന്നു ദീർഘമായി നിശ്വസിച്ചു.ഓരോ ആംബുലൻസ് യാത്രയിലും... എത്രയോ കണ്ണീരണിഞ്ഞ മുഖങ്ങൾ കണ്ടിരിക്കുന്നു. എത്രയോതരം വിലാപങ്ങളും അടക്കിപ്പിടിച്ച ശാപവാക്കുകളും മുറുമുറുക്കലുകളും കേട്ടിരിക്കുന്നു.

അജയന് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അജയൻ തിരിഞ്ഞു.

‘ആ... ആരെങ്കിലും ആവട്ടെ.

എന്തെങ്കിലും ആവട്ടെ...ശവപ്പറമ്പ് വരെയുള്ള ഓട്ടം.അതാണ് ആംബുലൻസ് ഡ്രൈവറുടെ ജോലി...അത് നമ്മളങ്ങു ഭംഗിയായി ചെയ്യുക. അത്രേയുള്ളൂ.’

അജയൻ ബിവറേജസിന്റെ മുമ്പിലെത്തി. ബിവറേജിന്റെ സമയം തീർന്നിരുന്നു. എങ്കിലും പരിചയമുള്ളതുകൊണ്ട് അവർ അനിഷ്ടം ഒന്നും പറഞ്ഞില്ല.ഒരു എം.സി. പയന്റ് വാങ്ങി. തൊട്ടടുത്തുള്ള മുറുക്കാൻ കടയിൽനിന്ന് അര ലീറ്ററിന്റെ സോഡയും ഒരു പായ്ക്കറ്റ് പക്കാവടയും.അതുമായി ആംബുലൻസിനു നേരെ.

ക്യാബിനിലേക്കു കയറുംമുമ്പ് ഒന്നുകൂടി ആംബുലൻസിന്റെ പിന്നിലേക്ക് അജയൻ നോക്കി.

ഒന്നുമറിയാതെ ഉറങ്ങുംപോലെ കിടക്കുന്നു.പാവം!

പെട്ടെന്ന് അജയന്റെ മനസ്സിൽ ഒരു മിന്നലുണ്ടായി.

മൃതശരീരത്തിന്റെ മുഖത്തേക്ക് അജയൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.

ഈ കൊച്ചിനെയല്ലേ മറയൂർ ‘റോക്ക് ഗാർഡന്റെ’ മുമ്പിൽവച്ച് മിനിഞ്ഞാന്ന് താൻ കണ്ടത്!

‘അതെ... അതേ കൊച്ചുതന്നെ!’

അജയന്റെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചു. തോളിൽ ഒരു ബാഗുമായി... റോക്ക് ഗാർഡനു മുകളിൽ കാറ്റ് പറത്തിക്കളയാൻ ശ്രമിക്കുന്ന ചുരിദാർ ശരീരത്തോടു ചേർത്തുപിടിച്ച് നിർത്താൻ പാടുപെടുന്ന പെൺകുട്ടിയുടെ രൂപം അജയന്റെ മനസ്സിൽ കാറ്റിൽ എന്നവണ്ണം ഇളകിപ്പറന്നു.

പാവം... ആരാവും ഇതിനെ ശ്വാസംമുട്ടിച്ചു കൊന്ന് കാന്തല്ലൂരിലെ കാബേജ് തോട്ടത്തിൽ ഇട്ടത്?’’

‘‘സാറേ...’’

ആംബുലൻസിലേക്കു കയറുന്നതിനിടെ അജയൻ സീനിയർ സിവിൽ പൊലിസ് ഓഫീസർ ചാക്കോയെ നോക്കി.

‘‘അല്ല സാറേ... ആരായിരിക്കും ഈ പാലപ്പൂവുപോലത്തെ കൊച്ചിനെ കൊന്നത്?’’

‘‘പാലപ്പൂവും... പാലപ്പോം.’’

ചാക്കോ പിറുപിറുത്തുകൊണ്ട് ബ്രാണ്ടിക്കുപ്പി വാങ്ങി.പിന്നെ, കുപ്പിയുടെ കഴുത്ത് പിരിച്ചൊടിച്ച് വായിലേക്കു കമഴ്ത്തി. അതിനു പിന്നാലെ സോഡയും! പക്കാവടയുടെ കവർ പൊട്ടിച്ച് ഒരുപിടി പക്കാവട വാരി വായിലിട്ടു.ചാക്കോസാറിന്റെ വായ്ക്കുള്ളിൽനിന്ന് പൂരത്തിന്റെ വെടിക്കെട്ടുപോലെ പക്കാവട പൊട്ടുന്ന ഒച്ചകേട്ടു.

‘‘എടാ... അജയാ.’’

ചാക്കോ സാർ വിളിച്ചു. 

‘‘നീ എന്താ ചോദിച്ചത്... ഈ പെണ്ണിനെ തട്ടിയത് ആരാണെന്നോ?

എടാ അവൾ എവിടുന്നാ വന്നതെന്ന് നിനക്ക് അറിയാമോ?’’

‘‘എവിടുന്നാ സാറേ?’’

‘‘ങാ.. പുല്ല്.’’

ഒരു കവിൾ ബ്രാണ്ടികൂടി ചാക്കോ കുടിച്ചു. ‘‘അവൾ വന്നത് അങ്ങ് അത്തിക്കയത്തൂന്ന്...അത്തിക്കയത്തൂന്ന് മറയൂർവരെ നാലു ബസുകൾ മാറിക്കയറി വന്നവൾ...’’

ചാക്കോ സാറിന്റെ സ്വരം പതിഞ്ഞു.

‘‘മരണം ഇരന്നു വാങ്ങാൻ വന്നവൾ. ചോദിച്ചു മേടിച്ച മരണമാ അവളുടേത്. അതുകൊണ്ട് എന്താ...നിനക്ക് നാളെയും ഒരു കോട്ടയംയാത്ര വേണ്ടിവരും. നാളെയും നിനക്ക് ഒരു ബോഡ‍ിയുമായി കോട്ടയത്തു പോവേണ്ടിവരും...’’

‘‘നാളെയോ... ആരുടെ ബോഡീംകൊണ്ട്...?’’

അജയൻ അമ്പരന്നു.

മറുപടിയായി ചാക്കോ സാർ ഒന്നു ചിരിച്ചതേയുള്ളൂ. ഉച്ചത്തിലുള്ള ചിരി.

ചിരിച്ചു ചിരിച്ച് തുപ്പൽ നിറുകയിൽ കയറി ചാക്കോ സാർ ചുമച്ചു. ചുമച്ചു ചുമച്ച് കണ്ണിൽനിന്നു കുടുകുടാ വെള്ളം ചാടി.

മഴ ഒരു അലർച്ചയോടെ പെയ്തിറങ്ങി വന്നു. ആംബുലൻസിന്റെ മുകളിൽ മഴത്തുള്ളികൾ വീണപ്പോൾ വലിയ ചരലുകൾ പതിക്കുന്ന ഒച്ച. ഫ്രണ്ട് ഗ്ലാസിനു മീതെകൂടി പരന്നൊഴുകുന്ന വെള്ളത്തോട് വൈപ്പറുകൾ ആഞ്ഞു പൊരുതുന്നുണ്ട്. അജയൻ തോർത്തുകൊണ്ട് ഗ്ലാസിലെ നീരാവി തുടച്ചുകൊണ്ടിരുന്നു.അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ മഴ ഒന്ന് അടങ്ങി.

ദൂരെ, വെള്ളാമക്കുത്ത് പാലം കണ്ടു.ആകാശത്തുനിന്ന് പറന്നിറങ്ങിയ മഴ റോഡിലൂടെ പരന്നൊഴുകുകയാണ്.

വണ്ടി പാലം കടക്കുമോ?

അജയന് ഒരു സംശയം തോന്നി.

‘‘സാറേ... അതുകണ്ടോ റോഡിൽ മുഴുവൻ വെള്ളം.’’

അജയൻ ചാക്കോ സാറിനെ നോക്കി.

‘‘സാറേ... ഞാനൊന്ന് നോക്കട്ടെ.’’

അജയൻ ആംബുലൻസ് റോഡിനു നടുവിലായി നിർത്തി.

പിന്നെ, കുടയെടുത്തുകൊണ്ട് ഡോർ തുറന്ന് മഴയിലേക്കു ചാടി.

നിവർന്ന കുട കാറ്റിനൊപ്പം പോവാൻ മത്സരിച്ചുകൊണ്ടിരുന്നു.

ഇരുകയ്യുകൊണ്ടും കുടപ്പിടിയിൽ അമർത്തിപ്പിടിച്ചുകൊണ്ട് അജയൻ മുമ്പോട്ടുനടന്നു.

വീശിയടിക്കുന്ന കാറ്റിൽ ശരീരം പിന്നോട്ട് ചായുന്നുണ്ടായിരുന്നു.

വെള്ളത്തിലൂടെ, ആയാസപ്പെട്ട് കാലുകൾ വലിച്ചുവച്ചാണ് അജയൻ നടന്നത്. വെളിച്ചത്തിന്റെ ഒരു പൊട്ടുപോലും എങ്ങും ഇല്ല.

പാലത്തിനടിയിലൂടെ വെള്ളം പാറക്കെട്ടിൽ തല്ലിച്ചിതറിപ്പോവുന്ന ഒച്ച മഴയ്ക്കുമീതെയും കേൾക്കാം. മഴയുടെ താഴെ, പരന്നുപാഞ്ഞൊഴുകുന്ന വെള്ളത്തിനു നടുവിൽ കിടക്കുന്ന ആംബുലൻസ് മാത്രമാണ് റോഡിൽ.

മുട്ടറ്റം വെള്ളം ഉണ്ടായിരുന്നു പാലത്തിൽ.അടുത്തനിമിഷം പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ഫോൺ ബെല്ലടിച്ചു.

അജയൻ ഞെട്ടിപ്പോയി.

‘‘ഇത് ആരപ്പാ... ഈ നേരത്ത്?’’ 

അജയൻ പിറുപിറുത്തുകൊണ്ട് ഫോൺ എടുത്തു.

എസ്.ഐ: സഹദേവൻ!

‘മുടിയാനെക്കൊണ്ട് ഇയാൾ എന്താണ് ഈ നട്ടപ്പാതിരയ്ക്ക്...’

പറയാനുള്ള തെറി മനസ്സിൽ പറഞ്ഞുകൊണ്ടാണ് അജയൻ ഫോൺ കാതോടു ചേർത്തത്.

‘‘അജയാ.’’

എസ്.ഐ: സഹദേവന്റെ വിളികേട്ടു.

‘‘ങാ... സാറേ...’’

‘‘ഒരു പൊലിസുകാരനോ ഫയലോ ഇല്ലാതെ ആ പെണ്ണിന്റെ ശവോംകൊണ്ട് നീ എങ്ങോട്ടാടാ പോയത് മറ്റവനെ?’’

അജയൻ ഞെട്ടി.

‘‘പൊലിസ് ഇല്ലെന്നോ...

സാറ് എന്നതാ സാറേ ഈ പറയുന്നത്?’’

അജയന് ഒന്നും പിടികിട്ടിയില്ല.

‘‘പൊസ് കൂടെ ഇല്ലെങ്കിൽ ഞാൻ ആംബുലൻസുംകൊണ്ട് ഇത്രയും ദൂരം വരുമോ.

എനിക്ക് എന്തിനാ സാറേ ആ പെണ്ണിന്റെ ശവം?’’

‘‘ഏത് പൊലീസുകാരനാണെടാ നിന്റെകൂടെ ഉള്ളത്?’’

എസ്.ഐ: സഹദേവന്റെ സ്വരം മുറുകി.‘‘പറയെടാ... ഞാനറിയാത്ത ഏതു പൊലിസുകാരനാ നിന്റെകൂടെ ഉള്ളതെന്ന്...?’’

‘‘ചാക്കോ സാർ...

ചാക്കോ സാറ് എന്റെ കൂടെ ഒണ്ടല്ലോ സാറേ...?’’

‘‘ചാക്കോയോ?’’

എസ്.ഐ: സഹദേവന്റെ സ്വരത്തിൽ അമ്പരപ്പ് ഉണ്ടായി.

‘‘എടാ നിനക്കെന്താ ഭ്രാന്തുണ്ടോ?

എടാ... ചാക്കോയാ ആ പെണ്ണിനെ കൊന്നത്. അയാളുടെ രഹസ്യ ഭാര്യയുടെ മകൾ ആയിരുന്നു ആ കൊച്ച്. തന്തയെ തേടി അവകാശം സ്ഥാപിക്കാനാ അത് അത്തിക്കയത്തുനിന്ന് തപ്പിപ്പിടിച്ച് ഇവിടെ വന്നത്. ചാക്കോ ക്വാർട്ടേഴ്സിലിട്ട് അതിനെ തീർത്തു. എന്നിട്ട് കൊണ്ടുവന്ന് കാബേജ് തോട്ടത്തിലിട്ടു...’’

മരത്തണുപ്പിലും തന്റെ ശരീരം കത്തിയെരിയുന്നതുപോലെ അജയനു തോന്നി.

എസ്.ഐ: സഹദേവൻ തുടരുകയാണ്.

‘‘അതുമാത്രമല്ല... അതിനുശേഷം ചാക്കോ വിഷംകുടിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. അവന്റെ ബോഡീം കൊണ്ട് അടിമാലി താലൂക്ക് ആശുപത്രിയിലേക്കു പോവുകയാ ഞങ്ങൾ. നാളെ നിനക്ക് അവനെയും കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോവാം 

പോസ്റ്റ്മോർട്ടത്തിന്...’’

ചാക്കോ സാർ അൽപം മുമ്പ് പറഞ്ഞ വാചകങ്ങൾ അജയന്റെ മനസ്സിലേക്ക് വന്നു.

‘‘നാളെയും നീ ഒരു ബോഡീംകൊണ്ട് കോട്ടയത്തിനു പോവേണ്ടിവരും.’’

തലയ്ക്കുള്ളിൽ തീപിടിച്ച പക്ഷികൾ ചിറകിട്ടടിച്ച് ചിതറി പറക്കുന്നത് അജയൻ അറിഞ്ഞു. ദേഹം മുഴുവൻ ഉറുമ്പുകൾ അരിച്ചു നടക്കുന്നതുപോലെ.കൈയിലിരുന്ന കുട പിടിവിട്ട് കാറ്റത്ത് വട്ടംചുറ്റി പറന്നുപോയി. മഴയത്തു കിടക്കുന്ന ആംബുലൻസിനു നേരെ ഒറ്റക്കുതിപ്പ് ആയിരുന്നു അജയൻ.

ഡോർ വലിച്ചുതുറന്നു.

നടുങ്ങിപ്പോയി.

ഇല്ല...!

മുൻസീറ്റിൽ ആരുമില്ല.

ചാക്കോസാറിന്റെ സീറ്റ് ശൂന്യം!

സീറ്റിനു മീതെ...

പൊട്ടിക്കാത്ത ഒരു ബ്രാണ്ടിക്കുപ്പിയും സോഡയും പക്കാവടയുടെ കവറും മാത്രം!

അപ്പോൾ ചാക്കോ സാർ...?

മഴ വീണ്ടും ഇരച്ചുവരുന്ന ശബ്ദം കേട്ടു. അജയൻ ആംബുലൻസിന്റെ പിന്നിലേക്ക് വന്നു.

മൊബൈൽ ഫ്രീസറിൽ കിടക്കുന്ന പെൺകുട്ടിയുടെ മുഖത്തേക്കു നോക്കി. നേർത്ത ഒരു പുഞ്ചിരിയുണ്ടോ അവളുടെ മുഖത്ത്?

മഴ പാഞ്ഞുവീണു.‌

കനത്ത മഴയിലും...

കറുത്ത ഇരുട്ടിലും...

അജയനും ആംബുലൻസും

ഒരു പതിനേഴുകാരി പെൺകുട്ടിയുടെ മൃതശരീരവും ഒറ്റയ്ക്ക്!!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com