ADVERTISEMENT

ശാരീരിക അധ്വാനം ഏറെ വേണ്ട ജോലിയെന്ന രീതിയിൽ പുരുഷന്മാർ മാത്രം ഏറ്റെടുത്തിരുന്ന ടൂൾ ആൻഡ് ഡൈമേക്കിങ് രംഗത്തെ ഏഷ്യയിലെ ആദ്യ വനിതാ ബിരുദധാരിയായ തലശ്ശേരിക്കാരി രാജലക്ഷ്മിയുടെ ജീവിതം...

ഒരേ അച്ചിൽ വാർത്തെടുത്തതായിരുന്നു തലശ്ശേരി നെട്ടൂർ ടെക്നിക്കൽ ഫൗണ്ടേഷ(എൻടിടിഎഫ്)നിലെ ടൂൾ ആൻഡ് ഡൈ മേക്കിങ് വിഭാഗത്തിന്റെ ചരിത്രം ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം. ആ ചരിത്രത്തിന്റെ അച്ചു തന്നെ ഉടച്ചുവാർത്തതു രാജലക്ഷ്മിയാണ്. രാജാക്കന്മാർ മാത്രം വാണിരുന്ന ക്യാംപസിൽ രാജലക്ഷ്മി വന്നതോടെ ചരിത്രവും വഴിമാറി. ടൂൾ ആൻഡ് ഡൈമേക്കിങ്ങിൽ ബിരുദം നേടിയ ആദ്യ വനിത പി.വി.രാജലക്ഷ്മി തലശ്ശേരി സ്വദേശിയാണ്.

41 വർഷം മുൻപ് എൻടിടിഎഫ് ക്യാംപസിന്റെ പടി കയറിയ പെൺകുട്ടിയെ കണ്ടപ്പോൾ പലർക്കും സംശയഭാവമായിരുന്നു. ‘പെൺകുട്ട്യോൾക്ക് പറ്റുന്ന പണിയാണോ ഇത്’ എന്ന ഭാവം. ചിരിച്ചുകൊണ്ട് ആ ചോദ്യത്തെ മറികടന്ന് എൻടിടിഎഫിന്റെ പടി കയറിയ രാജലക്ഷ്മി 4 വർഷം അധ്വാനിച്ച് ടൂൾ ആൻഡ് ഡിസൈനിങ്ങിലെ ആദ്യ വനിതാ ബിരുദധാരിയായി. പിന്നീട് സംരംഭകയായി. ഇന്നു പരിശീലകയും.

rajalakshmi-class-pic
എൻടിടിഎഫിലെ 1982ലെ ബാച്ച് വിദ്യാർഥികളുടെ ഗ്രൂപ്പ് ഫോട്ടോ. വലത്തേയറ്റത്ത് ഇരിക്കുന്നത് രാജലക്ഷ്മി.

എൻടിടിഎഫിലേക്ക്

പ്രീഡിഗ്രി ‌കഴിഞ്ഞപ്പോളാണ് തലശ്ശേരി എൻടിടിഎഫിലേക്ക് പ്രവേശനം ക്ഷണിച്ചു കൊണ്ടുള്ള പരസ്യം കാണുന്നത്. സാധാരണ രീതിയിൽ ആൺകുട്ടികൾക്കു മാത്രം എന്നു സൂചിപ്പിക്കുന്ന പരസ്യത്തിൽ അത്തവണ അതുണ്ടായില്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം സ്കൂൾ പഠന കാലം മുതലേ രാജലക്ഷ്മിക്കുണ്ടായിരുന്നു. തീരുമാനത്തിൽ ഉറച്ചുനിന്നു. അച്ഛൻ കൃഷ്ണൻ നമ്പ്യാർ ശക്തമായി മകളുടെ ആഗ്രഹത്തിനൊപ്പം നിന്നു. ആ തീരുമാനം പിന്നീട് ചരിത്രമായി.

അങ്ങനെ അപേക്ഷിച്ചു. 1978ലാണിത്. അഭിമുഖ പരീക്ഷ ദേശീയതലത്തിലാണ്. അക്കാലത്ത് രാജ്യത്താകെ 4 സ്ഥാപനങ്ങളിൽ മാത്രമാണ് ടൂൾ ആൻഡ് ഡൈ പരിശീലനം നൽകുന്നത്. എൻടിടിഎഫ് വീടിനടുത്തായതിനാൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ രാജലക്ഷ്മി പോയി. അമിത പ്രതീക്ഷകളില്ലായിരുന്നു. എന്നാൽ രണ്ടാഴ്ച കഴിഞ്ഞ് 30 പേരുടെ ലിസ്റ്റ് വന്നപ്പോൾ പതിനഞ്ചാമത് രാജലക്ഷ്മി.

അതോടെ ആവേശമായി. 75 ശതമാനം പ്രാക്ടിക്കൽ പരിശീലനമാണ്. കോഴ്സിൽ ചേർന്ന് ആദ്യ മാസം പിന്നിട്ടപ്പോൾ അധ്യാപകരെല്ലാം രാജലക്ഷ്മിയുടെ പ്രകടനത്തിൽ സംതൃപ്തരായിരുന്നു.

‘ശ്രമിക്കൂ, വീണ്ടും ശ്രമിക്കൂ’

ഹോസ്റ്റൽ സൗകര്യം ആൺകുട്ടികൾക്കു മാത്രമായതിനാൽ സമീപത്തുള്ള അമ്മയുടെ വീട്ടിൽ നിന്നാണ് രാജലക്ഷ്മി പോയിവന്നിരുന്നത്. ക്യാംപസിലെ ഒരേയൊരു പെൺകുട്ടി എന്ന ഒരു പരിഗണനയും പരിശീലന സമയത്തു ലഭിച്ചില്ല. പരിശീലനത്തിനിടെ കൈ മുറിഞ്ഞതും തൊലി പോയതും നിറം മങ്ങിയതുമെല്ലാം വീട്ടിൽ ചർച്ചയായി. പറ്റാത്ത പണിക്കു പോയെന്ന അടക്കം പറച്ചിലുകളെ അവഗണിച്ചു. ഓരോ ഘട്ടത്തിലെയും വിലയിരുത്തലുകൾ കഴിഞ്ഞപ്പോൾ അത്ര മോശമല്ല എന്ന തിരിച്ചറിവുണ്ടായി.

രണ്ടാം വർഷത്തിൽ എത്തിയപ്പോൾ ജൂനിയർ ആയി വന്ന ഒരു വിദ്യാർഥിനിക്കൊപ്പം ഗുണ്ടർട്ട് ബംഗ്ലാവിൽ ഹോസ്റ്റൽ സൗകര്യം ഒരുക്കി.

ലാബിലെ പ്രവർത്തനങ്ങളെല്ലാം ഒറ്റയ്ക്കു തന്നെ ചെയ്യണമായിരുന്നു. ശാരീരികമായി വലിയ അധ്വാനമുള്ള ജോലികൾ ചെയ്യുമ്പോളും ‘ശ്രമിക്കൂ, വീണ്ടും ശ്രമിക്കൂ’ എന്ന മറുപടിയാണ് പലപ്പോഴും ഇൻസ്ട്രക്ടർമാരിൽ നിന്നു ലഭിച്ചത്. അത് മറ്റുള്ളവരുടെ സഹായം കൂടാതെ തന്നെ ചെയ്യാൻ പ്രേരിപ്പിച്ചു. പതിനഞ്ചാം റാങ്കിൽ പ്രവേശനം നേടിയ രാജലക്ഷ്മിക്ക് മൂന്നാം വർഷത്തിൽ പ്രാക്ടിക്കലിന് ഒന്നാമതെത്താനായി.

ചരിത്രം കുറിച്ച് ബെംഗളൂരുവിലേക്ക്

കോഴ്സ് പൂർത്തിയാക്കിയപ്പോൾ അതു സ്വപ്നസാക്ഷാൽക്കാരമായിരുന്നു രാജലക്ഷ്മിക്ക്. മനസ്സുവച്ചാൽ എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യങ്ങളില്ലെന്നു തെളിയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം. എൻടിടിഎഫുമായുള്ള ബോണ്ട് പ്രകാരം നേരെ ബെംഗളൂരുവിലെ ടൂൾ റൂമിലേക്ക്. 1982 സെപ്റ്റംബർ മുതൽ 1987 വരെ അവിടെ തുടർന്നു.

ഒരു പെൺകുട്ടി മെഷീനുകളുടെ ലോകത്തേക്ക്, ഡിസൈനിങ്ങിലേക്കും നിർമാണരംഗത്തേക്കും കടന്നുവന്നത് എല്ലാവരെയും അതിശയപ്പെടുത്തി. തന്റെ നേട്ടം താൽക്കാലികമല്ലെന്നു തെളിയിക്കാനുള്ള കഠിന പരിശ്രമങ്ങളാണ് പിന്നീടു രാജലക്ഷ്മി നടത്തിയത്.

സ്വന്തം സംരംഭത്തിലേക്ക്

സ്വന്തമായി സംരംഭം തുടങ്ങാൻ 1987ൽ എൻടിടിഎഫ് ടൂൾ റൂമിൽനിന്നു രാജിവച്ചു. എൻടിടിഎഫിൽ പഠിച്ച സഹോദരൻ പി.വി.രവീന്ദ്രനാഥനും മറ്റൊരു സുഹൃത്തും ചേർന്നായിരുന്നു സംരംഭത്തിനു തുടക്കം കുറിച്ചത്. 

ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്കു സമീപത്ത് കർണാടക സർക്കാർ അനുവദിച്ച സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. തുടക്കത്തിൽ 67 ലക്ഷത്തോളം രൂപ ലോണായും കൂടാതെ കയ്യിൽ നിന്നും പണം മുടക്കി. 

ട്രയംവിറേറ്റ് എൻജിനീയേഴ്സ് ആൻഡ് ടൂളിങ് അസോഷ്യേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു സ്ഥാപനത്തിന്റെ പേര്.

പരമ്പരാഗത രീതികളിൽ നിന്നു മാറി നിർമാണ രംഗത്ത് പുതിയൊരു ഇടം നേടുന്നതിൽ കമ്പനി വിജയിച്ചു. അസംബ്ലിങ്ങിലും നിർമാണത്തിലുമെല്ലാം രാജലക്ഷ്മി സജീവമായി ഇടപെട്ടു. ബോഷ്, ഐഎഫ്ബി തുടങ്ങിയ രാജ്യാന്തര കമ്പനികളെല്ലാം ഇവിടെ നിന്നു സേവനം തേടി. തുടക്കത്തിലെ പ്രയാസത്തെ അതിജീവിച്ച് ഇൻഡസ്ട്രി വലിയ വിജയമായി. പിന്നീട് 1992ൽ 2 ടൂൾ മേക്കിങ് സംരംഭങ്ങൾ ബെംഗളൂരുവിൽ തന്നെ ആരംഭിച്ചു.

വിവിധ മേഖലകളിൽ

1998–2000 കാലയളവിൽ 2 വർഷം എൻ‌ടിടിഎഫിൽ ജോലി ചെയ്തു. അന്നും ടൂൾ മേക്കിങ്ങിൽ പെൺകുട്ടികൾ വിരലിലെണ്ണാവുന്നവർ മാത്രം. പക്ഷേ പുതുതായി ആരംഭിച്ച മറ്റു കോഴ്സുകളിലേക്ക് പെൺകുട്ടികൾ ഒഴുകിയെത്തി. 1998ൽ ഒരു വർഷം മലേഷ്യയിൽ ജോലി ചെയ്തു. 2002 മുതൽ കോയമ്പത്തൂരിൽ മറ്റൊരു കമ്പനിയിൽ കോർപറേറ്റ് ട്രെയിനറായി ജോലി.

കഴിഞ്ഞ രണ്ടു വർഷമായി രാജലക്ഷ്മിയും ഭർത്താവ് സുരേന്ദ്രനാഥും ബെംഗളൂരുവിൽ ‘മന്ത്ര ലസിയുങ്’ എന്ന സ്ഥാപനത്തിൽ ഡിസൈൻ, മാനുഫാക്ചറിങ് കോഴ്സുകൾ നടത്തുന്നു. ഒപ്പം വിവിധ സ്കിൽ പരിശീലനങ്ങളും.

നേട്ടങ്ങളുടെ വഴിയേ

ബെംഗളൂരുവിൽ 1987ൽ സംരംഭത്തിനു തുടക്കം കുറിച്ചതോടെ തന്നെ രാജലക്ഷ്മി എൻജിനീയറിങ് മേഖലയിൽ അറിയപ്പെട്ടു തുടങ്ങി. 1993ൽ വിദേശകാര്യ മന്ത്രാലയം നിർമിച്ച ‘ബിയോണ്ട് ദ് ബോർഡേഴ്സ്’ എന്ന സ്ത്രീ ശാക്തീകരണ ഡോക്യുമെന്ററിയുടെ ഭാഗമായി. സ്ത്രീ സംരംഭക എന്ന നിലയിലായിരുന്നു ഇതിൽ ഇടം നേടിയത്. സാങ്കേതിക മേഖലയ്ക്കു നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1996ൽ എഫ്ഐഇ ഫൗണ്ടേഷന്റെ ദേശീയ പുരസ്കാരവും നേടി.

തലശ്ശേരി പുതിയവീട്ടും കണ്ടിയിൽ പുതുശ്ശേരി കൃഷ്ണൻ നമ്പ്യാരുടെയും പുത്തൻവീട്ടിൽ അമ്മുഅമ്മയുടെയും മകളാണ് രാജലക്ഷ്മി. എൻടിടിഎഫിൽ തന്നെ പഠിച്ച് 1987 വരെ അവിടെ ജോലി ചെയ്ത സുരേന്ദ്രനാഥാണ് ജീവിത പങ്കാളി. മകൾ ഹിത സുരേന്ദ്രനാഥ്.

 വേറിട്ട വഴിയിൽ മുന്നോട്ടു പോകാനുള്ള രാജലക്ഷ്മിയുടെ തീരുമാനത്തിന് എല്ലാ പിന്തുണയും ലഭിച്ചത് കുടുംബത്തിൽ നിന്നു തന്നെ. മുൻഗാമികൾ ഇല്ലാത്ത പാതയിലേക്കു ധൈര്യപൂർവം ഒറ്റയ്ക്കു നടന്നു കയറി. പടവുകൾ ഒന്നൊന്നായി കീഴടക്കി ഉയരങ്ങളിലെത്തി. ‌

∙ ഞാൻ പഠിച്ചതും ജോലി ചെയ്യുന്നതും വെൽഡിങ്ങല്ലേ എന്നു ചോദിക്കുന്ന ആളുകൾ ഇപ്പോളുമുണ്ട്. ടൂൾ ആൻഡ് ഡൈ മേക്കിങ്ങിന് സ്കിൽ ആവശ്യമാണ്. ബോധവൽക്കരണവും പ്രധാനമാണ്. ആണോ പെണ്ണോ എന്നതിലല്ല, ആത്യന്തികമായി നമ്മളെല്ലാം വ്യക്തികൾ മാത്രമാണ്. ഇന്നലത്തെ എന്നെക്കാൾ നന്നായി കാര്യങ്ങൾ ചെയ്യാൻ ഇന്നത്തെ എനിക്കു സാധിക്കുന്നുണ്ടോ എന്നതിലാണ് കാര്യം. – 

-പി.വി.രാജലക്ഷ്മി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com